'ഒന്നല്ല, 1000 വിവേകുമാർ ഉണ്ടാകേണ്ട സമയം', നടൻ വിവേകിന്റെ മരണത്തിൽ അനുശോചിച്ച് ഇപി ജയരാജൻ
തിരുവനന്തപുരം: പ്രശസ്ത തമിഴ് സിനിമാ താരം വിവേകിന്റെ മരണത്തിൽ അനുശോചിച്ച് മന്ത്രി ഇപി ജയരാജൻ. പെൺ ഭ്രൂണഹത്യയ്ക്കെതിരെയും പെൺകുട്ടികളുടെ തുല്യാവകാശത്തെപ്പറ്റിയും കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സംസാരിച്ച് കൊണ്ടിരുന്ന വിവേക് ഏറ്റവും ഒടുവിൽ കൊവിഡ് ബോധവത്ക്കരണത്തിലും പങ്കാളിയായത് മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഒന്നല്ല, 1000 വിവേകുമാർ ഉണ്ടാകേണ്ട സമയം ആണിതെന്നും മന്ത്രി ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
വിവേകിനെ കുറിച്ച് ഇപി ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' '1000 പെരിയാർ വന്താലും ഉങ്കളെയെല്ലാം തിരുത്ത മുടിയാത് ഡാ.' ആധുനിക സമൂഹത്തെയും കാർന്നു തിന്നുന്ന ജാതി ചിന്തകളുടെയും അന്ധ വിശ്വാസങ്ങളുടെയും മുഖത്തേറ്റ അടിയായിരുന്നു അന്തരിച്ച തമിഴ് നടൻ വിവേകിന്റെ പ്രസിദ്ധമായ ആ ഡയലോഗ്. തമിഴ് സമൂഹത്തിൽ ഹാസ്യ കഥാപാത്രങ്ങൾക്ക് സൃഷ്ടിക്കാനാകുന്ന സ്വാധീനം വ്യക്തമായി മനസ്സിലാക്കി തന്റെ കഥാപാത്രങ്ങളിലൂടെ പെൺ ഭ്രൂണഹത്യയ്ക്കെതിരെയും പെൺകുട്ടികളുടെ തുല്യാവകാശത്തെപ്പറ്റിയും കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു അയാൾ.
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയാൽ, വിദ്യാർഥികളെയും യുവജനങ്ങളെയും ഏകോപിപ്പിച്ച് തമിഴകത്തിൽ ഒരു കോടി മരം നാട്ടു വളർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു. ഏറ്റവുമൊടുവിൽ, കോവിഡ് വാക്സിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ അകറ്റാൻ സർക്കാർ ആശുപത്രിയിൽ തന്നെയെത്തി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. തമിഴ്നാട് സർക്കാർ വ്യാഴാഴ്ച അദ്ദേഹത്തെ പൊതുജനാരോഗ്യ അംബാസ്സഡറായി പ്രഖ്യാപിച്ചിരുന്നു. ലോകത്ത് 30 ലക്ഷം പേരെ കൊന്ന മഹാമാരിയെ ചെറുക്കാൻ ഭിന്നതകൾ മറന്ന് ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. ശാസ്ത്രബോധം വളർത്താനും സമൂഹനന്മയ്ക്കായും കൂടുതൽ പേർ സംസാരിക്കേണ്ട സമയം. ഒന്നല്ല, 1000 വിവേകുമാർ ഉണ്ടാകേണ്ട സമയം. പ്രിയ കലാകാരന് വിട.
സിംപിളായി ആത്മിക, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video