ജനങ്ങളുടെ സ്വപ്നം സാഫല്യമാവുന്നു: പെരുമ്പളം പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു; മന്ത്രി
ആലപ്പുഴ: പെരുമ്പളം പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ജില്ലയിൽ അരൂർ മണ്ഡലത്തിൽ വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്നതും 15,000 ത്തോളം ജനങ്ങള്‍ അധിവസിക്കുന്നതുമായ പെരുമ്പളം ദ്വീപിലെ ജനങ്ങളുടെ സ്വപ്നമായിരുന്ന പെരുമ്പളം പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും പറഞ്ഞു. ഇത് ദ്വീപിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയാണ്. പെരുമ്പളത്ത് നിന്ന് ചേര്‍ത്തല മെയിന്‍ലാന്‍റിലേക്ക് എത്തുന്നതിന് വള്ളങ്ങളെയും ബോട്ടുകളെയും ജങ്കാർ സര്‍വ്വീസിനെയുമാണ് ജനങ്ങള്‍ ആശ്രയിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
കേരളത്തിലെ ഏറ്റവും ചെലവുകൂടിയതും വലുതുമായ പാലങ്ങളില്‍ ഒന്നാണ് പെരുമ്പളം പാലം. പെരുമ്പളം പാലത്തിന്‍റെ അടങ്കല്‍ തുക 100 കോടിയും ടെണ്ടര്‍ പിടിച്ചത് 92 കോടി രൂപയ്ക്കുമാണ്. ചേര്‍ത്തല - അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം - പൂത്തോട്ട - തൃപ്പൂണിത്തുറ സ്റ്റേറ്റ് ഹൈവേയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടം എന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്. പാലം നിർമ്മാണത്തിനായി ആദ്യം പ്രവൃത്തി ഏറ്റെടുത്ത സെഗൂറോ കണ്‍സ്ട്രക്ഷനും ഇന്‍കെലും ചേര്‍ന്നുള്ള സംയുക്ത സംരംഭം പ്രവൃത്തി തുടങ്ങാതെ കാലതാമസം വരുത്തുകയും പല തവണ നോട്ടീസ് നല്‍കിയിട്ടും പ്രവൃത്തി തുടങ്ങാന്‍ ഒരു നീക്കവും ഇല്ലാതിരുന്നതിനാല്‍ നിയമപരമായി കമ്പനിക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

പെരുമ്പളം പാലം അടിയന്തിരമായി നടപ്പിലാക്കാന്‍ പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ ഞാനും മുഖ്യമന്ത്രിയും പ്രത്യേക താല്പര്യം എടുത്തുവെങ്കിലും കോടതി വ്യവഹാരങ്ങള്‍ പ്രവൃത്തി തുടങ്ങുന്നതിന് തടസ്സമായി. ഒന്നാമത്തെ കരാര്‍ സ്ഥാപനത്തെ നടപടിയെടുത്തു ഒഴിവാക്കിയപ്പോള്‍ ചട്ടപ്രകാരം രണ്ടാമതായി ടെണ്ടര്‍ യോഗ്യത നേടിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കരാര്‍ നല്‍കാന്‍ നടപടിയുമായി സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ മറ്റൊരു കരാര്‍ കമ്പനി അതിനെതിരെ കോടതിയെ സമീപിക്കുകയും കേസ് തീര്‍പ്പാക്കാതെ നീണ്ടുപോയതുമാണ് വീണ്ടും തടസ്സമായി നിലനിന്നത്.
തുടർന്ന് എതിർകക്ഷി നൽകിയ കേസ് കോടതി തള്ളി. രണ്ടാമത്തെ കമ്പനിക്കു ടെണ്ടർ നൽകാൻ സർക്കാർ എടുത്ത തീരുമാനം ചട്ടപ്രകാരം ശരിയാണെന്ന് കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ സീനിയർ ഗവ. പ്ലീഡർ വളരെ ഗൗരവമായി ഇടപെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യത്തെ കരാര്‍ കമ്പനിയുടെ അനാസ്ഥയും സാമ്പത്തിക ശേഷിയില്ലായ്മയും കോടതി വ്യവഹാരങ്ങളും കൊണ്ട് ഒന്നര വര്‍ഷത്തെ കാലതാമസമാണുണ്ടായത്.
ഇത്തരം കോടതി വ്യവഹാരങ്ങളില്‍ കക്ഷി ചേരാന്‍ അവിടത്തെ ഒരു ജനപ്രതിനിധി പോലും മുന്നോട്ടു വന്നില്ലായെന്നതും ശ്രദ്ധേയമാണ്.
35 മീറ്റര്‍ നീളമുള്ള 27 സ്പാനുകളും 55 മീറ്റര്‍ നീളമുള്ള 3 ബോസ്ട്രീംഗ് സ്പാനുകളും ഉള്‍പ്പെടെ 1110 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. 7.50 മീറ്റര്‍ വീതിയില്‍ കാര്യേജ് വേയും ഇരുഭാഗത്തും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയും പാലത്തിന് ഉണ്ടായിരിക്കും.
പെരുമ്പളത്തിന് പെരുമയായി ഉയരുകയായി അഭിമാനപ്പാലമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications