ബസിന് മുന്നിലിരുന്നുളള ശരണം വിളി സമരം ശരിയല്ല, സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്; ഗണേഷ് കുമാർ
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന സമരപരിപാടികൾ മാർഗതടസം സൃഷ്‌ടിക്കാനെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. മകരവിളക്കിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ നൽകും. കെഎസ്ആർടിസി ബസുകൾ വഴിയിൽ തടഞ്ഞിടരുത്. ആളും പേരും ഇല്ലാത്ത സ്ഥലത്ത് ബസ് പിടിച്ചു ഇട്ടാൽ തീർത്ഥാടകർ ബുദ്ധിമുട്ടിലാകുമെന്നും മന്ത്രി പറഞ്ഞു.
സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്. ബസിന് മുന്നിൽ ഇരുന്ന് ഉള്ള ശരണം വിളി സമരവും ശരിയല്ല. നിലയ്ക്കലിൽ ബസിൽ കയറാനുള്ള തിരക്ക് കുറയ്ക്കാൻ ഉള്ള നടപടി ഉടൻ തന്നെ ഉണ്ടാകും. അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്യണം. അപ്പോൾ സന്നിധാനത്ത് തിരക്ക് കുറയുമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ശബരിമല തീർത്ഥാടനത്തിനായി വിട്ടു നൽകും. തീർത്ഥാടകരുമായി പോകുന്ന ബസുകൾ വഴിയിൽ തടഞ്ഞിടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. ഓരോ പൊലീസുകാരും തോന്നും പോലെ ബസ് വഴിയിൽ തടഞ്ഞു ഇടുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വരുമാനം വർദ്ധിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ല, അതിനോടൊപ്പം ചെലവ് കൂടിയാൽ കുഴപ്പത്തിലാകുമെന്നും മുറുക്കാൻ കടയിലെ സാമ്പത്തിക ശാസ്ത്രം മാറ്റുമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും. സമയക്രമത്തിന്റെ കുഴപ്പമാണ് നഷ്‌ടത്തിലോടുന്നതിന് കാരണമെങ്കിൽ സമയക്രമം പരിഹരിക്കുമെന്നും ഉൾ മേഖലയിലേക്ക് പോകുന്ന ബസുകൾ നിർത്തലാക്കില്ലെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കെഎസ്ആർടിസിയിലെ അഴിമതിയെ പറ്റി പറഞ്ഞത് അവിടെയുള്ള മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്നും, മുൻ മന്ത്രി ആന്റണി രാജുവുമായി യാതൊരു തർക്കവുമില്ലെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.
നല്ല സുഹൃത്തുക്കളാണ്. തന്റെ അച്ഛന്റെ കൂടെ എംഎൽഎ ആയിരുന്ന ആളാണ് അദ്ദേഹമെന്നും, താനും അച്ഛന്റെ കൂടെ എംഎൽഎ ആയിരുന്നയാളാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
നേരത്തെ ഗണേഷിന്റെ അഴിമതി പരാമർശത്തിന് മറുപടിയുമായി ആന്റണി രാജു രംഗത്ത് വന്നിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ അദ്ദേഹം വകുപ്പിലെ ചോർച്ച കണ്ടത് എങ്ങനെയാണെന്നും നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച ആളാണ് ഗണേഷെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications