കഷ്ടം തന്നെ, ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യബോധമില്ല; ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു സാമാന്യബോധമില്ല എന്ന് എഴുതേണ്ടി വന്നതിൽ ഖേദമുണ്ടെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ കെ എസ് രാധാകൃഷ്ണൻ. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണ ബിരുദം നേടിയ കോളേജ് അധ്യാപികയാണ് അവർ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു; നഗരസഭയുടെ മേയർ ആയിരുന്നു; ഇപ്പോൾ എം എൽ എയും മന്ത്രിയുമാണ്. പ്രമുഖനായ ഒരു രാഷ്ട്രീയനേതാവിന്റെ ഭാര്യയുമാണ്. പക്ഷെ, കിം ഫലം! മന്ത്രി പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് ഉണ്ടാകണം എന്ന് ജനം പ്രതീക്ഷിക്കുന്ന സാമാന്യബോധം ദൗർഭാഗ്യവശാൽ ഈ മന്ത്രി കാണിക്കാറില്ല. നമ്മുടെ നിയമ വ്യവസ്ഥയെ കുറിച്ചും ഭരണഘടനയെ കുറിച്ചും മന്ത്രി പൊതുവേദിയിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ പരിതാപകരമാണ്. യു ജി സി നിയമം പ്രാബല്യത്തിൽ വന്ന സ്ഥിതിക്ക് ആ നിയമപ്രകാരം മാത്രമേ ഒരു സർക്കാരിന് പ്രവർത്തിക്കാൻ കഴിയൂ. എന്നാൽ, യു ജി സി നിയമം ഉണ്ടെങ്കിലും അതൊന്നും പാലിക്കാൻ മന്ത്രി തയ്യാറല്ലെന്നും കെ എസ് രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
അസാധാരണ നടപടിയുമായി ഗവർണ്ണർ: 9 സർവ്വകലാശാല വിസിമാരും നാളെ രാവിലെ രാജിവെക്കണം
2013ൽ നിയമം പ്രാബല്യത്തിൽ വന്നതാണ്. എന്നാൽ നിയമം നടപ്പിലാക്കികൊണ്ട് സർവകലാശാല നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്താൻ സർക്കാർ തയ്യാറായില്ല. അതിനെതിരെ ഹൈക്കോടതിയിൽ കേസുവന്നു. യു ജി സി ചട്ടം നിലവിൽ വന്നതിനു ശേഷം ആറ് മാസത്തിനുള്ളിൽ സർവകലാശാല നിയമങ്ങൾ യു ജി സി പ്രകാരം മാറ്റിയില്ലെങ്കിൽ സ്വാഭാവികമായി യു ജി സി നിയമം നിലവിൽ വന്നതായി കണക്കാക്കപ്പെടുമെന്നു ഹൈക്കോടതി 2016ൽ വിധിച്ചു. ഈ വിധി നിലനിൽക്കെയാണ് യു ജി സി നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ട് തോന്നിയ പോലെ നിയമനം നടത്തിയത്.
ഈ നിയമം തങ്ങൾക്കു ബാധകമല്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ട് തോന്നിയ രീതിയിൽ സർവകലാശാല വി സി അടക്കമുള്ളവരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. അതുപ്രകാരം ഇഷ്ടാനുവർത്തികളെ വി സിമാരായി അഞ്ചു സർവകലാശാലകളിൽ നിയമിച്ചു. അങ്ങിനെ നിയമനം നടത്തിയത് നിയമ ലംഘനമാണെന്നും യു ജി സി നിയമം അനുസരിച്ചല്ലാതെ നടത്തിയ നിയമനങ്ങൾ അസാധുവാണെന്നും കണ്ടെത്തിയ കോടതി എ. പി. ജെ. എ. കെ സാങ്കേതിക സർവകലാശാല വി സി നിയമനം റദ്ദ് ചെയ്തു. സുപ്രീം കോടതി ഇങ്ങനെ വിധിച്ചിട്ടും തങ്ങൾ നിയമപ്രകാരമാണ് നിയമനം നടത്തിയത് എന്നാണ് മന്ത്രി പറയുന്നതെന്നും ബി ജെ പി നേതാവ് ആരോപിക്കുന്നു
ആ വി സി യെ നിയമിച്ചത് ജസ്റ്റിസ് പി സദാശിവം ആണെന്നും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന അദ്ദേഹത്തിന് നിയമം അറിയാമെന്നും അതുകൊണ്ടു തങ്ങൾ നടത്തിയ നിയമനം ശരിയാണെന്നുമാണ് മന്ത്രി വാദിക്കുന്നത്. ജസ്റ്റിസ് സദാശിവത്തിനു നിയമം അറിയാം എന്നതുകൊണ്ട് സർക്കാർ ചെയ്യുന്ന നിയമലംഘനങ്ങൾ നീതികരിക്കപ്പെടുകയില്ല. എന്റെ അറിവ് ശരിയാണെങ്കിൽ ഈ വക കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിയമനം നടത്താൻ ചാൻസലർ സദാശിവം വിസമ്മതിച്ചു. ഒടുവിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും നേരിട്ടെത്തി നിർബന്ധിച്ച കാരണമാണ്, അക്കാര്യം ഫയലിൽ രേഖപ്പെടുത്തിയതിനു ശേഷം, അദ്ദേഹം നിയമനം അംഗീകരിച്ചത്. അന്ന് ഡോ. ബിന്ദു അല്ലായിരുന്നു മന്ത്രി എന്നത് നേര്. പക്ഷെ ഇത് സംബന്ധമായി ഒരു അഭിപ്രായം പറയുന്നതിന് മുൻപ് ആ ഫയൽ നോക്കാമായിരുന്നു. അതിൽ ചാൻസലർ എഴുതിയ അഭിപ്രായം ശ്രദ്ധിക്കാമായിരുന്നു.
ഒരു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിനെ കൊണ്ട് വരെ നിയമലംഘനം നടത്തിക്കാനുള്ള പിണറായി സർക്കാരിന്റെ കഴിവ് അപാരം തന്നെ. തന്റെ അഭിപ്രായം ഫയലിൽ രേഖപ്പെടുത്തിയ ജസ്റ്റിസ് ആത്മരക്ഷ നേടിയെങ്കിലും അദ്ദേഹത്തെ പോലെ നിയമം അറിയാവുന്ന ഒരാൾ അങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു. അത് പോലെ മാർക്കു ദാനം നടത്തിയ പ്രോചാൻസലർ കൂടിയായിരുന്ന മന്ത്രി ജലീലിന് എതിരെ ഇപ്പോഴത്തെ ചാൻസലർ നടപടി എടുക്കാതിരുന്നതും തെറ്റ് തന്നെ. ഇപ്പോൾ, മന്ത്രി ബിന്ദു പറയുന്നത് തങ്ങൾ ചെയ്തത് ശരിയായിരുന്നതു കൊണ്ട് തങ്ങൾ നിയമിച്ചവരെ സംരക്ഷിക്കാനായി എന്തും ചെയ്യുമെന്നാണ്. എന്ത് ചെയ്തും നിയമലംഘനങ്ങൾ സംരക്ഷിക്കാൻ ഒരു മന്ത്രിയും ശ്രമിക്കരുത്. ജനാധിപത്യ സംവിധാനത്തിന് അതു അസ്വീകാര്യമാണ്. അതിന്റെ ഭാഗമായി പുനഃപരിശോധന ഹർജി ഫയൽ ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്. ഈ വിധിയിൽ ഏതു നിയമ പ്രശ്നമാണ് അവ്യക്തമായിരിക്കുന്നതു എന്ന് മന്ത്രി പറഞ്ഞിട്ടില്ല.
സർക്കാർ നിലവിലുള്ള നിയമം അനുസരിച്ചില്ല നിയമനം നടത്തിയത്. അതുകൊണ്ടു അത് അസാധുവായിരിക്കുന്നു എന്നാണ് കോടതി വിധി. സുപ്രീം കോടതി ഉത്തരവ് വന്ന ആ നിമിഷം മുതൽ ഡോ. എം. എസ്. രാജശ്രീ വി സി അല്ലാതായി എന്ന കാര്യം മന്ത്രി മറക്കുന്നു. ആ വിധിക്കു ശേഷം അവർക്കു ഫയലിൽ തീരുമാനമെടുക്കാൻ ആകില്ല. പക്ഷെ, മന്ത്രി അതും അംഗീകരിക്കാൻ തയ്യാറല്ല. അതുകൊണ്ടാണ് മന്ത്രിക്കു സാമാന്യബോധം കുറവാണെന്നു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.