'ഇരുചക്രവാഹനത്തില്‍ മൂന്നാം യാത്രക്കാരായി കുട്ടികളെ അനുവദിക്കും'; പിഴയില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ മൂന്നാം യാത്രക്കാരായി കുട്ടികളെ അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 12 വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ പിഴ ഈടാക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിനോട് നിയമഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസിൽ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു.

ഇരുചക്രവാഹനങ്ങളിലെ യാത്രയ്ക്ക് കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു. കുട്ടികളായ യാത്രക്കാര്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എം പി സമര്‍പ്പിച്ച കത്തിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര മോട്ടോര്‍ വാഹവനവകുപ്പ് നിയമപ്രകാരം രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് പത്ത് വയസ് വരെയെങ്കിലും ഉള്ള കുട്ടികളെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മാതാപിതാക്കളോടൊപ്പം യാത്രചെയ്യാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം നല്‍കിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് മന്ത്രി വ്യക്തമാക്കിയത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 128ആം വകുപ്പ് പ്രകാരം ഇരുചക്ര മോട്ടോര്‍ വാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് മാത്രമേ യാത്രചെയ്യാന്‍ അനുമതിയുള്ളൂ. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയില്‍ വരികയും അവരില്‍ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ വ്യവസ്ഥ.
അതേസമയം, ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ വ്യവസ്ഥ ദോഷകരമായി ബാധിക്കുന്നതെന്ന് എളമരം കരീം എം പി പറഞ്ഞു. ഇത് കേരളത്തിലുള്‍പ്പെടെ നിരവധിയായ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്ത് കുട്ടികളുടെ യാത്ര അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം എന്ന് ആവശ്യപ്പെട്ടതെന്ന് എം പി വ്യക്തമാക്കി.
'ഈ ആവശ്യം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഒരു വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി നിര്‍ണയിക്കുന്നത് അതിലെ ലഭ്യമായ സൗകര്യം, അതിന് താങ്ങാന്‍ കഴിയുന്ന പരമാവധി ഭാരം, വാഹനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ മുതലായ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്ക് മാത്രം യാത്രചെയ്യാന്‍ പറ്റുന്ന രീതിയില്‍ നിര്‍മിച്ചവയാണ് ഇരുചക്ര വാഹനങ്ങള്‍.'
ലോകത്തെല്ലായിടത്തും ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ക്കുമാത്രമേ യാത്രചെയ്യാന്‍ അനുമതിയുള്ളൂ. അതിനാല്‍ നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താനോ കുട്ടികളെ മൂന്നാമത്തെ യാത്രികരായി അനുവദിക്കാനോ സാധ്യമല്ല എന്നും മന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് എളമരം കരീം അറിയിച്ചു.












Click it and Unblock the Notifications