'റാംപ് വാക്ക് ചെയ്താൽ പബ്ലിക് മോശമായി റിയാക്ട് ചെയ്യും, അന്ന് അവർ ഞങ്ങളെ അപമാനിച്ചു'; ശ്രുതി സിത്താര പറയുന്നു
കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച ശ്രുതി സിത്താരയെ അറിയാത്തവരുണ്ടാകില്ല. മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിജയിച്ച ഇപ്പോള്‍ ലോക സുന്ദരി പട്ടം അണിഞ്ഞാണ് ശ്രുതി മലയാളികള്‍ക്ക് അടക്കം അഭിമാനമായി മാറിയത്.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി നടത്തുന്ന നടത്തുന്ന മത്സരത്തില്‍ കിരീടം സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ് ശ്രുതി. എന്നാല്‍ ഇപ്പോഴിതാ ശ്രുതി, തനിക്ക് മോഡലിംഗ് ജീവിതത്തിനിടെയുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ്. മീഡിയവണിന് അനുവദിച്ച അഭിമുഖത്തിലാണ് താന്‍ നേരിട്ട മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ശ്രുതിയുടെ വാക്കുകളിലേക്ക്...

മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ വലിയ സന്തോഷമായിരുന്നെന്ന് ശ്രുതി പറയുന്നു. കാരണം, എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് തന്നെയാണ് വലിയൊരു അഭിമാന നേട്ടം എന്ന് പറയുന്നത്. അത് വിജയത്തിലേക്ക് എത്തിക്കുക എന്ന് പറയുമ്പോള്‍ എന്റെ സ്വപ്‌നത്തേക്കാള്‍ വലുതായിരുന്നു. അത്രയൊന്നും ഞാന്‍ സ്വപ്‌നം കണ്ടിരുന്നില്ല. ഒരു പ്ലാറ്റ്‌ഫോം കിട്ടണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്.

വിജയിച്ചപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. ഈ വിജയം എന്റെ മാത്രമല്ല, ഞാന്‍ പ്രതിനിധീകരിക്കുന്ന ഒരു കമ്മ്യൂണിറ്റിയുടെ വിജയമാണെന്ന് ശ്രുതി പറയുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇത് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഞാന്‍ ചെയ്യുന്ന ഏതൊരു കാര്യവും മറ്റുള്ളവര്‍ക്ക് പ്രചോദനം ആകുന്നുണ്ടെങ്കില്‍ അത് തന്നെയാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയെന്ന് ഞാന്‍ വിശ്വിസിക്കുന്നെന്നും ശ്രുതി പറയുന്നു.

റാംപ് വാക്കിനിടെയുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും ശ്രുതി പറയുന്നുണ്ട്. എനിക്ക് റാംപ് വാക്ക് ചെയ്യാന്‍ പറ്റില്ല എന്നൊന്നും തോന്നിയിട്ടില്ല. പക്ഷേ, എന്നെ ഒരു ഷോയ്ക്ക് പോയിട്ട് വാക്ക് ചെയ്യാതെ പറഞ്ഞുവിട്ടിട്ടുണ്ട്. ഞാനും അനന്യച്ചേച്ചിയും ചേര്‍ന്ന് ഒരു ഷോയ്ക്ക് പോയപ്പോഴാണ് മോശം അനുഭവം ഉണ്ടായത്.

ഞങ്ങളുടെ കൂടെ അഞ്ച് ആറ് പേരുണ്ടായിരുന്നു. തൃശൂര്‍ വച്ച് നടന്ന ഒരു ഷോയ്ക്കിടെയാണ് സംഭവം. അന്ന് ഞങ്ങള്‍ വാക്ക് ചെയ്താല്‍ പബ്ലിക്ക് മോശമായി പ്രതികരിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അന്ന് ഞങ്ങളെ അപമാനിച്ചു അവര്‍ എല്ലാവരും ചേര്‍ന്ന്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതൊന്നും ഞാന്‍ അങ്ങനെ മനസില്‍ ഓര്‍ത്തുവയ്ക്കാറില്ല. ഈ ഒരു മത്സരം വിജയിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തെടുത്തത് ആതാണെന്നും ശ്രുതി പറയുന്നു.

മോശമായ അനുഭവങ്ങളൊക്കെ അവിടെ വച്ച് കളയുന്ന ആള്‍ക്കാരാണ്. പോസിറ്റിവിറ്റിക്ക് പ്രധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. പബ്ലിക്കിനിടെയില്‍ വച്ച് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാല്‍ അത് അവിടെ വച്ച് തന്നെ കളയുന്ന ആളാണ് ഞാന്‍. അത് എന്നെ ഒരിക്കലും ഡൗണ്‍ ചെയ്യിക്കാറില്ല. എന്നാല്‍ ആ ഒരു സംഭവം എന്നെ വല്ലാതെ അലട്ടിയിരുന്നെന്ന് ശ്രുതി പറയുന്നു.

അന്ന് ഞാന്‍ മനസില്‍ കരുതിയിരുന്നു, ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമില്‍ എനിക്ക് കയറണം, മത്സരിക്കണം എന്ന് നിശ്ചയിച്ചതാണ്. അത് ഇപ്പോള്‍ സന്തോഷിച്ചു എന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ശ്രുതി പറയുന്നു. ഇതൊക്കെ കാണാന്‍ എന്റെ സഹോദരിയായ അനന്യ ചേച്ചി ഇപ്പോള്‍ ഇല്ല എന്നുള്ള ഒരു സങ്കടമുണ്ട്. എന്റെ വിജയം ഞാന്‍ ചേച്ചിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണ്.

ട്രാന്‍സ് കമ്മ്യൂണിറ്റിയെ അംഗീകരിക്കാത്ത സമൂഹത്തോട് പറയാനുള്ള ചില കാര്യങ്ങളും അനന്യ വ്യക്തമാക്കി. നമ്മള്‍ ഒരു സ്ത്രീയില്‍ നിന്നോ പുരുഷന്മാരില്‍ നിന്നോ ഒട്ടും കുറഞ്ഞ വ്യക്തിത്വങ്ങളല്ല. വില കുറഞ്ഞ് കാണേണ്ട ആളുകളല്ല, ഞങ്ങള്‍ എന്നാണ് സമൂഹത്തോട് പറയാനുള്ളത്. ആള്‍ക്കാര്‍ക്ക് കുറേ മിഥ്യാധാരണകളുണ്ട്. ട്രാന്‍സ് വ്യക്തികള്‍ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ.

എല്ലാ വിഭാഗത്തിലും നല്ലത് ചെയ്യുന്ന ആള്‍ക്കാരും ചീത്ത ചെയ്യുന്ന ആള്‍ക്കാരുമുണ്ട്. ഒരു വിഭാഗത്തെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുന്നത് അങ്ങനെ ശരിയല്ല എന്നുള്ളത് സ്വയം നിങ്ങള്‍ മനസിലാക്കുക എന്നുള്ളത് തന്നെയാണ്. മറ്റുള്ള ആളുകളെ പോലെ തന്നെ, ഏതൊരു ആണിനെയും പെണ്ണിനെയും പോലെ തന്നെ മുഖ്യധാരയിലേക്ക് കഴിവ് തെളിയിച്ച് വരാനും ട്രാന്‍സ് വ്യക്തികള്‍ക്ക് കഴിയും എന്നുള്ളത് എനിക്ക് തെളിയിക്കാന്‍ പറ്റി എന്നാണ്. ഈ ഒരു മാറ്റം വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്.

പ്രവീണില്‍ നിന്നും ശ്രുതിയിലേക്കുള്ള മാറ്റത്തിനിടെയുണ്ടായ വെല്ലുവിളികളെ കുറിച്ചും ശ്രുതി പറഞ്ഞു. ഞാന്‍ വളര്‍ന്നതും പഠിച്ചതുമായ ഇടങ്ങള്‍ എനിക്ക് കംഫോര്‍ട്ടായിരുന്നു എന്നുള്ളതാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. വീട്ടുകാരും നാട്ടുകാരും കൂടെ പഠിച്ചവരും എന്റെ ട്രാന്‍സിഷനെ ആക്‌സപ്റ്റ് ചെയ്തിരുന്നെന്ന് ശ്രുതി പറയുന്നു.












Click it and Unblock the Notifications