എനിക്കെന്റെ പെങ്ങളെ കിട്ടണം.. കണ്ണ് നിറഞ്ഞ് ജെയ്സ്.. തേടാനൊരു ഇടവും ബാക്കിയില്ല, തല്ല് വരെ കിട്ടി!
കോട്ടയം: ജസ്നയെ കാണാതായ മാർച്ച് 22ന്റെ തൊട്ടടുത്ത ദിവസം തന്നെ അച്ഛൻ ജെയിംസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആദ്യത്തെ ദിവസങ്ങളിൽ പോലീസ് കാര്യമായ അന്വേഷണം നടത്താതെ ഉറക്കം നടിച്ചു. അത്കൊണ്ട് മാത്രം നഷ്ടപ്പെട്ട് പോയ തെളിവുകൾ അനവധിയുണ്ടാകുമെന്നുറപ്പാണ്.
ജസ്നയെ കാണാതായി മൂന്ന് മാസത്തോളമായപ്പോഴാണ് ഐജിയുടെ നേതൃത്വത്തിൽ 30 അംഗ സംഘം ശക്തമായ അന്വേഷണത്തിലേക്ക് കടന്നത് പോലും. അതിനിടെ കുടുംബത്തിന് നേർക്ക് ഗുരുതരമായ ആരോപണങ്ങളും ഉയരുന്നു. ജസ്നയെ കാണാതായ ഞെട്ടലിലും വേദനയിലും ഇപ്പോഴും കഴിയുന്ന സഹോദരൻ ജെയ്സ് അടക്കമുള്ളവർക്ക് ഇത് താങ്ങാവുന്നതിലും അധികമാണ്. മനോരമ ന്യൂസ് ചാനലിലെ ചർച്ചയിൽ പങ്കെടുത്ത ജെയ്സ് പുതില ചില കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല
പോലീസുകാര്‍ പല തരത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ബെംഗളൂരുവിലും ഗോവയിലും പൂനയിലും പോയി അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല. എങ്ങനെ ജസ്‌ന പോയി എന്ന് കണ്ടുപിടിക്കാതെ ഇവിടങ്ങളിലൊന്നും പോയി അന്വേഷിച്ച് ഒന്നും കിട്ടാനില്ല. എന്ത് കാരണത്തിന്റെ പുറത്താണ് പോയതെന്ന് കണ്ടുപിടാക്കാതെ ഈ ഓട്ടത്തിന് ഒരു അര്‍ത്ഥം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ജെയ്സ് പറഞ്ഞു.
അധ്വാനത്തിന് ഫലമില്ല
പോലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെയും പോസിറ്റീവായുള്ള ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. അവര്‍ നല്ല രീതിയില്‍ തന്നെ ജസ്‌നയെ കണ്ടെത്താന്‍ വേണ്ടി അധ്വാനിക്കുന്നുണ്ട് എന്നത് സമ്മതിക്കുന്നു. എന്നാല്‍ ഫലം കിട്ടുന്നില്ല. അതുകൊണ്ട് തന്നെ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണെന്നും ജെയ്‌സ് വ്യക്തമാക്കി.
ഒന്നരമാസം വെറുതേ കളഞ്ഞു
അന്വേഷണത്തിന്റെ ഘട്ടങ്ങളെക്കുറിച്ച് പോലീസ് കൃത്യമായ വിശദീകരണങ്ങളൊന്നും തരാറില്ല. സംശയങ്ങള്‍ ചോദിച്ചാല്‍ കിട്ടുന്ന മറുപടികള്‍ കൃത്യമാകാറില്ല. കുറേ പേരുടെ ആരോപണങ്ങളുടെ പേരില്‍ പോലീസ് വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു. ഒന്നൊന്നര മാസം വീട്ടുകാരുടെ പിന്നാലെ നടന്ന് സമയം കളഞ്ഞു. പിന്നെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
Recommended Video
ട്രാപ്പിൽ കുടുങ്ങാൻ സാധ്യത
എന്നാല്‍ ഈ അന്വേഷണങ്ങളില്‍ നിന്നൊന്നും ജസ്‌നയ്ക്ക് ഏതെങ്കിലും റിലേഷന്‍ഷിപ്പ് ഉള്ളതായോ മറ്റെന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് സൂചനകളോ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജസ്‌ന എന്തെങ്കിലും ട്രാപ്പില്‍ കുടുങ്ങാനുള്ള സാധ്യതയാണ് ഉള്ളത്. പോലീസ് അതേക്കുറിച്ച് ചിന്തിക്കുന്നില്ല. ജസ്‌നയെ തങ്ങള്‍ക്ക് നല്ലവണ്ണം അറിയാവുന്നതാണ്. മോശക്കാരിയായ കുട്ടിയല്ല അവള്‍. ട്രാപ്പിലാകാന്‍ തന്നെയാണ് സാധ്യതയെന്നും ജെയ്സ് പറയുന്നു.
സ്വന്തം ഇഷ്ടപ്രകാരമാവില്ല പോയത്
അവള്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണ് എങ്കില്‍ ഈ മൂന്ന് മാസത്തിനിടെ ഒരു തവണയെങ്കിലും തങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യം തുടക്കത്തിലേ പോലീസിനോട് പറഞ്ഞുവെങ്കിലും അത് അന്വേഷിച്ചില്ല. ജസ്‌ന അവസാനമായി മെസേജ് അയച്ച ആണ്‍സുഹൃത്തിനെക്കുറിച്ച് ആദ്യമേ തന്നെ പോലീസിനോട് പറയുകയും അവനെ ചോദ്യം ചെയ്യുകയും ചെയ്തതാണ്
അവനെ പീഡിപ്പിക്കരുത്
എന്നാല്‍ ആ പയ്യന് ജസ്‌നയെ കാണാതായതില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നത് ഒരുറപ്പും പറയാന്‍ പറ്റില്ല. അവനെ ഇതിന്റെ പേരില്‍ പീഡിപ്പിക്കരുത്. ജസ്‌നയ്ക്ക് നാല് കൂട്ടുകാരാണുള്ളത്. മൂന്ന് പെണ്‍കുട്ടികളും ഈ പയ്യനും. അതിന്റെ പേരിലാണ് അവനെ ചോദ്യം ചെയ്തത്. തങ്ങള്‍ക്കും അവനെ സംശയം ഇല്ലാതില്ല. എന്നാല്‍ അത് തെളിയിക്കാനുള്ള ഒരു തെളിവും ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
മരിക്കാൻ പോകുന്നുവെന്ന് മെസ്സേജ്
മരിക്കാന്‍ പോവുകയാണ് എന്ന് ജസ്‌ന നേരത്തെയും ഈ പയ്യന്‍ അടക്കമുള്ളവര്‍ക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. അന്ന് അക്കാര്യം ജസ്‌നയോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ഫ്രണ്ട്‌സ് മിണ്ടാതിരുന്നപ്പോള്‍ അവരെ ഇണക്കാന്‍ വേണ്ടി അയാം ഗോയിംഗ് ടു ഡൈ എന്ന് അയച്ചതാണ് എന്നാണ്. എന്നാല്‍ കാണാതാവുന്നതിന് തൊട്ട് മുന്‍പ് അത്തരമൊരു മെസ്സേജ് അയച്ചത് എന്തിനാണ് എന്ന് വീട്ടിലുള്ളവര്‍ക്ക് അറിയില്ലെന്നും ജെയ്സ് ചൂണ്ടിക്കാട്ടുന്നു.
അന്ന് ജസ്ന സന്തോഷവതി
അന്ന് രാവിലെയും തലേന്നും ജസ്‌ന വളരെ അധികം സന്തോഷവതി ആയിരുന്നു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ അടുത്ത ദിവസത്തെ പരീക്ഷയ്ക്കുള്ള രണ്ട് പുസ്തകം മാത്രമാണ് കയ്യിലെടുത്തത്. രാവിലെ ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. അവള്‍ എന്തെങ്കിലും പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നുവെങ്കില്‍ അത്ര സ്വാഭാവികമായി പെരുമാറാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ ജസ്‌ന സ്വന്തമായി പോയതാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും ജെയ്‌സ് ജോണ്‍ പറയുന്നു.
ചിലർ കഥയുണ്ടാക്കുന്നു
ചിലര്‍ അടിസ്ഥാന രഹിതമായ കുറേ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ഒന്നര മാസത്തോളം പോലീസ് അന്വേഷണം നടത്തിയത് പാഴായി. അതുകൊണ്ട് ജസ്‌നയെ കണ്ടെത്താനുള്ള സാധ്യത വീണ്ടും കുറഞ്ഞു എന്നേ ഉണ്ടായുള്ളൂ. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന് പറഞ്ഞത് പോലെയാണ് ചിലരുടെ കാര്യം. മറ്റുള്ളവരുടെ സങ്കടത്തില്‍ സന്തോഷിക്കുന്നവരുണ്ട് നമ്മുടെ നാട്ടിലെന്നും അവരോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും ജെയ്‌സ് പറയുന്നു.
തല്ല് പോലും കിട്ടിയിട്ടുണ്ട്
തങ്ങളുടെ നേര്‍ക്ക് ആരോപണങ്ങള്‍ ഉണ്ടാക്കി വിടുന്നവര്‍ തങ്ങളുടെ അവസ്ഥ മനസ്സിലാക്കുന്നില്ല. ജസ്‌നയെ തേടി ഇനി പോകാനൊരു ഇടവും ബാക്കിയില്ല. അതിന്റെ പേരില്‍ തല്ല് പോലും കിട്ടിയിട്ടുണ്ട്. അത്രയും ലോ ലെവലിലേക്ക് പോയിട്ടുണ്ട്. പലരും ഉണ്ടാക്കി വിടുന്ന സ്റ്റോറിക്ക് പിറകേ പോലീസ് പോകുന്നു. എല്ലാ പാര്‍ട്ടിക്കാരും സഹായിക്കുന്നുണ്ട്. എനിക്കെന്റെ പെങ്ങളെ കിട്ടണം എന്നേയുള്ളൂ എന്നും ജെയ്‌സ് വ്യക്തമാക്കി.