ഒന്നല്ല രണ്ടാം തവണയും!! ഈ ശാസനയും നടപടിയും മണിക്ക് പുത്തരിയല്ല!! സംരക്ഷിക്കാന്‍ പിണറായി ഉണ്ടല്ലോ!!
വിവാദ പ്രസംഗത്തിന്റെ പേരില്‍ എംഎം മണി പാര്‍ട്ടി നടപടി നേരിടുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് മണക്കാട് നടത്തിയ വണ്‍, ടു, ത്രി പ്രസംഗം ഏറെ വിവാദമായിരുന്നു.
തിരുവനന്തപുരം: മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ സിപിഎം പുലിവാല് പിടിക്കുന്നത് ഇതാദ്യമായിട്ടല്ല. മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ മണി പാര്‍ട്ടിക്ക് വലിയ തലവേദന തന്നെയായിരുന്നു. അതുപോലെ തന്നെ പാര്‍ട്ടിയില്‍ നിന്ന് മണി അച്ചടക്ക നടപടി നേരിടുന്നതും ആദ്യമായിട്ടല്ല. മണക്കാട്ടെ പ്രസംഗത്തിന്റെ പേരില്‍ മണിയെ പാര്‍ട്ടി ജില്ല സെക്രട്ടറി സ്ഥാനത്തു നിന്നുമാറ്റി നിര്‍ത്തുകയും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മൂന്നാറിലെ വിവാദ പ്രസംഗങ്ങളുടെ പേരില്‍ പരസ്യ ശാസനയ്ക്ക് തന്നെ പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുകയാണ്. മണിക്കെതിരെ സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനങ്ങള്‍ തന്നെ ഉയര്‍ന്നിരുന്നു. മണിയുടെ വിവാദ പരാമര്‍ശങ്ങള്‍ മൂലം ജനവികാരം എതിരായി എന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരസ്യ ശാസനയ്ക്ക് വിധേയനാക്കിയത്.
അതേസമയം ഇത്തവണയും മണിക്ക് സംരക്ഷകനായത് പിണറായി വിജയന്‍ തന്നെയായിരുന്നു. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മണിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും മണിയെ സംരക്ഷിച്ച് തന്നെയാണ് പിണറായി സംസാരിച്ചത്. നിയമസഭയില്‍ മണിയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായപ്പോള്‍ അത് നാടന്‍ ശൈലി എന്നാണ് പിണറായി പറഞ്ഞത്. മണിക്കെതിരായ അച്ചടക്ക നടപടി പരസ്യ ശാസനയില്‍ ഒതുങ്ങുന്നതും പിണറായി കാരണം തന്നെയാണ്.
ആദ്യ കെണി
വിവാദ പ്രസംഗത്തിന്റെ പേരില്‍ എംഎം മണി പാര്‍ട്ടി നടപടി നേരിടുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് മണക്കാട് നടത്തിയ വണ്‍, ടു, ത്രി പ്രസംഗം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ മണിയെ ജില്ലാ സെക്രട്ടറി സ്ഥനത്തു നിന്നു മാറ്റി നിര്‍ത്തിയിരുന്നു. കൂടാതെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
അഞ്ചേരി ബേബി വധം
2012 മെയ് 25നായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം. 1982ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകങ്ങളെ കുറിച്ച് മണി 1,2, 3 എന്ന് അക്കമിട്ട് പറഞ്ഞതായിരുന്നു വിവാദമായത്.
44 ദിവസം ജയില്‍ വാസം
ഇതിനെ തുടര്‍ന്ന് അറസ്‌ററിലായ മണിക്ക് 44 ദിവസം ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിരുന്നു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും കുറേനാള്‍ ഇടുക്കി ജില്ലയില്‍ കയറാന്‍ അനുമതി ഉണ്ടായിരുന്നില്ല. ആ സമയത്ത് കോട്ടയം കിടങ്ങൂരിലെ മണിയുടെ ബന്ധുവീട്ടിലായിരുന്നു മണി കഴിഞ്ഞിരുന്നത്.
ഇത്തവണ മൂന്നാര്‍
മൂന്നാറിലെ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് മണിക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ദേവികുളം സബ്കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് മണിക്ക് വിനയായത്. ഇതുകൂടാതെ മഹിജയ്‌ക്കെതിരെ മണി നടത്തിയ പരാമര്‍ശങ്ങളും നടപടിക്ക് മറ്റൊരുകാരണമായി. മണിയുടെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ അന്തസ്സിന് ക്ഷതമേല്‍പ്പിച്ചുവെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.
ജനവികാരം എതിര്
മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെ ചെറ്റയെന്ന് വിളിച്ചതും അദ്ദേഹത്തിന് ഭ്രാന്താണെന്നും ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നു പറഞ്ഞതും ഏറെ വിവാദമായിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം മണിക്കെതിരെയും പാര്‍ട്ടിക്കെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പരസ്യ ശാസനയില്‍ ഒതുക്കി
പാര്‍ട്ടിക്കുള്ളില്‍ തന്നെ മണിക്കെതിരെ എതിര്‍പ്പ് ശക്തമാകുമ്പോഴും മണിയെ സംരക്ഷിച്ച് കൂടെ നിര്‍ത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. മൂന്നാര്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടായപ്പോള്‍ മണിയെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കുമെന്നു തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പരസ്യ ശാസനയില്‍ ഒതുങ്ങിയത് മണിക്ക് പിണറായിയുടെ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ്.
മന്ത്രിസഭയിലെത്തിച്ചതും
വണ്‍,ടു, ത്രി പ്രസംഗത്തില്‍ നിവര്‍ത്തി കേടുകൊണ്ടായിരുന്നു പിണറായി മണിക്കെതിരെ നടപടി എടുക്കാന്‍ നിര്‍ബന്ധിതനായത്. അപ്പോഴും മനസുകൊണ്ട് മണിക്കൊപ്പം തന്നെയായിരുന്നു. പ്രസംഗ വിവാദത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ച മണിയെ വീണ്ടും ജില്ലാ സെക്രട്ടറിയാക്കിയതും സെക്രട്ടറിയേറ്റ് അംഗമാക്കിയതും അതിന് തെളിവായിരുന്നു. പിന്നീട് എംഎല്‍എയായി മത്സരിപ്പിച്ചതിനും മന്ത്രിയാക്കിയതിനും പിന്നില്‍ പിണറായിയുടെ തന്ത്രം തന്നെയായിരുന്നു.
നിയമസഭയില്‍ പിന്തുണ
മൂന്നാര്‍ വിവാദത്തിലും മണിയെ പിണറായി കൈവിട്ടിരുന്നില്ല. നിയമസഭയില്‍ മണിയുടെ പരാമര്‍ശത്തെ നാടന്‍ ശൈലി എന്ന് പറഞ്ഞാണ് പിണറായി സംരക്ഷിച്ചത്. ബന്ധു നിയമന വിവാദത്തില്‍ ജയരാജനും അശ്ലീല ഫോണ്‍ സംഭാഷണത്തില്‍ ശശീന്ദ്രനും ലഭിക്കാത്ത സംരക്ഷണം മണിക്ക് പിണറായിയില്‍ നിന്ന് ലഭിച്ചു. അതുകൊണ്ട് മാത്രമാണ് മന്ത്രിസ്ഥാനം തെറിക്കാത്തത്.