'മോദിയുടേയും ബിജെപിയുടേയും അഹങ്കാരം, നുണപ്രചരണത്തെ സ്റ്റാമ്പ് കുത്തി അംഗീകരിക്കുന്നു'; രൂക്ഷവിമർശനം
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതില്‍ വിമര്‍ശനവുമായി തോമസ് ഐസക്. മോദിയുടെയും ബി ജെ പിയുടെയും അഹങ്കാരത്തിൻ്റെ പാരമ്യമാണ് നടപടിയെന്നും ആർ എസ് എസിന്റെ നുണപ്രചാരണത്തെ സ്റ്റാമ്പ് കുത്തി അംഗീകരിക്കാനുള്ള ശ്രമത്തിലാണ് മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐസക്കിന്റെ വാക്കുകൾ 'നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെയും അഹങ്കാരത്തിൻ്റെ പാരമ്യമാണ് ആർ എസ് എസ് വാർഷികത്തോടനുബന്ധിച്ച് തപാൽ സ്റ്റാമ്പും 100 രൂപയുടെ നാണയവും പുറത്തിറക്കിയ നടപടി.എന്തിൻ്റെ പേരിലാണ് ആർ എസ് എസിന് ഈ ഔദ്യോഗിക അംഗീകാരം? രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ആർ എസ് എസിനും ഹിന്ദുമഹാസഭയ്ക്കും ഒരു പങ്കുമില്ല. രാഷ്ട്രപിതാവിൻ്റെ കൊലപാതകത്തെത്തുടർന്ന് നിരോധിക്കപ്പെട്ട സംഘടന. ഇന്ത്യൻ ഭരണഘടനയുടെസത്തയായ മതേതരത്വത്തെയും ജനാധിപത്യത്തെയും അംഗീകരിക്കാത്ത സംഘടനയാണ്. വർഗീയ ഫാസിസമാണ് അവരുടെ ആദർശം.

സ്റ്റാമ്പിലുള്ള പരേഡിന്റെ ചിത്രം റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമായുള്ളതല്ല. ഒരുലക്ഷത്തിലേറെ ആളുകൾ പങ്കെടുത്ത ബഹുജനഐക്യദാർഡ്യത്തിന്റെ ഭാഗമാണ് ആർ എസ് എസിന്റെ മാർച്ചും. നെഹ്റു ആർ എസ് എസിനെ പ്രത്യേകിച്ച് ക്ഷണിച്ചിരുന്നുമില്ല. ആർക്കുവേണമെങ്കിലും പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നു. ആർ എസ് എസിന്റെ നുണപ്രചാരണത്തെ സ്റ്റാമ്പ് കുത്തി അംഗീകരിക്കാനുള്ള ശ്രമത്തിലാണ് മോദി.
ആധുനിക ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ സൃഷ്ടിയ്ക്ക് ഏറ്റവും വലിയ പ്രതിബന്ധം മോദി സർക്കാരും ആർ എസ് എസുമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്ന ഒരു രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥയിലേക്ക് ഈ രാജ്യത്തെ കെട്ടിവലിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് പല തവണ അവർ പരസ്യമായി വെല്ലുവിളി മുഴക്കിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടും അവരുടെ സമീപനം അങ്ങേയറ്റം സംസ്കാരശൂന്യവും പിന്തിരിപ്പനും യാതൊരു ജനാധിപത്യമൂല്യവും തൊട്ടുതീണ്ടാത്തതുമാണ്. ആ സംഘടനയെ മഹത്വവത്കരിക്കാൻ സർക്കാർ ചെലവിൽ ആഘോഷം സംഘടിപ്പിക്കുകയാണ്.
ആർ എസ് എസിന്റെ നൂറാം വാർഷികത്തിൽ മോദിക്ക് അധികാരത്തിൽ തുടരാൻ കഴിയുന്നത് പ്രഖ്യാപിച്ചതുപോലെ 400 സീറ്റ് നേടിക്കൊണ്ടല്ല, കഷ്ടിച്ചുള്ള മുന്നണി ഭൂരിപക്ഷത്തിലാണ്. അതുതന്നെ വോട്ട് തിരിമറി നടത്തിയിട്ടുമാണ്', തോമസ് ഐസക് കുറിച്ചു .
ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തീരുമാനമാണിതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്. 'ഇന്ത്യയെന്ന ആശയത്തിനുവേണ്ടി തന്നെയാണ് ഗാന്ധി സ്വന്തം ജീവൻ ബലി നൽകിയത്. ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആർഎസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഇന്നലെയാണ്. ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തീരുമാനമാണിത്. ആർഎസ്എസിന് ഇങ്ങനെയൊരു അംഗീകാരം നൽകാൻ ഗാന്ധിജയന്തിയുടെ തലേദിവസം തന്നെ തെരഞ്ഞെടുത്തത്, ഗാന്ധി സ്മൃതിപോലും സംഘപരിവാർ ഭയപ്പെടുകയാണെന്നതിന്റെ തെളിവാണ്. ഗാന്ധി വധക്കേസിൽ വിചാരണ ചെയ്യപ്പെട്ട സവർക്കറെ സ്വാതന്ത്ര്യസമരത്തിലെ പ്രതീകമായി അവരോധിക്കാൻ തുടർച്ചയായി ശ്രമിക്കുന്നവർക്ക് കേന്ദ്ര സർക്കാർ തലത്തിൽ മറ്റൊരു അംഗീകാരമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ഗാന്ധിജിക്ക് പകരം സവർക്കറെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നവരുടെ ഇത്തരം നീക്കങ്ങൾ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞ് തുറന്നുകാട്ടുക തന്നെ വേണം', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications