അമ്മയ്ക്കും ഡബ്ല്യൂസിസിക്കും ഇടയിൽ പ്രശ്നങ്ങളൊന്നുമില്ല.. ദിലീപ് വിഷയത്തിൽ നിലപാടുമായി മോഹൻലാൽ
Recommended Video

കൊച്ചി: മലയാള സിനിമയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ അത്ര പെട്ടെന്ന് ഒഴിവാക്കി കളയാവുന്ന പേരല്ല ദിലീപിന്റെത്. ദിലീപ് വെറും നടന്‍ മാത്രമല്ല എന്നത് തന്നെയാണ് അതിന് കാരണം. മലയാള സിനിമയുടെ സുപ്രധാനമായ എല്ലാ മേഖലകളിലും ദിലീപിന്റെ ശക്തമായ സാന്നിധ്യമുണ്ട്.
അതുകൊണ്ട് തന്നെ ആക്രമിക്കപ്പെട്ട ഒരു സാധാരണ നടിയേക്കാള്‍ സിനിമാക്കാര്‍ക്ക് വേണ്ടി വരിക ദിലീപിനെയാണെന്നതില്‍ അത്ഭുതപ്പെടാനില്ല. പുറത്താക്കല്‍ നാടകത്തിന് ശേഷവും പലതവണ അമ്മയിലെ നേതാക്കള്‍ ദിലീപിനോടുള്ള കൂറ് തെളിയിച്ചിട്ടുമുള്ളതാണ്. ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ രൂക്ഷമായ എതിര്‍പ്പുകള്‍ ഉയരവേ പുതിയ അമ്മ പ്രസിഡണ്ടായ മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നു.

മിണ്ടാരുന്ന താരദൈവങ്ങൾ
നേരത്തെ നടി ആക്രമിക്കപ്പെട്ടത് പോലുള്ള നിര്‍ണായക സമയങ്ങളില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലുള്ള താരദൈവങ്ങള്‍ പ്രതികരിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് നടത്തിയ അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലും താരരാജാക്കന്മാര്‍ മൗനം പാലിക്കുകയായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട വാഗ്വാദം ചൂടുപിടിക്കുമ്പോള്‍ മുകളിലേക്ക് നോക്കിയിരുന്ന മമ്മൂട്ടിയും കടലാസില്‍ കുത്തി വരഞ്ഞിരുന്ന മോഹന്‍ലാലും വലിയ വിമര്‍ശനം ഏറ്റുവാങ്ങി.

ആദ്യ പ്രതികരണവുമായി ലാൽ
മാസത്തിലൊരു തവണ ബ്ലോഗെഴുതി ആരാധകരോട് സംസാരിക്കുന്ന മോഹന്‍ലാല്‍ ഒരു വരി പോലും ഈ വിഷയത്തില്‍ എഴുതുകയോ മിണ്ടുകയോ ഉണ്ടായില്ല. ഇതാദ്യമായാണ് അമ്മയേയും വിമന്‍ ഇന്‍ സിനിമ കല്ക്ടീവിനേയും കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ സഞ്ജിത് സിദ്ധാര്‍ത്ഥിന് അനുവദിച്ച അഭിമുഖത്തിലാണ് ആദ്യമായി വിവാദ വിഷയങ്ങളില്‍ നടന്‍ മോഹന്‍ലാല്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

അമ്മയുടെ നേതൃസ്ഥാനത്തേക്ക്
നടിയെ ആക്രമിച്ച വിഷയത്തില്‍ പ്രത്യക്ഷമായി തന്നെ ദിലീപിനൊപ്പമാണ് എന്ന നിലപാട് എടുത്തതിന്റെ പേരില്‍ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത് ഇരിക്കെ ഇന്നസെന്റ് വിമര്‍ശിക്കപ്പെട്ടിരുന്നു. അമ്മയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലായ്മ ഇന്നസെന്റെ പ്രകടിപ്പിക്കുകയായിരുന്നു. സര്‍വ്വസമ്മതനായ ഒരാള്‍ എന്ന നിലയ്ക്കാണ് ആ സ്ഥാനത്തേക്ക് മോഹന്‍ലാലിന്റെ പേര് ഉയര്‍ന്ന് വന്നത്.

പ്രശ്നങ്ങൾ മാധ്യമ സൃഷ്ടി
അമ്മയിലെ എക്‌സിക്യൂട്ടിവിലും മാറ്റങ്ങളുണ്ടായി. നടിക്കൊപ്പം നിന്ന പൃഥ്വിരാജിനേയും രമ്യാ നമ്പീശനേയും ഒഴിവാക്കി. താക്കോല്‍ സ്ഥാനങ്ങളിലെല്ലാം ദിലീപ് പക്ഷക്കാരെത്തി. എന്നാല്‍ അമ്മയിലെ നേതൃമാറ്റത്തിന് കാരണം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അല്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. അതൊക്കെ മാധ്യമ സൃഷ്ടിയാണ് എന്നും ഗുരുതരമായ പ്രശ്‌നങ്ങളൊന്നും അമ്മയില്‍ ഇല്ലെന്നും നടന്‍ വ്യക്തമാക്കുന്നു.

നയ നിർമ്മാണമല്ല പണി
നയ നിര്‍മ്മാണം തങ്ങളുടെ ഉത്തരവാദിത്തം അല്ലെന്നും സിനിമാ മേഖലയില്‍ ഉള്ളവരുടെ ക്ഷേമ കാര്യങ്ങളാണ് തങ്ങളുടെ പ്രവര്‍ത്തന മേഖലയെന്നും മോഹന്‍ലാല്‍ പറയുന്നു. മലയാള സിനിമയിലെ ഏക വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ രൂപീകരണത്തിന് കാരണം അമ്മയുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലാത്തത് കൊണ്ടാണ് എന്ന ആരോപണം മോഹന്‍ലാല്‍ നിഷേധിച്ചു.

ഡബ്ല്യൂസിസിയുമായി കലഹമില്ല
വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ രൂപീകരണത്തില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് കരുതുന്നില്ലെന്ന് നടന്‍ പറഞ്ഞു. അവര്‍ ഒരു സംഘടന തുടങ്ങി എന്നേയുള്ളൂ. നിര്‍മ്മാതാക്കളുടേതും വിതരണക്കാരുടേതും അടക്കം നിരവധി സംഘടനകള്‍ സിനിമയിലുണ്ട്. ഡബ്ല്യൂസിസിയില്‍ ഉള്ളവരും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. അവരും അമ്മയും തമ്മില്‍ യാതൊരു കലഹവും ഇല്ലെന്നും മോഹന്‍ ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

പ്രശ്നമുണ്ടെങ്കിൽ പറയട്ടേ
വിമന്‍ ഇന്‍ സിനിമ കലക്ടീവിന് അമ്മയുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതവര്‍ തങ്ങളുമായി ചര്‍ച്ച ചെയ്യട്ടെ. അമ്മയില്‍ ഉള്ള ഒരു സൗഹൃദ സംഘടനയായിട്ടാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ കാണുന്നത് എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചുമതലയേറ്റെടുത്ത അമ്മ യോഗത്തില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തിരുന്നില്ല. അക്കാര്യത്തില്‍ താരം യോഗത്തില്‍ വിഷമം രേഖപ്പെടുത്തിയിരുന്നു.

വികാര പ്രകടനമല്ല വേണ്ടത്
സംഘടനയുടെ കീഴില്‍ ചെറുതും വലുതുമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാത്ത പല വിമര്‍ശനങ്ങളും നേരിടേണ്ടി വരുമെന്നും താരം യോഗത്തില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടിരുന്നു. അത്തരം വിഷയങ്ങള്‍ പുറംലോകം അറിയാതെ പരിഹരിക്കുകയാണ് വേണ്ടതെന്നും വികാര പ്രകടനത്തിന് പകരം സമാധാനത്തോടെ പരിഹരിക്കുകയാണ് വേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications