പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടും ശശീന്ദ്രന് അനുകൂലം; രാജിവേണ്ടെന്ന് കേന്ദ്ര നേതൃത്വവും
റിപ്പോർട്ട് ലഭിച്ചെന്നും ആരോപണം കഴമ്പുള്ളതല്ലെന്നും ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്നുമാണ് ശരദ് പവാർ അറിയിച്ചതെന്നും സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു
ന്യൂഡൽഹി: പീഡന പരാതിയിൽ ഒത്തുതീർപ്പിന് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ എൻസിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ഉറപ്പിച്ച് എ.കെ ശശീന്ദ്രൻ. പാർട്ടി അന്വേഷണ സമിതി നൽകിയ റിപ്പോർട്ടും ശശീന്ദ്രന് അനുകൂലമാണെന്നാണ് സൂചന. റിപ്പോർട്ട് ലഭിച്ചെന്നും ആരോപണം കഴമ്പുള്ളതല്ലെന്നും ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്നുമാണ് ശരദ് പവാർ അറിയിച്ചതെന്നും സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു.
ശശീന്ദ്രൻ രാജിവെക്കേണ്ട ആവശ്യമില്ലെന്നും പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും പി.സി ചാക്കോ വ്യക്തമാക്കി. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനെയാണ് എൻസിപി ചുമതലപ്പെടുത്തിയിരുന്നത്.
വിഷയത്തിൽ ശശീന്ദ്രനെ കൈവിടേണ്ട എന്ന നിലപാടാണ് ഇപ്പോൾ എൻസിപിയും ഇടത് മുന്നണിയും സ്വീകരിച്ചിരിക്കുന്നത്. ശശീന്ദ്രന്റെ രാജി ആവശ്യപ്പെടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ വ്യക്തമാക്കി. തത്ക്കാലം രാജി വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെയും തീരുമാനം. ഇതോടെ ശശീന്ദ്രന്റെ രാജി അഭ്യൂവഹങ്ങൾക്ക് ഇപ്പോൾ വിരാമമിട്ടിരിക്കുകയാണ് ഇടതുമുന്നണി. അതേസമയം രാജിയെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്.
Recommended Video
അതേസമയം ആക്ഷേപങ്ങളിൽ പരിശോധന വേണമെന്നാണ് സിപിഎം നിലപാട്. ശശീന്ദ്രൻ വിഷയത്തിൽ ഇന്ന് ചേർന്ന അവെയിലബിൾ സെക്രട്ടറിയേറ്റാണ് തത്ക്കാലം രാജി വേണ്ടെന്ന തീരുമാനവും എടുത്തത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രന്‍റെ വിശദീകരണം മുഖവിലക്കെടുത്താണ് സിപിഎമ്മും മുഖ്യമന്ത്രിയും ഇപ്പോൾ മുന്നോട്ട് പോകുന്നത്.