മങ്കിപോക്‌സ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല: കണ്ടെത്തിയത് വ്യാപന ശേഷി കുറഞ്ഞ വൈറസ്: വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ കോവിഡ്-19 മായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന മുന്‍കരുതല്‍ നടപടികള്‍ (മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ) ഈ രോഗത്തെ പ്രതിരോധിക്കുന്നിതിന് വേണ്ടിയും ശക്തമായി തുടരേണ്ടതാണ്. ഇക്കാര്യത്തില്‍ പൊതുജാഗ്രത ഉണ്ടാകണം. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം ആശങ്കകള്‍ ദൂരീകരിക്കുന്നതിനും എം.എല്‍.എ മാരുടെ സഹകരണവും ഇടപെടലുകളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആലപ്പുഴയില്‍ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണ്. റിസള്‍ട്ട് വന്നു. ആദ്യ കേസിന്റ ഏറ്റവും അടുത്ത പ്രൈമറി കോണ്‍ടാക്ട് ആയ കുടുംബാംഗങ്ങളുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. കോണ്‍ടാക്ടില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യൂറോപ്യന്‍ രാജ്യങ്ങളില്‍ മങ്കിപോക്‌സ് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി നിരീക്ഷണം ശക്തമാക്കി. ആദ്യ പോസറ്റീവ് കേസില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ West African Strain ആണ് വൈറസ് വിഭാഗം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് താരതമ്യേന പകര്‍ച്ച കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണ്. മങ്കി പോക്‌സുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുവാനും 21 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ജില്ലാ അധികാരികളെ അറിയിക്കുവാനും അവരുടെ നിര്‍ദ്ദേശപ്രകാരം ഐസൊലേഷന്‍ സൗകര്യമുള്ളിടത്തേക്കു മാറുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന മറ്റു സംസ്ഥാനങ്ങളിലെ (തമിഴ്‌നാട്) യാത്രക്കാരുടെ അതാത് സംസ്ഥാനങ്ങളെയും സെന്‍ട്രല്‍ സര്‍വയലന്‍സ് യൂണിറ്റിനെയും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ രോഗികളുടെ ഐസോലേഷന്‍, സാമ്പിള്‍ കളക്ഷന്‍ പരിശോധന, ചികില്‍സ, കോണ്‍ടാക്ട് ട്രേസിംഗ് തുടങ്ങിയവ സംബന്ധിച്ചുള്ള വിശദമായ Standard Operating Procedure (SOP) പുറപ്പെടുവിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും സർക്കാർ പുറത്തറിക്കിയ എസ് ഒ പി പിന്തുടരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ മങ്കിപോക്‌സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജൂലൈ 16 ന് കേന്ദ്ര സംഘം കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി












Click it and Unblock the Notifications