നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ ഇറങ്ങില്ല; ഗുരുതരമായ സാഹചര്യമെന്ന് പിണറായി, ഇന്ന് മാത്രം 22 മരണം
Recommended Video

കൊച്ചി: കനത്ത മഴ സംസ്ഥാനത്ത ഗുരുതുരമായ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 22 ഡാമുകള്‍ തുറക്കേണ്ടി വന്നുവെന്നും ആദ്യമായിട്ടാണ് ഇത്രയും ഡാമുകള്‍ തുറക്കുന്നതെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടുക്കി അണക്കെട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷം തുറക്കേണ്ട സാഹചര്യമുണ്ടായി. ശക്തമായ മഴയാണ് പല ഭാഗങ്ങളിലുമുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നത് നിരോധിച്ചു. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 22 പേരാണ് മരിച്ചത്. കൂടുതല്‍ പേര്‍ മരിച്ചത് ഇടുക്കിയിലാണ്. മഴക്കെടുത്തി സംസ്ഥാനത്ത് തുടരുകയാണ്. വിവരങ്ങള്‍ ഇങ്ങനെ....

വിമാനം നിരോധിക്കാന്‍ കാരണം
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ട്രയല്‍ റണ്‍ ആരംഭിച്ചതോടെ ജാഗ്രതാ നടപടികളുടെ ഭാഗമായിട്ടാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നത് നിരോധിച്ചത്. താല്‍ക്കാലിമാകമായിട്ടാണ് നടപടി.

യാത്രക്കാര്‍ വലഞ്ഞു
നേരത്തെ ബുക്ക് ചെയ്ത വിമാനയാത്രക്കാരെ വലയ്ക്കുന്നതാണ് നടപടി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 1.10 മുതലാണ് വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. വിമാനത്താളവത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ കണ്‍ട്രോണ്‍ റൂം തുറന്നിട്ടുണ്ട്.

വിമാനത്താവളത്തില്‍ വെള്ളം കയറാം
ഷട്ടറുകള്‍ തുറന്നതോടെ അണക്കെട്ടില്‍ നിന്നുള്ള വെള്ളം വിമാനത്താവളത്തോട് ചേര്‍ന്ന പെരിയാറിലൂടെയാണ് കടലിലേക്ക് എത്തുക. ഒഴുക്ക് വര്‍ധിച്ചാല്‍ വിമാനത്താവളത്തില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ലാന്റിങ് നിര്‍ത്തിവച്ചതെന്ന് സിയാല്‍ അറിയിച്ചു.

നാല് മണിക്കൂര്‍ നേരം
ഇടുക്കി അണക്കെട്ടില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാല് മണിക്കൂര്‍ നേരത്തേക്കാണ് തുറന്നിട്ടുള്ളത്. തുറന്ന ശേഷം സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. 1992ന് ശേഷം ആദ്യമായിട്ടാണ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്.

22 മരണം, കൂടുതല്‍ രണ്ടുജില്ലകളില്‍
വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് മഴക്കെടുതിയില്‍ 22 പേര്‍ മരിച്ചുവെന്നാണ് കണക്ക്. ഇടുക്കിയിലും മലപ്പുറത്തുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി അടിമാലിയില്‍ മണ്ണിടിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. മലപ്പുറം നിലമ്പൂരില്‍ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മൂവാറ്റുപുഴയില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട മരിച്ചു.

വ്യാപക നാശനഷ്ടം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടായി. നിലമ്പൂരിലും അടിമാലിക്കും പുറമെ, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി, പാലക്കാട് കഞ്ചിക്കോട്, കുറിച്യര്‍മല, എന്നിവിടങ്ങളിലെല്ലാം ഉരുള്‍പ്പൊട്ടലുണ്ടായി. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ രണ്ടുപേര്‍ മരിച്ചു.

പുഴ വഴിമാറി ഒഴുകി, വള്ളംകളി മാറ്റി
കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍ക്കുണ്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പുഴ വഴിമാറി ഒഴുകി വ്യാപക നാശനഷ്ടമുണ്ടായി. മലപ്പുറത്തും കണ്ണൂരും നടപ്പാലങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. മിക്ക ജില്ലകളിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കനത്ത നാശമുണ്ടായ ആലപ്പുഴയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചു.












Click it and Unblock the Notifications