വിവാദ പ്രളയത്തിൽ മന്ത്രി കെടി ജലീൽ, മലപ്പുറത്തെ വീട്ടമ്മ രേഖകളിൽ മന്ത്രിയുടെ തോട്ടക്കാരി!
തിരുവനന്തപുരം: ഒന്നിന് പിറകേ ഒന്നായി ആരോപണങ്ങളുടെ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിയമിച്ചുവെന്ന ആരോപണം കത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ കുടുംബശ്രീ നിയമനങ്ങളും കിലയിലെ നിയമനവും കൊച്ചിയില്‍ സ്വകാര്യ ക്യാംപസിന് അനുമതി നല്‍കിയതുമെല്ലാം വിവാദത്തിലായിരിക്കുകയാണ്.
കെടി ജലീലിന്റെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാരും സിപിഎമ്മും ജലീലിനൊപ്പമാണ്. അതിനിടെ മലപ്പുറത്തെ ഒരു വീട്ടമ്മയുടെ പേരിലും മന്ത്രി കുരുക്കിലായിരിക്കുകയാണ്.

രേഖകളിൽ വീട്ടമ്മ തോട്ടക്കാരി
മന്ത്രി കെടി ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ഗംഗയിലെ തോട്ടക്കാരിയായി മലപ്പുറത്തെ വീട്ടമ്മ ശമ്പളം വാങ്ങുന്നു എന്ന വിവരമാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്നത്. രണ്ട് വര്‍ഷമായി ശമ്പളം പറ്റുന്നു. ഈ വീട്ടമ്മ തൊഴുവാനൂര്‍ സ്വദേശിനിയാണ്. ഇവര്‍ തന്റെ ഔദ്യോഗിക വസതിയില്‍ തോട്ടക്കാരിയായി ജോലി ചെയ്യുന്നുണ്ട് എന്ന് മന്ത്രി പറയുന്നു.

സ്ഥിരമായി വീട്ടിൽത്തന്നെ
എന്നാല്‍ ഈ വീട്ടമ്മ എവിടേയും ജോലിക്ക് പോകുന്നില്ലെന്നും സ്ഥിരമായി വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടിലുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. മാസം തോറും ശമ്പളമായി പതിനേഴായിരത്തിലധികം രൂപയാണ് ഇവര്‍ക്ക് സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് അനുവദിക്കുന്നത്. എന്നാല്‍ ഈ ശമ്പളം ആരാണ് കൈപ്പറ്റുന്നത് എന്നത് വ്യക്തമല്ല.

സുഹൃത്തിന്റെ ഭാര്യ
മന്ത്രി കെടി ജലീലിന്റെ സുഹൃത്തും കെഎസ്ആര്‍ടിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായ ജനതാദള്‍ നേതാവിന്റെ ഭാര്യയാണ് ഈ തോട്ടക്കാരിയായ വീട്ടമ്മ എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂന്തോട്ടം പരിചാരികയായാണ് ഇവര്‍ ജോലി ചെയ്യുന്നതെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തമാക്കുന്നു. പൂന്തോട്ടം പരിചരിക്കാന്‍ വേണ്ടി മാത്രം ഇവരടക്കം മൂന്ന് പേരാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ജോലിക്കുളളത്.

അവധിയിലെന്ന് ന്യായീകരണം
ഇവരുടെ ഭര്‍ത്താവായ ജനതാദള്‍ നേതാവിന്റെ പ്രതികരണം ഭാര്യ വീട്ടില്‍ തന്നെയുണ്ട് എന്നതാണ്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മറ്റ് ജീവനക്കാര്‍ ഇവരെക്കുറിച്ച് പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ് മാധ്യമങ്ങളോട് നടത്തുന്നത്. തോട്ടക്കാരിയെന്ന് രേഖകളിലുളള സ്ത്രീ അവധിയിലാണെന്ന് ചിലര്‍ പറയുന്നു.

കുടുംബശ്രീ നിയമനങ്ങൾ
എന്നാല്‍ എന്ന് മുതല്‍ അവധിയില്‍ പോയെന്നോ എന്ന് തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നോ ആര്‍ക്കും വ്യക്തതയില്ല. കുടുംബശ്രീ നിയമനങ്ങളുടെ പേരിലും മന്ത്രി പുലിവാല്‍ പിടിച്ചിരിക്കുകയാണ്. യോഗ്യതയില്ലാത്ത പലരേയും നിയമിക്കാന്‍ മന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു എന്ന് കുടുംബശ്രീ മുന്‍ ഡയറക്ടര്‍ നടത്തിയ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

പിന്തുണച്ച് സിപിഎം
ചട്ടങ്ങള്‍ ലംഘിച്ച് കൊച്ചിയില്‍ സ്വകാര്യ സര്‍വ്വകലാശാലയുടെ ക്യാംപസ് തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആരോപണങ്ങളെല്ലാം ജലീല്‍ തള്ളിക്കളഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സമരത്തിലാണ്. എന്നാല്‍ ജലീലിന്റെ പ്രതിച്ഛായ മോശമാക്കാനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുമുളള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് ജലീലിനെ പിന്തുണച്ച് സിപിഎം നിലപാടെടുത്തിരിക്കുന്നത്.












Click it and Unblock the Notifications