'കളിക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ കോടികൾ'; ഫുട്‌ബോൾ ആവേശത്തിനെതിരെ മതനേതാക്കള്‍
കോഴിക്കോട്: സമസ്തയ്ക്ക് പിന്നാലെ മലയാളികളുടെ ഫുട്‌ബോള്‍ ആവേശത്തിനെതിരെ പ്രചാരണവുമായി കൂടുതല്‍ മതനേതാക്കള്‍ രംഗത്ത്. ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ പി വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതിനെ എതിര്‍ക്കാന്‍ മതനേതൃത്വം രംഗത്ത് വരണമെന്ന് എസ് വൈ എസ് നേതാവ് പേരോട് അബ്ദുള്‍റഹ്മാന്‍ സഖാഫി ആവശ്യപ്പെട്ടു. അതിനിടെ ഫുട്‌ബോള്‍ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് സലഫി പ്രഭാഷകന്‍ അബ്ദുള്‍ മുഹ്‌സിന്‍ ഐദീദ് പറഞ്ഞു.

ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും പേരില്‍ യുവാക്കള്‍ അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോള്‍ അത് തിരുത്താന്‍ പോലും ആളുകള്‍ക്ക് ധൈര്യമില്ലാതായിരിക്കുന്നുവെന്ന് മുഹ്‌സീന്‍ ഐദീദ് പറഞ്ഞു. അതിനെ കുറിച്ച് പറഞ്ഞാല്‍ പിന്തിരിപ്പനായ കാര്യം പറയുന്നത് പോലെയാണ് ആളുകല്‍ മനസിലാക്കുന്നത്.

ഫുട്ബോളിന്റെയും ക്രിക്കറ്റിന്റേയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു. ഇവര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ലെന്ന് പറയുന്നു. എങ്ങോട്ടാണ് ആളുകളെ നിങ്ങള്‍ ഇവരെ പുകഴ്ത്തി. കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ അതിനുവേണ്ടി കോടികള്‍ വാങ്ങുന്ന, ബുദ്ധിയില്ലാത്ത, യാതൊരു അര്‍ഥവുമില്ലാത്ത കാര്യങ്ങള്‍, അതിന്റെ പിന്നില്‍ ജനങ്ങളെ തളച്ചിടുന്ന ആളുകള്‍, അവരെ പുകഴ്ത്തുകയും അമിതമായി വാഴ്ത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും ഫുട്‌ബോള്‍ ആരാധനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. താരാരാധന അനിസ്ലാമികമാണ് എന്നാണ് എസ് വൈ എസ് സെക്രട്ടറിയും ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി പറയുന്നത്. വെള്ളിയാഴ്ച നമസ്‌കാരത്തോട് അനുബന്ധിച്ച് ഇത് സംബന്ധിച്ച നിര്‍ദേശം പള്ളികളിലൂടെ കൈമാറും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

തങ്ങള്‍ ഫുട്‌ബോളിന് എതിരല്ല എന്നും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോട് കൂടി ഫുട്‌ബോളിനെ കാണണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിനപ്പുറം അത് ഒരു ജ്വരവും ലഹരിയുമായി മാറുന്നത് നല്ല പ്രവണത അല്ല എന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോളിനെ കായികമായി കണ്ട് അതിനെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ക്ക് പ്രോത്സാഹിപ്പിക്കാം. അതില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് മാറി നില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ സമസ്ത നേതാക്കളുടെ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുസ്ലീം ലീഗ് നേതാവ് എം കെ മുനീറും മന്ത്രി വി ശിവന്‍ കുട്ടിയും ഈ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഫുട്ബോള്‍ ആവേശം കുട്ടികളുടേത് മാത്രമല്ല, മുതിര്‍ന്നവരുടെ കൂടെതുമാണെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു.

ഫുട്ബോള്‍ ആരാധനയ്ക്കെതിരെ ബോധവത്കരണം നടത്താന്‍ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പാട്ട് കേള്‍ക്കണോ, ഫുട്ബോള്‍ കാണണോ രാവിലെ നടക്കാന്‍ പോകണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്, മത സംഘടനകളല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.












Click it and Unblock the Notifications