കാസര്‍കോട്ടേക്ക് പുറംനാട്ടില്‍ നിന്ന് എത്തിയത് 65 റിഗ്ഗുകള്‍; പ്രതിദിനം കുഴിക്കുന്നത് 200ലേറെ കുഴല്‍കിണറുകള്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയിലേക്ക് കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണ എത്തിയത് 65 റിഗ്ഗുകള്‍ (കുഴല്‍കിണര്‍ നിര്‍മ്മാണ ലോറികള്‍). കാസര്‍കോട് ഭൂഗര്‍ഭജല വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കണക്കാണിത്. 26 കുഴല്‍കിണര്‍ നിര്‍മ്മാണ ഏജന്‍സികളാണ് കാസര്‍കോട്ടുള്ളത്. ഒരു ഏജന്‍സിക്ക് മൂന്ന് റിഗ്ഗുകള്‍ വരെ രജിസ്റ്റര്‍ ചെയ്യാമെന്നാണ് കണക്ക്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വാടകക്കാണ് റിഗ്ഗുകള്‍ കൊണ്ടുവരുന്നത്. പ്രതിദിനം ഒരു റിഗ്ഗ് ഉപയോഗിച്ച് മൂന്ന് കുഴല്‍ക്കിണര്‍ വരെ കുഴിക്കുന്നുണ്ട്. കടുപ്പമുള്ള പാറകള്‍ കിട്ടിയില്ലെങ്കില്‍ നാലു വരെ കിണറുകള്‍ കുഴിക്കുന്നു. പ്രതിദിനം 200ലേറെ കുഴല്‍കിണറുകള്‍ കാസര്‍കോട് ജില്ലയില്‍ കുഴിക്കുന്നുണ്ടെന്നാണ് വിവരം. ഭൂഗര്‍ഭജല നിരപ്പ് അപകടകരമാം വിധം താഴ്ന്ന കാസര്‍കോട് ബ്ലോക്കിലും വന്‍തോതില്‍ കുഴല്‍കിണര്‍ നിര്‍മ്മാണം നടന്നുവരുന്നുണ്ട്.
കാസര്‍കോട് ബ്ലോക്കില്‍ ഭൂഗര്‍ഭജല വകുപ്പിന്റെ പെര്‍മിറഅറില്ലാതെ കുഴിക്കാന്‍ പാടില്ലെന്നാണ് നിയമം. കൂടാതെ പഞ്ചായത്തിന്റെ എന്‍.ഒ.സി കൂടി വേണം. ഇത് രണ്ടും കൂടാതെ കുഴിച്ചാലും 2500 രൂപ പിഴയടച്ചാല്‍ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. ജില്ലയിലെ മറ്റു ബ്ലോക്ക് പരിധികളില്‍ പഞ്ചായത്തിന്റെ അനുമതിയും ഭൂഗര്‍ഭ ജലവകുപ്പിന്റെ ഫീസബിലിറ്റി സര്‍ട്ടിഫിക്കറ്റും മതിയാകും. ഇതും എടുത്തില്ലെങ്കില്‍ പിഴയടച്ചാല്‍ മതി. കുടിവെള്ളത്തിനാണെങ്കില്‍ 525 രൂപ സര്‍വ്വെ ചാര്‍ജ്ജും 75 രൂപ പെര്‍മിറ്റുള്ള ചാര്‍ജുമടക്കം 600 രൂപയടച്ചാല്‍ ഭൂഗര്‍ഭ ജലവകുപ്പിന്റെ അനുമതി ലഭിക്കുന്നു. വ്യാവസായിക ആവശ്യത്തിനാണെങ്കില്‍ 3500 രൂപയാണ് സര്‍വ്വെ ചാര്‍ജ്ജ്. നിര്‍മമാണ പ്രവര്‍ത്തനത്തിനാണെങ്കില്‍ 1750 രൂപ സര്‍വ്വെ ചാര്‍ജ് നല്‍കുന്നു. പെര്‍മിറ്റ് ചാര്‍ജ് ഇതിനും 75 രൂപ തന്നെയാണ്. ഓരോ കുഴല്‍കിണറില്‍ നിന്നും എത്ര വെള്ളം ഊറ്റിയെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നതിനായി മീറ്റര്‍ ഘടിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ കുഴല്‍ കിണറുകള്‍ക്ക് മീറ്റര്‍ ഘടിപ്പിക്കാറില്ല. സര്‍വ്വേക്ക് പോകാന്‍ പോലും ആളില്ലെന്നിരിക്കെ ഓരോ കുഴല്‍കിണറും എങ്ങനെ പരിശോധിക്കാനാകുമെന്നാണ് അധികൃതര്‍ ചോദിക്കുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുഴല്‍കിണര്‍ നിര്‍മ്മാണ യന്ത്രങ്ങള്‍ അടങ്ങിയ ലോറികള്‍ വേനലിലാണ് കാസര്‍കോട്ടെത്താറുള്ളത്. എന്നാല്‍ ഇത്തവണ മഴക്കാലത്ത് പോലും നിര്‍ബാധം കുഴല്‍ കിണര്‍ നിര്‍മ്മാണം നടന്നുവന്നിരുന്നു. നിയമം മൂലം നിരോധിക്കുമെന്നും അതിനാല്‍ ഇപ്പോള്‍ കുഴിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും നടക്കില്ലെന്നാണ് ഏജന്റുമാര്‍ പ്രചരിപ്പിക്കുന്നത്. കുറ്റിയടിക്കല്‍ മുതല്‍ മോട്ടോര്‍ പമ്പ് സ്ഥാപിക്കുന്നത് വരെയുള്ള ജോലികള്‍ ഏജന്റുമാര്‍ ചെയ്തുകൊടുക്കുന്നു. ഇതിന്റെയെല്ലാം മറവില്‍ വന്‍തുക ഇവര്‍ പോക്കറ്റിലാക്കുന്നതായും ആക്ഷേപമുണ്ട്.
ഇടുങ്ങിയ റോഡുള്ള ഉള്‍പ്രദേശങ്ങളില്‍ പോലും വലിയ ഭാരമുള്ള കൂറ്റന്‍ ലോറികള്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനെത്തുന്നത് അപകടത്തിന് വഴിയൊരുക്കുന്നു. ഇടുങ്ങിയതും അപകടം നിറഞ്ഞതുമായ വഴികളിലൂടെ ലോറികള്‍ കടന്നു പോകുന്നത് പലപ്പോഴും അപകടത്തിന് വഴി വെക്കുന്നു. ഭാരമുള്ള ലോറിയായതിനാല്‍ റോഡിന്റെ അരിക് ഇടിഞ്ഞ് നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളപായവും ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇത്തരം ലോറികളുടെ അപകടപ്പാച്ചില്‍ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുന്നില്ല.
ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളെ ഉപയോഗിച്ചാണ് കുഴല്‍കിണര്‍ നിര്‍മ്മാണജോലികള്‍ ചെയ്യുന്നത്. ഉറക്കമില്ലാതെയാണ് ഇവരുടെ അധ്വാനം. ഒരു നിര്‍മ്മാണ സ്ഥലത്ത് നിന്ന് മറ്റൊരു നിര്‍മ്മാണ സ്ഥലത്തേക്ക് ഇവരെ കൊണ്ടുപോകുന്നു. കുളിക്കാനോ വസ്ത്രമലക്കാനോ ഇവര്‍ക്ക് പറ്റുന്നില്ല. ലോറിക്കടിയിലും ലോറിക്ക് മുകളിലും തളര്‍ന്ന് വീണ് കിടക്കുന്നത് പലയിടത്തും കാണാം. തുച്ഛമായ കൂലിയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
ഒരു പ്രദേശത്ത് തന്നെ തുടര്‍ച്ചയായി രണ്ടോ മൂന്നോ കുഴല്‍കിണര്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. രാത്രിയില്‍ കുഴല്‍കിണര്‍ നിര്‍മ്മാണ യന്ത്രത്തിന്റെ ശബ്ദം കാതടപ്പിക്കുന്നതാണ്. വാര്‍ഷിക പരീക്ഷകള്‍ അടുത്തിരിക്കെ കുട്ടികള്‍ക്ക് പഠിക്കാന്‍ പോലും സാധിക്കുന്നില്ല. രാത്രി പത്ത് മണിക്ക് ശേഷം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കാറില്ല. രാത്രി കുഴല്‍കിണര്‍ നിര്‍മ്മാണം നടന്നാല്‍ പൊലീസിന് പരാതിപ്പെടാവുന്നതാണ്. റിഗ്ഗുകള്‍ പൊലീസിന് കസ്റ്റഡിയിലെടുക്കാനും അധികാരമുണ്ട്.












Click it and Unblock the Notifications