കുഞ്ഞാലിക്കുട്ടിയുടെ ആ മോഹവും പൊലിഞ്ഞു; മുസ്ലിം ലീഗ് വോട്ടുകളില്‍ വന്‍ ചോര്‍ച്ച... എസ്ഡിപിഐ വോട്ട് കൂടി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം വന്നതോടെ കടുത്ത വിമര്‍ശനം നേരിടുകയാണ് മുസ്ലിം ലീഗ് നേതൃത്വം. പ്രത്യേകിച്ച് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ ഭരണമാറ്റമുണ്ടായാല്‍ സുപ്രധാന മന്ത്രിപദവി ലഭിക്കുമായിരുന്നു കുഞ്ഞാലിക്കുട്ടിക്ക്. സര്‍ക്കാരിലെ പ്രമുഖനാകാനും സാധ്യതയുള്ള വ്യക്തിയായിരുന്നു. എന്നാല്‍ തുടര്‍ഭരണം വന്നതോടെ ഇതെല്ലാം നഷ്ടമായി.
കുഞ്ഞാലിക്കുട്ടിക്ക് അധികാര കൊതിയാണ് എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നേതൃത്വത്തെ കുറ്റപ്പെടുത്തരുത് എന്ന് ചൂണ്ടിക്കാട്ടി മുനവ്വറലി തങ്ങള്‍ രംഗത്തുവരികയും ചെയ്തു. മുസ്ലിം ലീഗിന് മലപ്പുറത്ത് വോട്ട് കുറഞ്ഞപ്പോള്‍ എസ്ഡിപിഐയ്ക്ക് കൂടുകയാണ് ചെയ്തത്...
വന്‍ വോട്ട് ചോര്‍ച്ച
സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അദ്ദേഹത്തിനും പാര്‍ട്ടിക്കും തിരിച്ചടിയായി എന്ന് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ഇടതുതരംഗം എന്ന് പറയാമെങ്കിലും 2016ല്‍ സമാനമായ സാഹചര്യത്തില്‍ മുസ്ലിം ലീഗിന് വോട്ട് ചോര്‍ച്ചയുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറി മറിഞ്ഞു.
15 സീറ്റില്‍ ഒതുങ്ങി
2016ല്‍ 24 നിയമസഭാ മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് മല്‍സരിച്ചത്. 18 സീറ്റില്‍ വിജയിക്കുകയും ചെയ്തു. താനൂര്‍ നഷ്ടമായത് മാത്രമായിരുന്നു അന്ന് മുസ്ലിം ലീഗ് നേരിട്ട തിരിച്ചടി. എന്നാല്‍ ഇത്തവണ 15 സീറ്റില്‍ ഒതുങ്ങി. മാത്രമല്ല, മിക്ക മണ്ഡലങ്ങളിലും വോട്ടുകള്‍ കുറയുകയും ചെയ്തു. ഇതെല്ലാം പാര്‍ട്ടി നേരിട്ട മൂല്യച്യുതിക്കുള്ള തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ദില്ലി യാത്ര
2009ലാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് തവണ ഇ അഹമ്മദ് മികച്ച വിജയം നേടി. 2017ല്‍ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മല്‍സരിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2019ലും ഇതാവര്‍ത്തിച്ചു.
കേന്ദ്രത്തില്‍ സംഭവിച്ചത്
ദേശീയതലത്തില്‍ അധികാര മാറ്റം വരുമെന്ന തോന്നലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിഎ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും കണക്കുകൂട്ടി. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി മല്‍സരിച്ചത്. യുപിഎ അധികാരത്തില്‍ വന്നാല്‍ കേന്ദ്രമന്ത്രി പദവി കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പായിരുന്നു. പക്ഷേ എന്‍ഡിഎ വീണ്ടും വന്നു.
രാജിയില്‍ കടുത്ത വിമര്‍ശനം
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ദില്ലി രാഷ്ട്രീയം വിട്ട് കേരളത്തില്‍ സജീവമാകാന്‍ കുഞ്ഞാലിക്കുട്ടി തീരുമാനിക്കുകയായിരുന്നു. എംപി പദവി രാജിവെക്കാനും തീരുമാനിച്ചു. ഇതിനെതിരെ മുസ്ലിം ലീഗില്‍ നിന്നു തന്നെ ഭിന്നസ്വരം ഉയര്‍ന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് തങ്ങള്‍ കടുംബാംഗം രംഗത്തുവരികയും ചെയ്തു.
വന്‍തോതില്‍ വോട്ട് കുറഞ്ഞു
കുഞ്ഞാലിക്കുട്ടി മല്‍സരിച്ച വേങ്ങരയില്‍ 2016നെ അപേക്ഷിച്ച് 7500 വോട്ടിന്റെ കുറവ് കുറവാണുണ്ടായിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി രാജിവച്ച സാഹചര്യത്തില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു. ഇവിടെ മല്‍സരിച്ച സമദാനിക്ക് വോട്ട് നന്നേ കുറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് 2019ല്‍ ലഭിച്ചതിന്റെ പകുതി ഭൂരിപക്ഷം പോലും കിട്ടിയില്ല.
എസ്ഡിപിഐ വോട്ട് കൂടി
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എസ്ഡിപിഐക്ക് വോട്ട് ഇത്തവണ രണ്ടര ഇരട്ടിയായി. മുസ്ലിം ലീഗിനോട് അമര്‍ഷമുള്ള ഒട്ടേറെ പേര്‍ എസ്ഡിപിഐക്ക് വോട്ട് ചെയ്തു എന്നാണ് കരുതപ്പെടുന്നത്. നിയമസഭയിലേക്ക് മല്‍സരിച്ച സിറ്റിങ് എംഎല്‍എമാരില്‍ 7 പേര്‍ക്കാണ് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സാധിച്ചത്. താനൂര്‍, അഴീക്കോട്, കളമശേരി എന്നിവയെല്ലാം നഷ്ടമായി. പെരിന്തല്‍മണ്ണയില്‍ 38 വോട്ടിന്റെ ഭൂരിപക്ഷത്തിന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹം
കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കുഞ്ഞാലിക്കുട്ടിയാണ് മുസ്ലിം ലീഗിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് വിമര്‍ശകര്‍ പറയുന്നു. മന്ത്രിപദവി മോഹിച്ചാണ് കേന്ദ്രത്തിലേക്കും കേരളത്തിലേക്കും മാറിയത്. എല്ലാ മോഹങ്ങളും പൊലിഞ്ഞു. മുസ്ലിം ലീഗിന്റെ പഴയകാല നേതാക്കളുടെ ആത്മാര്‍ഥത ഇപ്പോഴത്തെ നേതാക്കള്‍ക്കില്ല- ഇങ്ങനെ പോകുന്നു വിമര്‍ശനം. തോല്‍വിയുടെ ഉത്തരവാദിത്തം നേതാക്കളുടെ പിരടിയില്‍ കെട്ടിവെക്കരുത് എന്നാണ് മുനവ്വറലി തങ്ങള്‍ പ്രതികരിച്ചത്.
ഒടുവില്‍ ജലീലിന്റെ ശ്വാസം നേരെ വീണു; തവനൂരില്‍ ജയം 2564 വോട്ടുകള്‍ക്ക്, ഫിറോസ് പൊരുതിതോറ്റു
Recommended Video