പൊന്നാനിയിലുണ്ടായ തീ പിടുത്തത്തില്‍ നഷടമായത് 30ലക്ഷം, ദുരൂഹത ആരോപിച്ച് പ്രതിപക്ഷം
മലപ്പുറം: ഇന്നലെ പൊന്നാനി അങ്ങാടിയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ 30ലക്ഷംരൂപയുടെ നാശനഷ്ടമുണ്ടായതായി കണക്ക്. വര്‍ഷങ്ങള്‍പഴക്കമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന്കട മുറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൊന്നാനി അങ്ങാടിപ്പാലത്തിനു സമീപത്തെ കെ.സി.കമാലിന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടമാണ് അഗ്‌നിക്കിരയായത്. മുന്‍ഭാഗത്തെ നോവല്‍റ്റി ഏജന്‍സീസും, ഇലക്രേ്ടാണിക്‌സ് കടകയും, കെട്ടിടത്തിന്റെ പിറകുവശത്ത് പ്രവര്‍ത്തിക്കുന്ന ഗോഡൗണുമാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.
കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ പൊന്നാനി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടകള്‍ക്കകത്തുണ്ടായിരുന്ന സാധനങ്ങള്‍ ഏറിയ പങ്കും കത്തിനശിച്ചു. ഇതേ കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള കെട്ടിടം ഒരു മാസം മുമ്പാണ് കത്തി നശിച്ചത്.
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 13 കടമുറികളാണ് അന്ന് അഗ്‌നിക്കിരയായത്. യാതൊരു സുരക്ഷയുമില്ലാത്ത ഈ കെട്ടിടത്തില്‍ അടുത്തിടെ ലൈസന്‍സ് നല്‍കിയ കട വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊന്നാനി ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ നിരന്തരം അഗ്‌നിക്കിരയാവുന്നത് ദുരൂഹവും ആശങ്കാജനകവുമാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് എം.പി.നിസാര്‍. ഒരു മാസം മുമ്പ് ടൗണിലെ കച്ചവട സ്ഥാപനത്തില്‍ അഗ്‌നിബാധയുണ്ടായത് അര്‍ധരാത്രിയിലാണെങ്കില്‍ ഇപ്പോഴത്തെ സംഭവം നടന്നിരിക്കുന്നത് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ്. ഇതെക്കുറിച്ച് സമഗ്രമായ അനേ്വഷണം നടത്തണം. നഗരസഭാ ഭരണ സമിതിയുടെ ഇരട്ടത്താപ്പ് നയമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാവുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് തീപിടിച്ച കടയുടെ പോലും ലൈസന്‍സ് ഇതുവരെ റദ്ദാക്കാത്തത് ഇതിന് ഉദാഹരണമാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ചെയര്‍മാന്‍ ആര്‍ജവം കാണിക്കണമെന്നും നിസാര്‍ ആവശ്യപ്പെട്ടു.