Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികള്‍ കോമാളികളാകരുത്; രാജ്യത്തിന് ഉപകാരപ്പെടുന്ന ഒന്നും ചെയ്യാനറിയില്ലെങ്കില്‍ മൗനം പാലിക്കാം

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നതിലുപരി സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാട് കൃത്യമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഐഎഎസുകാരനാണ് എന്‍ പ്രശാന്ത്. കോഴിക്കോട് കലക്ടറായിരിക്കെ ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കലക്ടര്‍ ബ്രോ എന്നാണ് പ്രശാന്ത് അറിയപ്പെട്ടിരുന്നത്. മികച്ച എഴുത്തുകളിലൂടെ സമൂഹ മാധ്യമങ്ങളിലും ഇദ്ദേഹം ശ്രദ്ധേയനായി.

എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ വലിയ രീതിയില്‍ വൈറല്‍ ആകാറുണ്ട്. സെലിബ്രിറ്റികള്‍ പങ്കുവയ്ക്കുന്ന ഫേസ്ബുക്ക് കുറിപ്പുകള്‍ പോലെ കലക്ടര്‍ ബ്രോയുടെ കുറിപ്പുകള്‍ക്കും വലിയ ആരാധകരുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളും കുറവല്ല. ഈ ഫേസ്ബുക്ക് കുറിപ്പുകള്‍ തന്നെ അദ്ദേഹത്തിന് പണിയും വാങ്ങി കൊടുത്തിട്ടുണ്ട്. അധികാര കേന്ദ്രങ്ങളുമായുള്ള തര്‍ക്കം ഇദ്ദേഹത്തിന് ഏറ്റവും ഒടുവില്‍ സസ്‌പെന്‍ഷനും വാങ്ങിക്കൊടുത്തു.

N Prasanth

സമൂഹ മാധ്യമങ്ങളിലൂടെ മേലുദ്യോഗസ്ഥരെ നിരന്തരം വിമര്‍ശിച്ചതിന്റെ പേരില്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ് എന്‍ പ്രശാന്ത്. കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും വിമര്‍ശനങ്ങള്‍ക്കോ സാമൂഹിക നിരീക്ഷണങ്ങള്‍ക്കോ പ്രശാന്ത് കുറവ് വരുത്തിയിട്ടില്ല. ഇപ്പോഴിതാ ഇന്ത്യ പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ മലയാളികള്‍ കാട്ടിക്കൂട്ടുന്ന വിവരക്കേടുകളെ കുറിച്ചാണ് എന്‍ പ്രശാന്ത് പറയുന്നത്.

രാജ്യത്തിന് ഉപകാരപ്പെടുന്ന ഒന്നും തന്നെ ചെയ്യാനറിയില്ലെങ്കില്‍ കോമാളികളാവാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം എന്നാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്.

എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

യുദ്ധത്തിന്റെ ശൗര്യവും, ത്യാഗവും, വേദനകളും നിറഞ്ഞ കഥകള്‍ കേട്ട് വളര്‍ന്ന ബാല്യകാലമാണെനിക്ക് - അപ്പൂപ്പന്മാര്‍ രണ്ടാളും പട്ടാളക്കാരായിരുന്നു. അച്ഛന്റെ അച്ഛന്‍ ശ്രീ. കുഞ്ഞിരാമന്‍ നായര്‍ നേരത്തെ അന്തരിച്ചു. അമ്മയുടെ അച്ഛന്‍, റിട്ട. ക്യാപ്റ്റന്‍ ശങ്കരന്‍ നായര്‍, ഷെല്ല് കൊണ്ട പരിക്കുകള്‍ തടവി പറഞ്ഞ് കേട്ട യുദ്ധകഥളിലൊക്കെ അഭിമാനത്തോടെ എടുത്ത് പറയുമായിരുന്ന ഒന്നുണ്ട് - യുദ്ധസമയത്തെ ഭാരതീയരുടെ ഐക്യം. ഹിന്ദുവെന്നോ മുസ്ലീമെന്നോ കൃസ്ത്യാനിയെന്നോ സിക്ക് എന്നോ ഭേദമില്ലാത്തതാണ് ഇന്ത്യന്‍ സൈന്യം. നമ്മളില്‍ ഒരാളെ തൊട്ടാല്‍ നമ്മള്‍ ഒരുമിച്ച് നിന്ന് തിരിച്ചടിക്കുന്നതിന്റെ രോമാഞ്ചപ്പെടുത്തുന്ന സത്യകഥകള്‍..

ഇനി ഒരു കാര്യം പറയട്ടെ. ഈ യുദ്ധസമാനമായ സാഹചര്യത്തിലും ബുദ്ധിജീവി ചമയാനും, വ്യത്യസ്തമായി എന്തെങ്കിലും പറഞ്ഞെന്ന് വരുത്താനും ചിലരെങ്കിലും കാട്ടിക്കൂട്ടുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. ജാതിയും മതവും സിന്ദൂരത്തിന്റെ ബിംബവും.. എന്തൊക്കെ വിവരക്കേടുകള്‍! ദേശവിരുദ്ധ ലൈന്‍ എടുത്തിട്ടാണെങ്കിലും ഒരല്‍പം ശ്രദ്ധ പിടിച്ച് പറ്റാം എന്നാണെങ്കില്‍ വളരെ കഷ്ടം എന്നേ പറയാനുള്ളൂ. രാഷ്ട്രം എന്നതും രാജ്യസ്‌നേഹമെന്നതും സാമൂഹിക സത്യങ്ങളാണ്. അവനവന്റെ നിലനില്‍പും അസ്തിത്വവും ഭാരതീയന്‍ എന്ന ഒരു വാക്കിലാണെന്ന് ആദ്യം മനസ്സിലാക്കണം, വല്ലാതെ തലമറന്ന് എണ്ണ തേക്കരുത്. കേരളത്തില്‍, നമ്മുടെ കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാന്‍ മടിയുള്ളവര്‍, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്നത് അത്ര വെടിപ്പല്ല. സംഘര്‍ഷം നടക്കുന്ന സമയത്ത് പാലിക്കേണ്ട മിനിമം മര്യാദയാണ് രാജ്യത്തിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുക എന്നത്. ഒത്തൊരുമ കാത്ത് സൂക്ഷിക്കുക എന്നത്.

ഈ സമയത്ത് തിരുവാ തുറക്കാന്‍ തീരുമാനിക്കുന്ന ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണം. ഇന്ത്യയുടെ നാനാഭാഗത്ത് മാന്യമായി ജോലി ചെയ്ത് ജീവിക്കാനായി നാടുവിട്ട മലയാളികളുണ്ട്. നിങ്ങളുടെ വിടുവായത്തം കൊണ്ട് അവര്‍ക്ക് നാണക്കേടുണ്ടാക്കരുത്. ഈ പോരാട്ടത്തില്‍ എത്രയോ മലയാളി സൈനികരും ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ അവഹേളിക്കരുത്.

സൈനിക നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനും, യുദ്ധ സംബന്ധമായ തീരുമാനങ്ങളെടുക്കാനും, വിവരങ്ങള്‍ യഥാസമയം വേണ്ട രീതിയില്‍ മാത്രം വെളിപ്പെടുത്താനും, തീരുമാനങ്ങള്‍ അച്ചടക്കത്തോടെ നടപ്പിലാക്കാനും കഴിവുള്ള സംവിധാനങ്ങള്‍ ഭാരത സര്‍ക്കാറിനുണ്ട്. ചാനല്‍ ചര്‍ച്ചയും കവലപ്രസംഗവും പോലല്ല ഈ പണി. അറിയാത്ത കാര്യങ്ങളില്‍ ആധികാരികമായി അഭിപ്രായം വിളമ്പാന്‍ പറ്റിയ സമയമല്ല ഇതെന്ന് നമ്മള്‍ ദയവായി മനസ്സിലാക്കണം.

കേരളം ഭാരതത്തിന്റെ വളരെ ചെറിയൊരു ഭാഗമാണ്. എന്നാല്‍ ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ ഭാരതത്തിന്റെ ആത്മീയ തേജസ്സ് ഇവിടെ നിന്ന് ഉദ്ഭവിച്ച ചരിത്രമാണുള്ളത്. ഇന്ന് ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണ്. ഇതിനിടയില്‍ കോമാളികളാവാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. ഈ ഒരവസരത്തില്‍, രാജ്യത്തിന് ഉപകാരപ്പെടുന്ന പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനറിയില്ലെങ്കില്‍ മൗനം പാലിക്കുകയെങ്കിലുമാവാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+