ആരൊക്കെയോ ഇപ്പോഴും പുറകെ.. ? നദിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
നേരത്തെ തയ്യറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു അറസ്റ്റ് എന്ന് നദീർ. മാവോയിസ്റ്റെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞും ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട് : ഡിസംബർ 19നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് നദീറിനെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് 27 മണിക്കൂർ നദി പൊലീസ് കസ്റ്റഡിയിലായിരുന്നു. നദീർ ആറളം സന്ദർശിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് തെളിവെടുപ്പിനായി ഇരിട്ടി പൊലീസ് സ്റ്റേഷനിലും എത്തിച്ചു. ആറളത്തെ ആദിവാസികള്‍ നദിയെ തിരിച്ചറിയുകയും ചെയ്തു. ഇവയെല്ലാം വിശദമാക്കുന്നതാണ് നദീറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

കസ്റ്റഡിയിലിരുന്ന 27 മണിക്കൂര്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ വ്യക്തമാകുന്നതാണ് നദിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ചിലര്‍ പിന്തുടരുന്നുണ്ടെന്നും പേടി തോന്നുന്നു എന്നും നദീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

പൊലീസ് ഇപ്പോഴും നിരീക്ഷിക്കുന്നു എന്നതിനാല്‍ കൂട്ടുകൂടാന്‍ പോലും പേടിയാണ്. കാരണം സുഹൃത്തുക്കളും അപകടത്തില്‍
ആയേക്കാം. പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് കമല്‍ സി ചാവറയെ ആശുപത്രിയില്‍ കാണാന്‍ പോയപ്പോഴാണ് നദീര്‍ അറസ്റ്റിലാവുന്നത്. പൊലീസ് കസ്റ്റഡിയിലിരുന്ന ഭീകരമായ
മണിക്കൂറുകള്‍ മറ്റാര്‍ക്കും അനുഭവിക്കേണ്ടി വരാതിരിക്കട്ടെ എന്നും നദീര്‍ പറയുന്നു.

തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുന്ന നദീര്‍, കേസിന്റെ ബഹളങ്ങള്‍ക്ക് ശേഷം യാത്രകള്‍ തുടരണമെന്നും സുഹൃത്തുക്കൾക്കും കുടുംബത്തോടുമൊപ്പം കഴിയണമെന്നും ആഗ്രഹം പ്രകടിപ്പിക്കുന്നു. നദീറിന് മേലുള്ള കേസ് നടപടികള്‍ പൂര്‍ണമായി അവസാനിക്കാത്തതിനാല്‍ ജനുവരി 4ന് വീണ്ടും ഇരിട്ടി സ്റ്റേഷനില്‍ ഹാജരാകേണ്ടതുണ്ട്.

സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃത്യമായ തിരക്കഥ തയ്യാറാക്കി നടത്തിയ നാടകമായിരുന്നു പൊലീസ് കസ്റ്റഡിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്‌റെ മോചനത്തിനായി പ്രവര്‍ത്തിച്ച സുഹൃത്തുക്കള്‍ക്കും
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നന്ദി പറയാനും നദി മറന്നില്ല

മനുഷ്യാവകാശ പ്രവര്‍ത്തകരെ വ്യാപകമായി വേട്ടയാടുന്ന യുഎപിഎ നിയമം ഉടന്‍ തന്നെ റദ്ദാക്കണമെന്നും
നദി ആവശ്യപ്പെടുന്നു.ഭീകര നിയമം എന്നാണ് നദീര്‍ യുഎപിഎയെ വിശേഷിപ്പിച്ചത്
ആയിരത്തിലധികം പേരാണ് നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നദിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാ












Click it and Unblock the Notifications