Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപി ഇടതു മുന്നണി വിടുമെന്ന് കരുതുന്നില്ല; എൽഡിഎഫിൽ ചർച്ചകൾ നടക്കുന്നേ ഉള്ളൂവെന്ന് കാനം

തിരുവനന്തപുരം; എന്‍സിപി ഇടതു മുന്നണി വിടുമെന്ന് കരുതുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സീറ്റു വിഭജനം സംബന്ധിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂവെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം കിട്ടിയ പാര്‍ട്ടിയാണ് സിപിഐയെന്നും കാനം പറഞ്ഞു.

kanam

നിയമസഭയിലേക്ക് മൂന്നു തവണ മത്സരിച്ചവരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവു നല്‍കേണ്ടതില്ലെന്നു സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത് .
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് മാനദണ്ഡം തീരുമാനിച്ച ആദ്യ പാര്‍ട്ടിയാണ് സിപിഐ. രണ്ടു തവണ മത്സരിച്ചവര്‍ ഒഴിവാവുകയെന്ന മാനദണ്ഡം സി കെ ചന്ദ്രപ്പന്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ കര്‍ശനമായി നടപ്പാക്കി. ഇക്കുറി മൂന്നു തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്നതാണ് തീരുമാനം. കഴിഞ്ഞതവണ നല്‍കിയ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും നിശ്ചയിച്ചിട്ടുണ്ട്.
സംഘടനാ ചുമതലയില്‍ ഉള്ളവര്‍ മത്സരിക്കുന്നെങ്കില്‍ ആ ചുമതല ഒഴിഞ്ഞ് മറ്റൊരാളെ ഏല്‍പ്പിച്ചിട്ടുവേണം മത്സരിക്കാന്‍.

ശക്തമായ വെല്ലുവിളികളെ നേരിട്ടാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് നേരിട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടാനും കഴിഞ്ഞു. കേരളത്തിന്റെ വോട്ടു ശരാശരിയില്‍ 41 ശതമാനം വോട്ടുനേടിയ എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. യുഡിഎഫിനും ബിജെപിക്കും ലഭിച്ചത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കുറവാണ്. ഓരോ പ്രദേശത്തും ലഭിച്ച വോട്ടുകള്‍ പരിശോധിച്ച് മുന്നോട്ടുപോകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തീരുമാനിച്ചത്.

ഇപ്പോള്‍ ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുപകരം പൈങ്കിളി കഥകള്‍ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നികുതി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു സംസ്ഥാനങ്ങള്‍ക്കുള്ള നികുതി നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ എല്‍ഡിഎഫ് അല്ലാതെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നോട്ടുവരുന്നില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെല്ലാം സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍പ്പോലും വിഹിതം വെട്ടിക്കുറച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് തുടര്‍ ഭരണം സാധ്യമാക്കാനുള്ള നടപടികളുമായാണ് ഇടതു മുന്നണി മുന്നോട്ടുപോകുന്നത്.

കേരളത്തില്‍ പിഎസ്‌സി വഴി ഏറ്റവും കൂടുതല്‍ നിയമനം നടത്തിയ സര്‍ക്കാരാണിത്. കോവിഡ് പ്രതിസന്ധികാരണം നിയമനത്തില്‍ അല്‍പ്പം കാലതാമസമുണ്ടായി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകള്‍ പഴയതുപോലെ ഇല്ലായെന്ന വസ്തുത എല്ലാവരും മനസിലാക്കണം. തൊഴിലിനുവേണ്ടി സമരം നടത്താന്‍ ജനാധിപത്യപരമായി എല്ലാവര്‍ക്കും അവകാശമുണ്ട്. അതിനെ സിപിഐ ചോദ്യം ചെയ്യുന്നില്ല. 2016ല്‍ പിഎസ്‌സി റാങ്ക് ലിസ്റ്റ് ആദ്യമായി നീട്ടിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ വീണ്ടും ആറുമാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.
സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന ഒരു കേസ് ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയമാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറാക്കിയ കരട് നിയമത്തിന് ഒരു പ്രസക്തിയുമില്ല. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

നിരന്തരം ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്കുരിയാടാതെ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാരിന് എതിരായ യഥാര്‍ത്ഥ ബദല്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. അത്തരം ബദല്‍ നയങ്ങള്‍ സ്വീകരിച്ചുകൊണ്ടു ജനപക്ഷത്തുനിന്നും പ്രവര്‍ത്തിക്കാനാണ് എല്‍ഡിഎഫ് പരിശ്രമിക്കുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളാകും മുഖ്യ ചര്‍ച്ചാവിഷയം ആവുകയെന്നും കാനം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+