ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും നിസഹകരണം; ഈ വെല്ലുവിളി മറികടക്കുക കോൺഗ്രസിന് സാധ്യമോ?
ഇവർ നേതൃത്വം നൽകുന്ന എ, ഐ ഗ്രൂപ്പുകളും ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തരല്ലെന്ന് മാത്രമല്ല എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ മുഖേന അത് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിനുള്ളിൽ ഉടലെടുത്ത പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച ഹൈക്കമാൻഡ് ശൈലിക്കെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇവർ നേതൃത്വം നൽകുന്ന എ, ഐ ഗ്രൂപ്പുകളും ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തരല്ലെന്ന് മാത്രമല്ല എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ മുഖേന അത് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെ കെപിസിസി അധ്യക്ഷന്റെ കാര്യത്തിലാണ് ഇപ്പോൾ അനിശ്ചിതത്വം നിലനിൽക്കുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരുടെ പേരും നിർദേശിക്കില്ലെന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലുണ്ടായതുപോലെ ഒരിക്കൽകൂടി അപഹാസ്യരാകാൻ തങ്ങളിലെന്നാണ് നേതാക്കളുടെ പക്ഷം. ഗ്രൂപ്പുകളുടെ ഭാഗമല്ലെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രനും ആരുടെയും പേര് നിർദേശിക്കില്ലായെന്ന് വ്യക്തമാക്കി കഴിഞ്ഞു.

കേരളത്തിലെ ശക്തരായ ഈ നേതാക്കളുടെ നിസഹകരണം ഹൈക്കമാൻഡിന് വെല്ലുവിളി തന്നെയാണ്. കേരള നേതൃത്വും ഹൈക്കമാൻഡും തമ്മിലുള്ള അകൽച്ച കൂടാൻ നിലവിലെ സംഭവസാഹചര്യങ്ങൾ കാരണമായതായാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് ഇനി സൂക്ഷിച്ച് മുന്നോട്ട് എന്ന ലൈനിലേക്ക് ഹൈക്കമാൻഡും എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നേതാക്കളുടെ അഭിപ്രായമറിയാൻ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാമതും താരീഖ് അൻവറിനെ കേരളത്തിലേക്ക് അയക്കാൻ സോണിയ ഗാന്ധി തീരുമാനിച്ചത്.

കെപിസിസി അധ്യക്ഷനാരാകണമെന്ന നേതാക്കളുടെ അഭിപ്രായവും നിർദേശവും കേൾക്കുക എന്നതിലുപരി സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കുക എന്ന ദൗത്യമാണ് താരീഖ് അൻവറിന്റെ രണ്ടാം വരവിനുള്ളത്. ഇതിന്രെ ഭാഗമായി മുതിർന്ന നേതാക്കളോടും ഡിസിസി അധ്യക്ഷന്മാരോടും എംഎൽഎ, എംപിമാർ എന്നിവരോടും സംസാരിച്ചെങ്കിലും ആദ്യ ഘട്ട ശ്രമങ്ങൾ വിഫലമായതായാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കളുടെ അഭിപ്രായം മാനിക്കണമെന്ന ആവശ്യമാണ് ഗ്രൂപ്പുകളുമായി ചേർന്നു നിൽക്കുന്നവർ താരീഖ് അൻവറിന് മുന്നിൽ വെച്ചത്.

കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചും തീരുമാനമെടുത്തുകഴിഞ്ഞാണ് ചർച്ചയെങ്കിൽ തങ്ങൾ അഭിപ്രായം പറയുന്നതിൽ അർഥമില്ലെന്നും ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്നുമായിരുന്നു ഇരുവരുടെയും മറുപടി. എ, ഐ ഗ്രൂപ്പ് നേതൃത്വം സംയുക്തമായി നിർദേശിച്ച പേരുപോലും തള്ളിയാണ് വി.എം. സുധീരന്റെ നിയമനംമുതൽ കെ.പി.സി.സി. പ്രസിഡന്റിനെ ഹൈക്കമാൻഡ് കണ്ടെത്തുന്നതെന്ന പരാതിയും സംസ്ഥാനത്തുണ്ട്.

എന്നാൽ ഈ നേതാക്കളെ പിണക്കികൊണ്ട് മുന്നോട്ടുപോകാൻ കോൺഗ്രസിന് സാധിക്കില്ല. സംസ്ഥാനത്തെ പ്രബലമായ ഗ്രൂപ്പുകളുടെ നേതാക്കൾ എന്നതിലുപരി സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽ നിർണായക സാനിധ്യങ്ങളാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. കേന്ദ്ര നേതൃത്വം തന്നെ ദുർബലമാണെന്നിരിക്കെ ഇത്തരത്തിലൊരു നിസഹകരണം പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

എഐസിസി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമായ കേരള ഘടകത്തെ പിണക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. കേന്ദ്ര നേതൃത്വവും ദുർബലമാണെന്നിരിക്കെ കേരളത്തിലെ നേതാക്കളുടെ പിന്തുണ ഏറെ നിർണായകമാണ്. അതുകൊണ്ട് തന്നെ നേതാക്കളുമായുള്ള പ്രശ്നം എത്രയും വേഗം പരിഹരിച്ച് കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാമെന്നാണ് സോണിയ ഗാന്ധി കരുതുന്നത്.












Click it and Unblock the Notifications