Nilambur Result: അൻവർ വീഴ്ത്തിയത് സ്വരാജിനെയല്ല, പിണറായിയെ! ഇടത് പതറുമ്പോൾ ചോദ്യമുന ക്യാപ്റ്റന് നേരെ?
മലപ്പുറം: രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ഒന്നിലധികം തവണ ഉപതിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. അതിൽ പലതും വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കും വേദിയാവുകയും ചെയ്യുന്നത് നാം കണ്ടതാണ്. പാലക്കാടും, തൃക്കാക്കരയും ഒക്കെ ഇതിന് ഉദാഹരണം. എന്നാൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒരു വർഷം മുൻപ് അങ്ങനെയാരെങ്കിലും പറഞ്ഞെങ്കിൽ ആളുകൾ പുച്ഛിച്ചു തള്ളിയേനെ.
എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം കാലയളവ് ശേഷിക്കെ മറ്റൊരു തിരഞ്ഞെടുപ്പ് പോരാട്ടം നിലമ്പൂരിൽ നടന്നപ്പോൾ എൽഡിഎഫും യുഡിഎഫും ഒരുപോലെ പ്രതീക്ഷയിലായിരുന്നു, വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകൾ വരെ. കാരണം അവിടെ നിന്ന് തന്നെ മത്സരചിത്രവും അന്തിമ ഫലവും ഏതാണ്ട് വ്യക്തമായിരുന്നു.

പോസ്‌റ്റൽ ബാലറ്റുകളിൽ തന്നെ കരുത്തുകാട്ടിയ ആര്യാടൻ ഷൗക്കത്തിനെ പക്ഷേ പിവി അൻവർ എന്ന ഒറ്റയാൻ ഒന്ന് വിറപ്പിച്ചു. നിലമ്പൂർ നിയോജക മണ്ഡലത്തിൽ അൻവറിന്റെ ശക്തി എന്താണെന്നും ജനപിന്തുണ എന്താണെന്നും വിളിച്ചോതുന്ന കണക്കുകളാണ് ആദ്യ റൗണ്ട് വോട്ടുകളിൽ നിന്ന് വ്യക്തമായത്. എന്ന് മാത്രമല്ല ലീഗിനെയും കോൺഗ്രസിനെയും ഒന്ന് വിറപ്പിക്കാനും അൻവറിന് സാധിച്ചുവെന്നതാണ് പ്രധാന കാര്യം.
എന്നാൽ ആദ്യ ഒമ്പതോളം റൗണ്ടുകൾ എണ്ണികഴിയുമ്പോൾ യുഡിഎഫ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നതോടെ ആര്യാടനും കൂട്ടർക്കും സമാധാനത്തിന്റെ നിമിഷങ്ങളായിരുന്നു. അവിടെ നിന്ന് അങ്ങോട്ടും അൻവർ വോട്ട് പിടിച്ചതോടെ പ്രതീക്ഷ ഇല്ലാതായത് എം സ്വരാജിന്റെ ആയിരുന്നു. ശരിക്കും പോത്തുകല്ല് അടക്കമുള്ള ഇടങ്ങളിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച സ്വരാജിനെ അൻവർ മൂക്കുകയറിട്ടതോടെ ഇടതിന്റെ പതനത്തിന് ആക്കം കൂടി.
പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും കിട്ടിയതിൽ അധികവും എൽഡിഎഫ് വോട്ടാണെന്നും പിവി അൻവർ ഇതിനിടെ മാധ്യമങ്ങളോട് പറയുകയും ചെയ്‌തു. പതിനാലായിരത്തിൽ അധികം വോട്ടുകൾ നേടിയാണ് അൻവർ മണ്ഡലത്തിൽ നിന്നും തലയുയർത്തി മടങ്ങുന്നത്. എന്നാൽ എൽഡിഎഫ് ക്യാമ്പിൽ ചോദ്യങ്ങൾ ഉയരുകയാണ്.
അൻവറിന്റെ കെണിയിൽ വീണ് എൽഡിഎഫ്
നിലമ്പൂരിൽ എൽഡിഎഫിന്റെ യുവനേതാക്കളിൽ ഏറ്റവും ശക്തനും ജനപിന്തുണയുള്ള ആളുമായ സ്വരാജിനെ വീഴ്ത്തിയതോടെ യുഡിഎഫ് ആവേശത്തിലാണ്, എന്നാൽ അതിനുള്ള കളമൊരുക്കിയത് അൻവറാണ്. ഇത് ശരിക്കും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, അസംബ്ലി തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് മുന്നോടിയായി സ്വയം പരിശോധനയ്ക്ക് വിധേയമാവാൻ എൽഡിഎഫിനെ പ്രേരിപ്പിക്കും എന്നുറപ്പാണ്.
ഭരണവിരുദ്ധ വികാരം എന്നോ സർക്കാർ പ്രതികൂല തരംഗമെന്നോ പൂർണമായി വിശേഷിപ്പിക്കാൻ കഴിയുന്ന ഫലമല്ല നിലമ്പൂരിലേത്. മറിച്ച് അത് കോട്ടമുണ്ടാക്കുന്നത് ഇടതിന്റെ ക്യാപ്റ്റനായ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിനാണ്. ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോൾ പിണറായിയുടെ പേര് പരാമർശിക്കുന്നതിലൂടെ അൻവറിന്റെ ലക്ഷ്യവും അത് തന്നെ.
നിലമ്പൂരിൽ പിണറായിക്ക് നേരെ ചോദ്യം ഉയരുമ്പോൾ
നിലമ്പൂർ പരമ്പരാഗതമായി യുഡിഎഫ് മണ്ഡലം ആണെന്ന പിണറായി വിജയന്റെ അഭിപ്രായപ്രകടനം വന്നത് കഴിഞ്ഞ ദിവസമാണ്. തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള പ്രതിരോധമാണ് അദ്ദേഹത്തിന്റേത് എന്ന് യുഡിഎഫ് വിമർശിച്ചിരുന്നു. എന്നാൽ പിണറായിക്ക് നേരെ പ്രധാനമായും ചോദ്യം ഉയരുന്നത് തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ അല്ല, മറിച്ച് ഇത്തരമൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയതിന്റെ പേരിൽ ആയിരുന്നു.
പിവി അൻവർ-പിണറായി പ്രശ്‌നമാണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പിന് കാരണമായത് എന്നത് പകൽ പോലെ വ്യക്തമാണ്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഒന്നും മുഖവിലയ്ക്ക് എടുത്തില്ലെന്ന് മാത്രമല്ല പൂർണമായും അദ്ദേഹത്തെ തഴഞ്ഞതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിനും കോൺഗ്രസിനും അനാവശ്യമായ ഒരു മേൽക്കൈ നൽകുകയാണ് പിണറായി ചെയ്‌തത് എന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാണ്. അത് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയ്ക്ക് കാരണമാവുമോ എന്നാണ് കണ്ടറിയേണ്ടത്.












Click it and Unblock the Notifications