കൊച്ചിയിലെ യുവാവിന് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചു, ചികിത്സിച്ച രണ്ട് നഴ്സുമാർ നിരീക്ഷണത്തിൽ
Recommended Video
കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം പറവൂർ സ്വദേശിയായ യുവാവിന് നിപ്പാ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധന ഫലം രാവിലെ ലഭിച്ചതോടെയാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെകെ ശൈലജ കൊച്ചിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച വിവരം പുറത്ത് വിട്ടത്.
എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും രോഗിയായ യുവാവുമായി ബന്ധപ്പെട്ട എല്ലാവരേയും നിരീക്ഷിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. നാല് പേർക്ക് പനിയുളളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ യുവാവുമായി അടുത്ത് ഇടപഴകിയ സുഹൃത്തുക്കളാണ്. ഇതിൽ ഒരാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് നിരീക്ഷണം നടത്തുകയാണ്. രണ്ടാമത്തെ ആളെയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചികിത്സിച്ച രണ്ട് നഴ്സുമാർക്ക് പനിയും തൊണ്ട വേദനയും ഉള്ളതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ തവണ ഉപയോഗിച്ച മരുന്ന് സ്റ്റോക്ക് ഉളളത് കൊണ്ട് തന്നെ അത് ഉപയോഗിച്ച് തുടങ്ങുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ യുവാവ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട് എന്നും ആവശ്യത്തിനുളള മരുന്ന് സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. എയിംസില്‍ നിന്നും ഒരു വിദഗ്ധ സംഘം കേരളത്തിലെത്തും. കേന്ദ്ര സര്‍ക്കാരില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വിളിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
"തെളിവെടുക്ക് ,തെളിവെടുക്ക് " എന്നലറാതിരിക്ക്.. വിനായകനെതിരെ ദീപ നിശാന്ത്, പോസ്റ്റ് വൈറൽ!
നിപ്പയുടെ ഉറവിടം എവിടെ നിന്നാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനുളള പരിശോധകള്‍ നടക്കുന്നുണ്ട്. നേരത്തെ നിപ്പാ ബാധയുണ്ടായപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്നും എത്തിച്ച ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റി ബോഡി എന്ന മരുന്ന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. ആവശ്യം വന്നാല്‍ ആ മരുന്ന് കേരളത്തില്‍ എത്തിക്കുമെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ നിപ്പാ ഉണ്ടായതിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലുളള എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെക ശൈലജ വ്യക്തമാക്കി.