നിപ്പാ കണ്ടെത്തിയതോടെ ഒറ്റപ്പെട്ട് പേരാമ്പ്ര.. വാഹനങ്ങൾ ഇല്ലാത്ത, കടകളിൽ ആള് കയറാത്ത നഗരം!
കോഴിക്കോട്: നിപ്പാ വൈറസ് ബാധയിൽ മരണസംഖ്യ ഏറുന്നതിന് അനുസരിച്ച് തന്നെ ആളുകളിൽ ഭീതിയുമേറുകയാണ്. കോഴിക്കോട് ജില്ല ഒന്നാകെ തന്നെ നിപ്പ പേടിയിൽ അമർന്നിരിക്കുന്നു. പൊതു ഇടങ്ങളിലും ബസ്സുകളിലും സിനിമ തിയറ്ററുകളിലും വരെ ആളുകൾ കുറയുന്ന അവസ്ഥയാണ് ജില്ലയുടെ പലഭാഗങ്ങളിലും കാണുന്നത്. പല സ്ഥലത്തും ബസ്സുകൾ സർവ്വീസ് തന്നെ നിർത്തിവെച്ചിരിക്കുന്നു.
ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് എന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുമ്പോഴും ആളുകളിൽ ഭയം ഒഴിയുന്നില്ല. എരിതീയിൽ എണ്ണയെന്ന പോലെ വ്യാജ സോഷ്യൽ മീഡിയ പ്രചാരണങ്ങളുമുണ്ട്. നിപ്പാ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ പേരാമ്പ്രയെ കുറിച്ച് നിരവധി വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. പ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയായിരിക്കുന്നു. ഇതേക്കുറിച്ച് പേരാമ്പ്ര സ്വദേശിയായ അജയ് ജിഷ്ണു എഴുതിയിരിക്കുന്നത് വായിക്കാം:

പേരാമ്പ്രയെ ഒറ്റപ്പെടുത്തുന്നു
'നിപ'പൊട്ടിപ്പുറപ്പെട്ട ശേഷം ആകസ്മികമായി വായനാട്ടിലേക്കും തൃശ്ശൂരിലേക്കും ഒറ്റപ്പാലത്തേക്കും ഒക്കെയായി ചില യാത്രകൾ നടത്തേണ്ടി വന്നിട്ടുണ്ട്. ചെല്ലുന്നിടത്തെല്ലാം നാട് പേരാമ്പ്ര ആണെന്ന് അറിയുമ്പോൾ അടുത്ത് വന്നവർ ഞെട്ടലോടെ അകന്നു മാറുന്നത് കണ്ടിട്ടുണ്ട്, തമാശക്കും അല്ലാതെയും ഭീതിയും പരിഹാസവും കലർത്തിയുള്ള സംസാരങ്ങൾ കേൾക്കേണ്ടിയും വന്നിട്ടുണ്ട്, ആലോചിക്കണം നാടിന്റെ പേരിൽ ഒരാളെ മാറ്റി നിർത്തുന്നതിലുള്ള ഭീകരത. ഓരോ പേരാമ്പ്രകാരനും ഇക്കാലയളവിൽ അനുഭവിച്ചിട്ടുള്ള ഒന്നാകുമത്.

പേരാമ്പ്രക്കാർ വൈറസ് വാഹകരല്ല
മറ്റിടങ്ങളിലെ പ്രിയപ്പെട്ടവരോട് പറയാനുള്ളതെന്താണെന്നു വെച്ചാൽ പേരാമ്പ്രയിലെ മണ്ണിലും വായുവിലും ഒരു ഭൂതവും കുടിയിരിക്കുന്നില്ല, നിങ്ങൾ കാണുന്ന പേരാമ്പ്രക്കാരെല്ലാം വവ്വാലിനെ പോലെ നിപയുടെ നാച്ചുറൽ ഹോസ്ടോ കാരിവേഴ്സോ അല്ല. ഇനിയും കണ്ടെത്താൻ കഴിയാത്ത കാരണത്താൽ ഒരു വ്യക്തി യിലേക്ക് പടർന്ന വൈറസ് അയാളുമായി വിവിധ രീതിയിൽ സംസർഗത്തിനിടയായ ആളുകളിലേക്കും അവരിൽ നിന്നും സമാനമായും പടർന്നു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 15 രോഗികളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട് പോയ ഒരു ജനത
ഇനിയുള്ള 4-5 ദിവസങ്ങൾക്കുള്ളിൽ രോഗം കൂടുതലായി പടർന്നിട്ടുണ്ടോ എന്ന് പൂർണമായി അറിയാൻ സാധിക്കും, അധിക പക്ഷവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ രോഗം കെട്ടടങ്ങാൻ തന്നെയാണ് സാധ്യത.ഇനി പേരാമ്പ്രയിലേക്ക് വരൂ, അറിവില്ലായ്മയുടെയും നുണപ്രചരണങ്ങളുടെയും കുത്തൊഴുക്കുകൾക്കിടയിൽ ഒറ്റപ്പെട്ടു പോയ ഒരു ജനതയെ കാണാം. വാഹനങ്ങൾ ഇല്ലാത്ത, കടകളിൽ ആള് കേറാത്ത തിരക്കൊഴിഞ്ഞ ഒരു നഗരത്തെ കാണാം.

നുണപ്രചാരണങ്ങൾ വ്യാപകം
ഓർമയിൽ ഒരിക്കലും പേരാമ്പ്രയെ ഇങ്ങനെ തിരക്കൊഴിഞ്ഞു കണ്ടിട്ടില്ല. പേരാമ്പ്രക്കാർ ഒറ്റപെട്ടിട്ടുണ്ട്, കോർണർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഇവിടത്തെ മാധ്യമങ്ങൾക്കും ഫേസ്ബുക്, വാട്സ്ആപ്പ് നുണ പ്രചരണങ്ങൾക്കും നല്ല പങ്കുണ്ട്. പുറമെ നിന്നും ആളുകൾ ഇപ്പോൾ പേരാമ്പ്രയിലേക്ക് അധികം വന്നു കാണാറില്ല. വ്യാവസായിക രംഗം കടുത്ത പ്രതിസന്ധി രിട്ടുകൊണ്ടിരിക്കുകയാണ്. എന്തിനധികം പേരാമ്പ്രയിലെ ആശുപത്രി ജീവനക്കാരെ വാഹനത്തിൽ കയറാൻ അനുവദിക്കാത്ത അവസ്ഥ വരെ ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്നു.

രോഗിയിൽ നിന്നേ പകരൂ
പേരാമ്പ്രയിൽ നിന്നും വെള്ളം കുടിക്കരുത്, പേരാമ്പ്രക്കാരുമായി അടുത്തിടപഴകരുത്, പേരാമ്പ്രയിലേക്ക് പോവുക പോലുമരുത്.. അറിവില്ലായ്മയിൽ നിന്നും ഉത്ഭവിക്കുന്ന നിർദേശങ്ങൾ പലതാണ്. ഒരിക്കൽ കൂടി പറയാം പേരാമ്പ്രയുടെ മണ്ണിലും വായുവിലും ഭൂതമൊന്നും ഇല്ല, നിപ വൈറസ് വായുവിലൂടെ പകരുന്ന ഒന്നല്ല, ഒരാളുടെ ശരീരത്തിൽ കടന്നാൽ കൂടി ഇൻക്വിബേഷൻ പീരിയഡിൽ പോലും അത് മറ്റൊരാൾക്ക് പകരില്ല. ചുരുക്കി പറഞ്ഞാൽ രോഗികളോടുള്ള സംസർഗം കൊണ്ട് മാത്രം പകരുന്ന ഒന്നാണ് അത്. ശരിയാണ് പേടിക്കേണ്ട രോഗം തന്നെയാണ്.

പൊരുതി തോൽപ്പിച്ച ജനതയാവാം
ജാഗ്രത കാണിക്കേണ്ടതു അനിവാര്യവുമാണ്. പക്ഷെ അത് ഒരു ജനതയെ ഒറ്റപ്പെടുത്തി കൊണ്ടാവരുതെന്ന് മാത്രം. നമുക്കൊരുമിച്ച് ഈ വിപത്തിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. അതിനു കൂടെ ഉണ്ടാവുക, തെറ്റായതും അശാസ്ത്രീയമായതുമായ സന്ദേശങ്ങളെ വിശ്വസിക്കാതിരിക്കുക, പറഞ്ഞു പരത്താതിരിക്കുക. പ്രതീക്ഷയുണ്ട്, ദക്ഷിണേന്ത്യയിൽ ആദ്യമായി നിപ ഔട്ട് ബ്രേക്ക് ഉണ്ടായ സ്ഥലമെന്നാവില്ല, മറിച് വലിയ വിപത്തിനെ കൂട്ടായി പൊരുതി തോൽപിച്ച ജനത എന്നാവും ചരിത്രം നമ്മളെ വിശേഷിപ്പിക്കുക.#we_shall_overcome💓
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം












Click it and Unblock the Notifications