നിപ്പ സ്ഥിരീകരിച്ചിട്ടില്ല!! റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും!! പ്രത്യേക സംഘം യുവാവിന്‍റെ നാട്ടിലേക്ക്
കൊച്ചി: നിപ്പ രോഗബാധ സംശയിക്കുന്ന യുവാവിന്‍റെ സ്രവപരിശോധന റിപ്പോര്‍ട്ട് ഇന്ന് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിക്കും. ഇതുവരെ യുവാവിന്‍റെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മുന്‍കരുതല്‍ എന്ന നിലയ്ക്ക് മാത്രമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈല അറിയിച്ചത്. അതേസമയം ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം യുവാവിന്‍റെ നാട്ടിലെത്തി പരിശോധനകള്‍ നടത്താനാണ് തിരുമാനം.

നിലവില്‍ രോഗിയുമായി അടുത്ത് ഇടപഴകിയവര്‍ ഉള്‍പ്പെടെ 86 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. അതേസമയം ആര്‍ക്കും തന്നെ ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമായിട്ടില്ല. അതിനാല്‍ ആശങ്ക വേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.യുവാവിന്‍റെ നാട്ടിലേക്ക് ഇന്ന് പ്രത്യേക അന്വേഷണ സംഘം എത്തും. കോഴിക്കോട്ട് നിന്നുള്ള വൈദ്യ സംഘം യുവാവിന്‍റെ ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം പരിശോധിക്കും.
മുന്‍കരുതല്‍ എന്ന നിലയ്ക്ക് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള വിദഗ്ദ സംഘവും കൊച്ചിയില്‍ എത്തിയിട്ടുണ്ട്. നിപ ബാധ ഉണ്ടായാല്‍ ഉപയോഗിക്കുന്ന റിബാവിറിന്‍ എന്ന ഗുളികകള്‍ ആരോഗ്യ വകുപ്പിന്‍റെ കൈവശമുണ്ട്. മുന്‍പ് നിപ്പ ബാധ ഉണ്ടായപ്പോള്‍ ഓസ്ട്രേലിയയില്‍ നിന്ന് മരുന്ന് എത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി ഇപ്പോൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാല്‍ അവ കേരളത്തിന് ലഭിക്കുമെന്നും ആരോദ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
മന്ത്രി അടക്കമുള്ളവര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. എറണാകുളം കളക്ട്രേറ്റില്‍ വിദഗ്ധ വൈദ്യ സംഘത്തെ ഉള്‍പ്പെടുത്തിയുള്ള കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സംശയ നിവാരണത്തിനായി 1077 നമ്പറില്‍ ബന്ധപ്പെടാം.












Click it and Unblock the Notifications