പാലായിൽ വിട്ടുവീഴ്ചയില്ലാതെ മാണി സി കാപ്പൻ; എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നു
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് എൻസിപി നേതാവ് മാണി സി കാപ്പൻ. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ യോഗത്തിൽ പങ്കെടുക്കൂവെന്നാണ് കാപ്പൻ അറിയിച്ചിരിക്കുന്നത്. പാലാ സീറ്റിൽ തിരുമാനമാകാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് കാപ്പൻ.
ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയാകില്ലെന്ന് എൽഡിഎഫ് കൺവീനർ നേരത്തേ വ്യക്തമാക്കിയിരുന്നു.എൽഡിഎഫ് ജാഥ, പ്രകടനപത്രിക എന്നീ വിഷയങ്ങളിലൂന്നിയാവും യോഗം. അതേസമയം സീറ്റ് ചർച്ച അജണ്ടയിൽ ഇല്ലേങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള ആശങ്കകൾ എൻസിപി നേതൃത്വം ഇന്ന് യോഗത്തിൽ ഉന്നയിക്കും.എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനും എകെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

മാണി സി കാപ്പനേയും ശശീന്ദ്രനേയും പീതാംബരനേയുമാണ് ശരദ് പവാർ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് നേതാക്കളുമായി പവാർ കൂടിക്കാഴ്ച നടത്തുക. അതിന് മുൻപ് തന്നെ സിപിഎം ,സിപിഐ നേതാക്കളുമായി പവാർ ചർച്ച നടത്തും. അതേസമയം പാലാ സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ വ്യക്തമാക്കിയിരിക്കുന്നത്.
പാലാ സീറ്റ് തരില്ലെന്ന് എൽഡിഎഫിൽ ആരം തങ്ങളോട് പറഞ്ഞിട്ടില്ല. സീറ്റ് ലഭിച്ചില്ലേങ്കിൽ മുന്നണി വിടില്ല. എൻസിപി ഒറ്റക്കെട്ടാണ്. പാലായില്‍ എന്‍സിപി മത്സരിക്കണമെന്നത് ഏകകണ്ഠമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിവ് ഇല്ലെന്നും പീതാംബരൻ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുത്തുള്ള വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടെന്ന നിലപാടാണ് നേരത്തേ ശരദ് പവാറും വ്യക്തമാക്കിയത്.
അതേസമയം സീറ്റ് ലഭിച്ചില്ലേങ്കിൽ മാണി സി കാപ്പൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം യുഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കാപ്പൻ മുന്നണിയിൽ എത്തിയാൽ പാലായിൽ തന്നെ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കും. പാലായിൽ കാപ്പനെ മത്സരിപ്പിക്കുന്നതിനോട് അനുകൂല നിലപാടാണ് പിജെ ജോസഫ് വിഭാഗത്തിനുള്ളത്. അതേസമയം കാപ്പനെത്തിയില്ലേങ്കിൽ പാലായിൽ ആരാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എൽഡിഎഫിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് ചർച്ചകളെങ്കിലും മണ്ഡലത്തിൽ അട്ടിമറി സാധ്യത ഉള്ളതിനാൽ ജോസ് മറ്റ് സുരക്ഷിത മണ്ഡലങ്ങളും തേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications