കേന്ദ്രത്തിന്റെ സഹായം ആവശ്യമില്ല; പനി നിയന്ത്രണവിധേയമാണെന്ന് കെകെ ശൈലജ
തിരുവനന്തപുരം: പനി നിയന്ത്രിക്കാൻ കേന്ദ്ര സഹായം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേന്ദ്ര സംഘത്തിന്റെ വ്യാഴാഴ്ചത്തെ പരിശോധന മാർച്ചിൽ നടത്തിയ പരിശോധനയുടെ തുടർച്ചമാത്രമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ പനി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലേക്ക് കൂടുതൽ ആളുകൾ എത്തുന്നു.
ഇതാണ് പനിബാധിതരുടെ എണ്ണം പെരുകാൻ കാരണമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. അതേസമയം പകർച്ചപ്പനി സംബന്ധിച്ച് വിശദമായപഠനം നടത്താൻ അടിയന്തരമായി വിദഗ്ധ മെഡിക്കൽ സംഘത്തെ അയക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതർ പനി നിയന്ത്രണവിധേയമാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടു. ജനിതകമാറ്റം വന്ന വൈറസുകളും കൊതുകുകളും പെരുകി. അവയെ നിയന്ത്രിക്കാനും നശിപ്പിക്കാനും കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ലാഘവത്തോടെയാണ് ഇതിനെ കാണുന്നത്. ജനുവരിയില്‍ ആരംഭിക്കേണ്ട മഴക്കാല ശുചീകരണത്തിനുള്ള ഉത്തരവിറക്കിയത് ജൂണിലാണെന്നതുതന്നെ ഇതിന് തെളിവാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും സര്‍വ്വകക്ഷി യോഗവും എടുത്ത തീരുമാനങ്ങളൊന്നും നടപ്പിലായില്ല. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതുവരെ പനി ബാധിച്ച് 200 പേര്‍ മരിച്ചു. ആയിരക്കണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.