'നാല് ദിവസമായി പുതിയ നിപ കേസുകൾ ഇല്ല; രോഗികളുടെ നില തൃപ്തികരം'; ആരോഗ്യമന്ത്രി
കോഴിക്കോട്: കഴിഞ്ഞ നാല് ദിവസമായി നിപ പോസിറ്റീവ് കേസുകൾ ഇല്ല എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെടുന്നു. ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
323 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 317ഉം നെഗറ്റീവാണ്. 6 പോസിറ്റീവും. 994 പേർ ഐസൊലേഷനിലുണ്ട്. ഇൻഡക്സ് കേസിന്റെ ഹൈ റിസ്ക് പട്ടികയിൽ ഉള്ളവർ 21 ദിവസം ഐസോലേഷൻ പൂർത്തിയാക്കി. 11 പേർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗവ്യാപനം തടയാൻ സാധിച്ചു എന്നതാണ് പ്രധാന കാര്യം. പൂർണമായി ആശ്വസിക്കാനുള്ള സമയം ആയിട്ടില്ല. എ്നിരുന്നാലും ഇൻഡക്സ് കേസിന്റെ ഹൈ റിസ്കിലുള്ളവർക്ക് രോഗം ഇല്ല. എല്ലാവരേയും പരിശോധിച്ചിരുന്നു. ഇതുവരെ പോസിറ്റീവ് ആയിട്ടുളളവർ ഒന്നാമത്തെ രോഗിയിൽ നിന്നും രോഗം ലഭിച്ചവരാണ്.
ഒമ്പത് വയസ്സുള്ള കുഞ്ഞിന്റെ ഓക്സിജൻ സഹായം നീക്കിയിട്ടുണ്ട്. നന്നായി പ്രതികരിക്കുന്നുണ്ട്. എന്നാൽ ഐ.സി.യുവിൽ നിന്ന് മാറ്റിയിട്ടില്ല.42 ദിവസം കൂടി നിപ കണ്ട്രോൾ റൂം പ്രവർത്തിക്കും. പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ഉറപ്പിക്കാനാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
നിപ: സമ്പർക്ക പട്ടികയിൽ ഉള്ളത് 980 പേർ
നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 980 പേർ. ഒരാളെയാണ് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ബുധനാഴ്ച ലഭിച്ച 61 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്.
നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 436 പേരാണുള്ളത്. കോൾ സെന്ററിൽ ബുധനാഴ്ച 45 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,238 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.
രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 63 എണ്ണം ഒഴിവുണ്ട്. നാല് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്.
ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 1,003 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 53,708 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്.












Click it and Unblock the Notifications