സുധാകരന്‍റെ സ്വപ്നം പ്രാവര്‍ത്തികമാക്കാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് ഉണ്ടാവില്ല; വിമര്‍ശനവുമായി ബാലന്‍
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പട്ടിക പുറത്ത് വന്നതിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായ കെപി അനില്‍കുമാര്‍, മുതിര്‍ന്ന നേതാവ് ശിവദാസന്‍ നായര്‍ എന്നിവരായിരുന്നു നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
ചാനലിലൂടെയുള്ള ഇവരുടെ പ്രതികരണം പുറത്ത് വന്ന് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പ് തന്നെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതായുള്ള ഉത്തരവ് വന്നു. എന്നാല്‍ ഇന്ന് സമുന്നതരായ നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ കൂടി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നിയിക്കുന്നതാണ് കണ്ടത്.
ചിരിച്ചുല്ലസിച്ച് പ്രിയതാരം സനൂഷ: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഡിസിസി പട്ടിക സംബന്ധിച്ച സംസ്ഥാന തലത്തില‍് വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന നേരത്തേയുള്ള പരാതികള്‍ ഇരുവരും ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഉമ്മന്‍ചാണ്ടിയേയും രമേശിനേയും തള്ളി കെ സുധാകരനും വിഡി സതീശനും രംഗത്ത് എത്തുന്നതിനും ഇന്ന് സാക്ഷ്യം വഹിച്ചു. ഉമ്മന്‍ചാണ്ടി പറഞ്ഞത് ശരിയായില്ലെന്ന് കെ സുധാകരന്‍ തുറന്നടിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്ന് പ്രസ്താവനയുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രി കൂടിയായ എകെ ബാലനും രംഗത്ത് എത്തുന്നത്.

കോൺഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നത്. കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്നാണ് എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. കെ. സുധാകരൻ്റെ ശൈലി ഉൾക്കൊള്ളാൻ പറ്റുന്ന ഘടനയല്ല ഇന്ന് കോൺഗ്രസിനുള്ളത്. കോൺഗ്രസിൻ്റെ ഉള്ളിൽ ജനാധിപത്യപരമായി ചിന്തിക്കുന്ന നല്ല ഒരു വിഭാഗമുണ്ട്. അവർക്ക് ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിലല്ല സുധാകരൻ്റെ സമീപനങ്ങളെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

സെമി കേഡർ പാർട്ടി എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസിനെ നയിക്കാൻ സാധിക്കില്ല. കാരണം ഗ്രൂപ്പില്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല. ഇക്കാര്യം കെ സി ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണ് സുധാകരൻ സ്വപ്നം കാണുന്നതെങ്കിൽ, ഇനി കോൺഗ്രസുണ്ടാകില്ല; പകരം ഗ്രൂപ്പുകൾ മാത്രമേ ഉണ്ടാകൂ. ഗ്രൂപ്പിന് അതീതമായി കോൺഗ്രസിനെ കേഡർ പാർട്ടി ആക്കി വളർത്താം എന്നത് കേവലം ദിവാസ്വപ്നമാണ്.

മുല്ലപ്പള്ളിക്കും സുധീരനും ഉണ്ടായ അനുഭവം സുധാകരനും ഉണ്ടാകും എന്നുള്ള ഓർമ്മപ്പെടുത്തൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയിരിക്കയാണ്. അഭിപ്രായം പറഞ്ഞതിന് രണ്ട് മുതിർന്ന നേതാക്കൾക്കെതിരെ സസ്പെൻഷൻ നടപടി എടുത്തുകഴിഞ്ഞു. ഈ നടപടി സാമാന്യനീതിക്ക് നിരക്കുന്നതല്ലെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഉമ്മൻചാണ്ടിയെ പ്രകടമായി വെല്ലുവിളിക്കുന്ന സ്ഥിതിയും ഉണ്ടായി.

ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരുഷമായും പരസ്യമായും ശാസിക്കുകയാണ്. ഇതും കോൺഗ്രസിൻ്റെ ചരിത്രത്തിലില്ലാത്തതാണ്. സി പി ഐ എമ്മിനോടും അതിൻ്റെ നേതാക്കളോടും കാട്ടുന്ന ശത്രുതാപരമായ സമീപനം തന്നെ കോൺഗ്രസിൻ്റെ പാരമ്പര്യമുള്ള നേതാക്കളോടും കെ സുധാകരൻ കാണിക്കുകയാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ തെരഞ്ഞെടുക്കാൻ പോലും അനുവദിക്കാത്തതു കൊണ്ടാണല്ലോ ഇവിടെയുള്ള കാര്യം ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് ചെന്നിത്തലയ്ക്ക് പറയേണ്ടി വന്നത്.

ആ ചെന്നിത്തലയോട് ശത്രുതാപരമായ സമീപനമാണ് സുധാകരനുള്ളത്. ഇത് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ഈ നേതാക്കളെ ശാസിക്കുന്നതിനെ അണികൾ ചോദ്യം ചെയ്യുകയാണ്. തെറ്റുണ്ടെങ്കിൽ തിരുത്താമെന്ന സുധാകരൻ്റെ പ്രസ്താവന കുറ്റസമ്മതമാണ്. എന്തിനാണ് അഞ്ച് മാസത്തോളമെടുത്ത ഈ പ്രക്രിയ പൂർത്തീകരിക്കാൻ സോണിയാഗാന്ധിയുടെയടുക്കൽ പോയതെന്നും എകെ ബാലന്‍ ചോദിക്കുന്നു.

ഒരു ജില്ലയിലെ ഭാരവാഹികളെ നിശ്ചയിക്കാൻ ആ ജില്ലയിലുള്ളവർക്കോ സംസ്ഥാനത്തുള്ളവർക്കോ കഴിഞ്ഞില്ലെങ്കിൽ പിന്നെ കോൺഗ്രസിൻ്റെ അസ്തിത്വമെന്താണ്? എന്തിനാണ് ഡൽഹിയിലേക്കോടുന്നത്? ഹൈക്കമാണ്ട് എന്നു പറഞ്ഞാൽ മുമ്പുണ്ടായിരുന്ന വൈകാരിക ബന്ധമൊന്നും അണികൾ ഇപ്പോൾ കൽപ്പിക്കുന്നില്ല. എഐസിസിക്ക് പ്രസിഡണ്ട് പോലും ഇപ്പോഴില്ല.
ഇതെല്ലാം സൂചിപ്പിക്കുന്നത് കോൺഗ്രസ് അതിൻ്റെ നാശത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ്. അതുകൊണ്ട് പല സ്ഥലത്തും കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോവുകയാണ്. അതിൻ്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നതെന്നും എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications