കനത്ത സുരക്ഷാവലയത്തിൽ ബിഷപ്പ്, കൂവിവിളിച്ച് നാണംകെടുത്തി ജനക്കൂട്ടം, പ്രതിഷേധവുമായി വിശ്വാസികൾ
കൊച്ചി: ബലാത്സംഗക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. ജലന്ധറിലെ 9 മണിക്കൂര്‍ മൊഴിയെടുപ്പും തൃപ്പൂണിത്തുറയിലെ 23 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും ഒടുവിലാണ് ബിഷപ്പിന്റെ അറസ്റ്റ് വെള്ളിയാഴ്ച വൈകിട്ട് പോലീസ് രേഖപ്പെടുത്തിയത്.
പിന്നാലെ ബിഷപ്പിന് നെഞ്ചുവേദനയും തുടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജിലെത്തി നടത്തിയ പരിശോധനയില്‍ ബിഷപ്പിന് കുഴപ്പങ്ങളൊന്നും ഇല്ല എന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്ത് കോട്ടയം പോലീസ് ക്ലബ്ബിലെത്തിച്ചിരിക്കുകയാണ്. കൂവിവിളിച്ച് കൊണ്ടാണ് ബിഷപ്പിനെ ജനക്കൂട്ടം എതിരേല്‍ക്കുന്നത്. അതേസമയം ജലന്ധര്‍ രൂപത ആസ്ഥാനത്ത് ബിഷപ്പ് അനുകൂലികള്‍ പ്രതിഷേധം നടത്തുന്നുമുണ്ട്.
ബിഷപ്പ് നെഞ്ചുവേദന
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നിലെ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ട് പോകുന്ന വഴിയിലാണ് ബിഷപ്പ് നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞത്. ബിഷപ്പ് വളരെ ക്ഷീണിതനുമായി കാണപ്പെട്ടു. ഇതോടെ പോലീസ് ബിഷപ്പിനെ രാത്രി 10.45ഓട് കൂടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
ആരോഗ്യപ്രശ്‌നങ്ങളില്ല
കാര്‍ഡിയോളജി അത്യാഹിത വിഭാഗത്തിലായിരുന്നു ബിഷപ്പിനെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രക്തസാമ്പിളും ഇസിജിയും പരിശോധിച്ചു. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഹൃദയാഘാത സാധ്യത പരിശോധിക്കാനുള്ള ഡ്രോപ്പ് ഐ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ഡിസ്ചാർജ് ചെയ്തു
തുടര്‍ന്ന് ആറ് മണിക്കൂറോളം ബിഷപ്പിനെ നിരീക്ഷണത്തില്‍ കിടത്തി. രാവിലെയും നെഞ്ച് വേദനയുണ്ടെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു. എന്നാല്‍ ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ നിന്നും കോട്ടയം പോലീസ് ക്ലബ്ബിലേക്കാണ് ബിഷപ്പിനെ എത്തിച്ചത്.
കൂവിവിളിച്ച് ജനം
കനത്ത സുരക്ഷയിലാണ് ബിഷപ്പിനെ പോലീസ് ആശുപത്രിയില്‍ നിന്നും പുറത്തേക്ക് എത്തിച്ചത്. പീഡനക്കേസിലെ പ്രതിയായ ബിഷപ്പിനെ കാണാന്‍ ആശുപത്രിക്ക് മുന്നില്‍ നിരവധി പേരാണ് തടിച്ച് കൂടിയിരുന്നത്. ബിഷപ്പിനെ കൂവിവിളികളോടെയാണ് ജനക്കൂട്ടം എതിരേറ്റത്. കഴിഞ്ഞ ദിവസം രാത്രിയും ജനക്കൂട്ടം ബിഷപ്പിന് നേരെ കൂക്കുവിളി നടത്തിയിരുന്നു.
വീണ്ടും വൈദ്യപരിശോധന
തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ നിന്നും വൈദ്യപരിശോധന നടത്താന്‍ കൊണ്ടുപോകാന്‍ പുറത്ത് എത്തിച്ചപ്പോഴാണ് ജനങ്ങള്‍ കൂവല്‍ ഉയര്‍ത്തിയത്. ബിഷപ്പിനെ ഉച്ചയോടെ തന്നെ പോലീസ് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഒരു തവണ കൂടി ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
കസ്റ്റഡിയിൽ ആവശ്യപ്പെടും
കോട്ടയം ജില്ലാ ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തുക. ബിഷപ്പിനെ പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് പോലീസ് വ്യക്തമാക്കും. മാത്രമല്ല പീഡനം നടന്ന കുറുവിലങ്ങാട് മഠത്തില്‍ അടക്കം തെളിവെടുപ്പ് നടത്തേണ്ടതുണ്ട് എന്നും പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കും. കൂടാതെ ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തേണ്ടതുണ്ട്.
ജലന്ധറിൽ പ്രതിഷേധം
അതേസമയം ബിഷപ്പ് ഇന്ന് കോടതിയില്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയില്‍ വിടരുത് എന്നാവും ജാമ്യഹര്‍ജിയില്‍ ബിഷപ്പ് ഉയര്‍ത്തുന്ന വാദം. അതിനിടെ ജലന്ധര്‍ രൂപത ആസ്ഥാനത്ത് ബിഷപ്പ് അനുകൂലികള്‍ പ്രതിഷേധ പ്രകടനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ബിഷപ്പിനെ അനുകൂലിച്ചും കേരള പോലീസിനേയും മാധ്യമങ്ങളേയും എതിര്‍ത്തുമാണ് ഇവരുടെ പ്രതിഷേധം.
വീഡിയോ കാണാം
ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് ജലന്ധറിൽ പ്രതിഷേധം