കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ! നാടകീയതകൾക്കൊടുവിൽ
Recommended Video
തൃപ്പൂണിത്തുറ: നാളുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളും മൊഴികളും അടക്കം കേസിൽ ബിഷപ്പിന് എതിരായ സാഹചര്യത്തിലാണ് അനിവാര്യമായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികൾ പലതും പരസ്പര വിരുദ്ധമാണെന്നും കള്ളമാണെന്നും പോലീസിന് ബോധ്യമായിരുന്നു. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കൂടിയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. നീതി ആവശ്യപ്പെട്ട് കൊച്ചിയിൽ സമരത്തിലിരിക്കുന്ന കന്യാസ്ത്രീകളുടെ വിജയം കൂടിയാണ് ബിഷപ്പിന്റെ അറസ്റ്റ്. സമരപ്പന്തലിൽ ആഘോഷവും മുദ്രാവാക്യങ്ങളും ഉയർന്ന് കഴിഞ്ഞു.
മൂന്ന് ദിവസം, 18 മണിക്കൂര്‍
മൂന്ന് ദിവസം, 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍, ഒടുവില്‍ അനിവാര്യമായ അറസ്റ്റ്. ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് നീട്ടാതെ രണ്ടാം ദിനം വൈകിട്ട് തന്നെ അറസ്റ്റ് ഉണ്ടായേക്കും എന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാലത് ഉണ്ടായില്ല. ഒരു ഘട്ടത്തില്‍ അറസ്റ്റ് ഉണ്ടായേക്കില്ല എ്ന്നുള്ള പ്രചാരണങ്ങളും നടക്കുകയുണ്ടായി. ഇതോടെ എല്ലാ കണ്ണുകളും തൃപ്പൂണിത്തുറയിലെ പോലീസ് ഹൈടെക് സെല്ലിലേക്ക് നീണ്ടു.
സമരപ്പന്തലില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍
മൂ്ന്നാം ദിവസം രാവിലെ പത്ത് മുപ്പതോടെ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ അറസ്റ്റിലേക്കാണ് എന്നുള്ള സൂചനകള്‍ പുറത്തേക്ക് വന്നു തുടങ്ങി. കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ തുടങ്ങി. അറസ്റ്റ് ഔദ്യോഗികമായി പോലീസ് പ്രഖ്യാപിക്കുന്നതിനുള്ള കാത്തിരിപ്പായി പിന്നെ.
എല്ലാവർക്കും വിവരം നൽകി
ചോദ്യം ചെയ്യുന്ന മുറിയില്‍ വെച്ച് അറസ്റ്റ് അനിവാര്യമാണെന്ന് ബിഷപ്പിനെ വൈക്കം ഡിവൈഎസ്പി അനൗദ്യോഗികമായി അറിയിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കാനുളള നടപടികള്‍ തുടങ്ങി. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് പഞ്ചാബ് പോലീസിനേയും പഞ്ചാബിലുള്ള അഭിഭാഷകനേയും അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് ബിഷപ്പിന്റെ കുടുംബത്തിനും വിവരം നല്‍കി.
ജാമ്യത്തിന് നീക്കം
ബിഷപ്പിന്റെ കൂടുതല്‍ വസ്ത്രങ്ങള്‍ എത്തിക്കാനും പോലീസ് നിര്‍ദേശം നല്‍കി. അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ പുറത്ത് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങി. പോലീസ് ബിഷപ്പിനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പട്ടേക്കും എ്ന്നാണ് സൂചനകള്‍. ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകര്‍ ജാമ്യാപേക്ഷയും നല്‍കും.
ജാമ്യത്തിന് തിരക്കിട്ട നീക്കം
വൈക്കം കോടതിയിലാണ് ബിഷപ്പിനെ പോലീസ് ഹാജരാക്കുക എന്നാണ് അറിയുന്നത്. നിലവില്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. 25നാണ് ഹര്‍ജി കോടതി പരിഗണിക്കാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇടക്കാല ജാമ്യത്തിനാണ് അഭിഭാഷകരുടെ ശ്രമം. ജാമ്യത്തിനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് ബിഷപ്പിന്റെ അഭിഭാഷകര്‍.
അറസ്റ്റ് പഴുതടച്ച്
പീഡനക്കുറ്റം ബിഷപ്പ് സമ്മതിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ആദ്യമായി പീഡനം നടന്ന ദിവസം ബിഷപ്പ് കുറുവിലങ്ങാട് മഠത്തില്‍ താമസിച്ചിരുന്നതായി തെളിവുകളും മൊഴികളും ഹാജരാക്കിയതോടെയാണ് ബിഷപ്പ് പ്രതിരോധത്തിലായത്. ബിഷപ്പിന്റെ ചില മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റ് വൈകാനുണ്ടായ കാരണം. പഴുതടച്ച് വേണം അറസ്റ്റ് എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പോലീസിന് ഉപദേശം നല്‍കിയിരുന്നു.
മൊഴികൾ വിലയിരുത്തി
ഐജി വിജയ് സാക്കറേയുടെ ഓഫീസില്‍ എസ്പി ഹരിശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ പരിശോധിച്ച് വിലയിരുത്തി. 90 ശതമാനം കാര്യങ്ങളിലും വ്യക്തത വന്നതോടെ ബാക്കി പത്ത് ശതമാനത്തിന് വേണ്ടിയായിരുന്നു മൂന്നാം ദിവസത്തെ ചോ്ദ്യം ചെയ്യല്‍. മഠത്തിലെ താമസം അടക്കമുള്ള കാര്യങ്ങളിലെല്ലാം ബിഷപ്പിന്റെ വാദങ്ങളെ പോലീസ് പൊളിച്ച് കയ്യില്‍ കൊടുത്തു.
വാദം പൊളിച്ച് കൊടുത്തു
അധികാരത്തർക്കം മൂലം തനിക്കെതിരെ പീഡന പരാതി കെട്ടിച്ചമച്ചതാണ് എന്ന വാദത്തിൽ തൂങ്ങിയായി പിന്നീട് ബിഷപ്പിന്റെ നിൽപ്പ്. എന്നാൽ മഠത്തിലെ സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങളും മറ്റ് കന്യാസ്ത്രീകളുടെ മൊഴികളും ബിഷപ്പിനെ മഠത്തിലെത്തിച്ച ഡ്രൈവറുടെ മൊഴികളുമടക്കം പോലീസ് മുന്നിൽ നിരത്തിയതോടെ ഫ്രാങ്കോ മുളയ്ക്കലിന് ഉത്തരം മുട്ടി. ഇതോടെ ബിഷപ്പ് കുറ്റക്കാരനാണെന്ന് പൂര്‍ണമായും പോലീസ് ഉറപ്പിച്ച ശേഷമാണ് അറസ്റ്റ് എന്ന നിര്‍ണായക തീരുമാനത്തിലേക്ക് കടന്നത്.
കന്യാസ്ത്രീയുടെ മൊഴി വീണ്ടും
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നത് വരെ അറസ്റ്റ് ചെയ്യരുത് എന്ന ബിഷപ്പിന്റെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന കണക്കിലെടുക്കാതെ ആണ് അറസ്റ്റെന്ന തീരുമാനവുമായി പോലീസ് മുന്നോട്ട് നീങ്ങിയത്. ചോദ്യം ചെയ്യലിനിടെ സമാന്തരമായി കന്യാസ്ത്രീയുടെ മൊഴി വീണ്ടും പോലീസ് മഠത്തിലെത്തി രേഖപ്പെടുത്തുകയുണ്ടായി. ബിഷപ്പിന്റെ മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്താനായിരുന്നു വീണ്ടും മൊഴിയെടുപ്പ്.
അറസ്റ്റ് 84ാം നാൾ
ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരം പതിനാലാം ദിവസവും തുടരുന്നതിനിടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ജൂണ്‍ മാസം അവസാനത്തോടെയാണ് ബിഷപ്പ് തന്നെ പീഡിപ്പിച്ചതായി കന്യാസ്ത്രീ കുറുവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ട് 84 ദിവസങ്ങളാകുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 13 തവണ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീയുടെ പരാതി.
ഷൂട്ടിംഗ് സെറ്റിൽ സംവിധായകന്റെ ആത്മഹത്യ! പിന്നാലെ വിഷം കഴിച്ച് നടി, പുതിയ വിവരങ്ങൾ ഇങ്ങനെ