രൺജിത്തിൻ്റെ കൊല: അമ്മയുടെ വാക്കുകൾ ഹൃദയഭേദകം; സങ്കടക്കടലിൽ കുടുംബം; പൊതുദർശനം തുടരുന്നു
ആലപ്പുഴ: ക്ഷേത്രത്തിൽ പോയി മകന് വേണ്ടി വഴിപാട് കഴിപ്പിച്ചെത്തിയ അമ്മയ്ക്ക് മുന്നിലിട്ടാണ് രൺജിത്തിനെ വെട്ടിയത്. ആലപ്പുഴ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു മരിച്ച രൺജിത്ത് ശ്രീനിവാസൻ. അരുംകൊലയുടെ ഞെട്ടലിൽ നിന്നും ഇനിയും മുക്തമാകാതെ അമ്മ വിനോദിനിയും കുടുംബവും വെള്ളക്കിണർ എന്ന നഗരഭാഗവും. രൺജിത്തിൻ്റെ മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം അൽപ്പസമയം മുൻപ് വിലാപയാത്രയായി വീട്ടിലെത്തിച്ചു. വലിയഅഴിക്കലിലെ വീട്ടിൽ പൊതുദർശനം തുടരുകയാണ്.

കൊലപാതകത്തെ ക്കുറിച്ചുള്ള രൺജിത്ത് ശ്രീനിവാസൻ്റെ അമ്മ വിനോദിനിയുടെ വാക്കുകൾ:
വെട്ടുകത്തിയും വാളും ചുറ്റികയുമായൊക്കെയെത്തിയ സംഘം കരളുപിളർന്നാണ് മടങ്ങിയത്. വീടിന് മുന്നിലെ പടിക്കെട്ടിലൂടെ മുകളിലേക്ക് കയറുന്നതിനിടയിലാണ് ആരോ ഗേറ്റ് തുറന്ന് അകത്തേയ്ക്കു കയറുന്ന ശബ്ദം കേട്ടത്. വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് ടീപ്പോയ് ചുറ്റിക കൊണ്ട് അടിച്ചുതകർത്തു. ആ ശബ്ദം കേട്ടാണ് രൺജീത് കിടപ്പുമുറിയിൽ നിന്നു ഡൈനിങ് ഹാളിലേക്കു വന്നത്. ചുറ്റിക കൊണ്ട് അവന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തി. ഉടുമുണ്ട് ഉരിഞ്ഞെടുത്ത ശേഷം വെട്ടി. നിലവിളിച്ചുകൊണ്ട് തടയാൻ ഓടിയെത്തിയ എന്നെ തള്ളി താഴെയിട്ടു - വിനോദിനി പറയുന്നു.
ചുവപ്പ് സാരിയില്‍ സുന്ദരിയായി നവ്യനായര്‍

'ഇതിനിടയിൽ രൺജീതിന്റെ ഭാര്യ ലിഷ അടുക്കളയിൽ നിന്ന് ഓടിയെത്തി. അവളെയും തള്ളി താഴെയിട്ടു. ഇളയ മകൾ ഹൃദ്യ 'അച്ഛാ' എന്നു വിളിച്ച് മുന്നോട്ടാഞ്ഞപ്പോൾ ഗുണ്ടകൾ അവളുടെ നേരെ വാൾ വീശി. പേടിച്ചുപോയ കുഞ്ഞ് ഉടനെ മുറിയിലേക്കു മാറി. താഴെ വീണ എന്റെ മുഖത്തു കസേരകൊണ്ട് അമർത്തിവച്ച്, കത്തിയെടുത്ത് കഴുത്തിനു നേരെ നീട്ടിപ്പിടിച്ചു. സംഭവത്തിൻ്റെ ആഴവും തീവ്രതയും പറഞ്ഞാൽ ഉൾക്കൊള്ളാൻ കഴിയില്ല.

കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തള്ളി മാറ്റാൻ ഞാൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും എന്റെ മോനെ ക്രൂരമായി അവർ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തുകയായിരുന്നു. തലയിലും കാലിലുമെല്ലാം എത്രയോ വെട്ടേറ്റ് എന്റെ കുഞ്ഞ്...' പറഞ്ഞ് മുഴുമിപ്പിക്കാനാവാതെ വിതുമ്പി. മൂത്ത മകൾ ഭാഗ്യ ട്യൂഷൻ ക്ലാസിൽ പോയപ്പോൾ തുറന്ന വാതിൽ പൂട്ടാതെ ഇട്ടിരിക്കുകയായിരുന്നു. ഇളയ മകൻ വീട്ടിലുണ്ടായിരുന്നുവെങ്കിലും എഴുന്നേറ്റ് വന്നപ്പോൾ അക്രമിസംഘം രക്ഷപെട്ടിരുന്നു - കരച്ചിലടക്കാനാവാതെ ആ അമ്മ തേങ്ങി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 12 പേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞു. പ്രതികൾ വൈകാതെ പിടിയിലാകും. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. ജില്ലയിൽ നടന്ന ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുള്ളതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അട്ടല്ലൂരി ചൂണ്ടിക്കാട്ടിയിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ അതിദാരുണമായി കൊലപ്പെടുത്തുന്നത്. രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി ഇദ്ദേഹത്തെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണമുണ്ടായത്. രൺജിത്തിന് 40 വയസ്സായിരുന്നു. അക്രമികൾ തലങ്ങുംവിലങ്ങും ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

ആഴത്തിലുള്ള മുറിവുകൾ ശരീരത്തിൽ ഏറ്റിട്ടുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനം പൂർത്തിയാക്കിയശേഷം വിലാപയാത്രയായി വലിയ അഴീക്കലിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും 40 കിലോമീറ്റർ അകലെയാണ് വലിയഅഴീക്കൽ. നൂറുകണക്കിനാളുകളാണ് രൺജിത്തിന് അന്തിമോപചാരമർപ്പിക്കാനായി കാത്തുനിൽക്കുന്നത്. മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഇവിടെയുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രൺജിത്തിന് അന്തിമോപചാരമർപ്പിച്ചു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകളാണ് അന്തിമോപചാരമർപ്പിക്കാനായി ഇപ്പോഴും ആലപ്പുഴയിലെ വലിയ അഴീക്കലിലെ വീട്ടിൽ കാത്തുനിൽക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം നാട്ടിൽ ജനകീയനായിരുന്നു രൺജിത്ത്. എല്ലാ രാഷ്ട്രീയ കക്ഷികളിൽപെട്ട നേതാക്കളോടും പ്രവർത്തകരോടും ഇദ്ദേഹം ബഹുമാനവും സ്നേഹവും പുലർത്തിയിരുന്നു. അത്യന്തം നിർഭാഗ്യകരമായ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളും സങ്കടകരമായ കാഴ്ചകളുമാണ് ഇവിടെ നിന്നും ഉണ്ടാകുന്നത്. അയൽവാസികളും നാട്ടുകാരും പാർട്ടി പ്രവർത്തകരുമടക്കം വലിയ ജനാവലിയാണ് രൺജിത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം പൂർത്തിയാക്കി വിലാപയാത്ര നടത്താനാകാത്തതിനെ തുടർന്ന് വലിയ ആക്ഷേപങ്ങളും എതിർപ്പുകളും പൊലീസിനും സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരെ ബിജെപി ഉയർത്തിയിരുന്നു.












Click it and Unblock the Notifications