ഗണേഷിന്റെ രാജി നാടകം ഫലിച്ചോ?
പാര്‍ട്ടി ചെയര്‍മാനായ പിതാവ് ആര്‍ ബാലകൃഷണ പിള്ളയ്ക്ക് ഗണേഷ്‌കുമാര്‍ രാജിക്കത്ത് കൈമാറിയെന്നാണ് കഴിഞ്ഞ ദിവസം രാവിലെ പ്രചരിച്ച വാര്‍ത്ത. വാര്‍ത്ത ഗണേഷ് നിഷേധിച്ചില്ലെന്ന് മാത്രമല്ല, എല്ലാ കാര്യവും ചെയര്‍മാന്‍ പറയുമെന്നുംതാന്‍ അദ്ദേഹത്തിന് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ചെയര്‍മാനോട് ചോദിച്ചപ്പോള്‍ തനിക്ക് രാജിയെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് അദ്ദേഹം ആദ്യ ഘട്ടത്തില്‍ പ്രതികരിച്ചത്.
വൈകുന്നേരമായപ്പോള്‍ ചെയര്‍മാനുള്‍പ്പടെ നേതാക്കള്‍ പ്രതികരിക്കാന്‍ തുടങ്ങി. ഗണേഷിന്റെ രാജിക്കാര്യത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും രാജിക്കത്ത് തനിക്ക് നല്‍കിയിട്ടില്ലെന്നും ആര്‍ ബാലകൃഷ്ണപ്പിള്ള പ്രതികരിച്ചു. ഗണേഷിന്റെ രാജി വാര്‍ത്ത കള്ളമാണ്. ഗണേഷ് മന്ത്രിയാകേണ്ടെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.-പിസി ജോര്‍ജും പറഞ്ഞു.
ഗണേഷിന്റെ രാജിവാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. പിള്ളയും ഗണേഷുമായി സംസാരിച്ചിരുന്നെന്നും ഇത് മന്ത്രി സ്ഥാനം തിരിച്ചുകിട്ടാനുള്ള തന്ത്രമായി കരുതുന്നില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗണേഷിന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തലയും അറിയിച്ചു.
ചെന്നിത്തലയുടെ മന്ത്രി പദവി, സോളാര്‍, സ്വര്‍ണക്കടത്ത്, മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം, സോണിയാ ഗന്ധിയുടെ കേരള സന്ദര്‍ശനം, വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ്, അതിനിടയിലെ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോര് ഇതെല്ലാമായപ്പോള്‍ തന്റെ തിരിച്ചുവരവ് വിഷയമല്ലാതാകുന്നതായി ഗണേഷിന് തോന്നിക്കാണും. ഏതായാലും രാജിഭീഷണിയിലൂടെ അക്കാര്യം വീണ്ടും ചര്‍ച്ചയ്ക്ക് വേദിയൊരുക്കി.
രാജി നാടകല്ലെങ്കില്‍ പിന്നെന്തിനാണ് രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കാതെ പിള്ളയ്ക്ക് നല്‍കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ഗണേഷിനെ മന്ത്രിയാക്കാന്‍ പിള്ള പലതവണ ആവശ്യപ്പെട്ടിട്ടും നടക്കാതെ വന്നപ്പോള്‍ സോണിയയോടും ഇക്കാര്യം സംസാരിച്ചിരുന്നത്രെ. സ്പീകര്‍ക്ക് രാജി നല്‍കിയാന്‍ എംഎല്‍എ സ്ഥാനം ഉടനടി നഷ്ടമാകുമെന്നും അതോടെ യുഡിഎഫ് അംഗബലം 72ആയി ചുരുങ്ങുമെന്നുമുള്ളതുകൊണ്ടാണ് കത്ത് പിള്ളയ്ക്ക് നല്‍കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.