മനുഷ്യക്കടത്ത് തന്നെയെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി
കോഴിക്കോട്: കുട്ടികളെ കേരളത്തിലെ അനാഥാലയത്തിലേക്ക് കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി. ഇതിന് പിന്നില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ആരോപിക്കുന്നു. ഏതന്വേഷണത്തിനും തയ്യാറാണെന്നും ഝാര്‍ഖണ്ഡ് വ്യക്തമാക്കി.
അനാഥാലയ വിവാദത്തിന് അവസാനമാകുന്നില്ലെന്ന സൂചനയാണ് ഹേമന്ദ് സോറന്റെ പ്രസ്താവന നല്‍കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറയുന്നു.
രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ തിരിച്ചുകൊണ്ടുപോകാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ജൂണ്‍ 9 ന് എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസ് തീവണ്ടിയിലാണ് കുട്ടികള്‍ ജന്മനാട്ടിലേക്ക് തിരിക്കുക.
134 കുട്ടികളാണ് ഝാര്‍ഖണ്ഡിലേക്ക് തിരിച്ചുപോകുന്നത്. തീവണ്ടിയില്‍ ടിക്കറ്റില്ലാതെ, കുത്തിനിറക്കപ്പെട്ട് കേരളത്തിലെത്തിയ ഇവര്‍ക്ക് സുഖയാത്രയാണ് പക്ഷേ ഇപ്പോള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസി കമ്പാര്‍ട്ടമെന്റിലായിരിക്കും കുട്ടികള്‍ തിരിച്ച് പോവുക.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികള്‍ തീവണ്ടിയില്‍ കയറും. മൂന്ന് ദിവസത്തെ യാത്രയാണ് ഝാര്‍ഖണ്ഡിലേക്ക്. നാട്ടില്‍ നിന്ന് കൊണ്ടുവന്നതുപോലെ എട്ട് പേരടങ്ങിയ മേല്‍നോട്ടാക്കാരാവില്ല കുട്ടികളുടെ സംരക്ഷണത്തിന് ഉണ്ടാവുക. കേരള പോലീസിന്റെ ഒരു സംഘം സുരക്ഷക്കായി ഉണ്ടാകും. കേരളത്തിലേയും ഝാര്‍ഖണ്ഡിലേയും സാമുഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും ആയമാരും കുട്ടികളെ നോക്കാന്‍ കൂടെ യാത്ര ചെയ്യും. ഭക്ഷണത്തിനുള്ള സൗകര്യങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്.
കുട്ടികള്‍ ജന്‍മനാട്ടില്‍ തിരിച്ചെത്തിയാലും ഈ വിവാദത്തിന് അവസാനമുണ്ടാകില്ല. വിവാദത്തില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിന് അംഗീകരിക്കാതിരിക്കാനാവില്ലെന്നാണ് വിവരം.