കണ്ണൂരിൽ പാർട്ടിക്ക് അടി തെറ്റുന്നോ? കീഴാറ്റൂരിലെ സമരം പാർട്ടി വിരുദ്ധമാകുന്നു, ജനങ്ങൾക്കൊപ്പമെന്ന്!
കണ്ണൂർ: കണ്ണൂർ കീഴാറ്റൂർ ബൈപ്പാസ് വിരുദ്ധ സമരം പാർട്ടിക്ക് തലവേദനയാകുന്നു. കണ്ണൂര്‍ കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരം സിപിഎം വിരുദ്ധ സമരമാക്കാന്‍ ആസൂത്രിതശ്രമമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. നാടിന്റെ വികസനത്തിന്റെ ശത്രുക്കളാണ് കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിക്കാവുന്നതാണെന്നും ജയരാജന്‍ പറഞ്ഞു. ദേശീയപാതാ സമരത്തിന്റെ പേരില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി കീഴാറ്റൂരിലെ ജനങ്ങള്‍ക്ക് എതിരല്ലെന്നും ആശങ്ക പരിഹരിക്കാന്‍ മുന്നിലുണ്ടാകുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കും. ഇതിനുവേണ്ടി കീഴാറ്റൂരിൽ യോഗം വിളിച്ച് ചെർത്തിരിക്കുകയാണ്.

സിപിഎം ശക്തികേന്ദ്രം
തളിപ്പറമ്പ് കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നാട്ടുകാർ സമരത്തിലായിരുന്നിു. കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രമാണ് കീഴാറ്റൂർ. കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം അട്ടിമറിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങിയത്.

നെൽവയൽ നികത്തപെടും
തളിപ്പറമ്പ് ബൈപ്പാസിന്റെ പുതിയ പ്ലാൻ പ്രകാരം പദ്ധതി നടപ്പിലായാൽ 60 ഏക്കർ നെൽവയൽ നികത്തപ്പെടും. ഇതാണ് കീഴാറ്റൂർ നിവാസികളെ സമരത്തിന് പ്രേരിപ്പിക്കുന്ന ഘടകം.

വിജ്ഞാപനം മരവിപ്പിച്ചെന്ന് ആരോപണം
എട്ട് മാസം മുന്‍പ് അന്തിമ സര്‍വ്വെ പൂര്‍ത്തിയാക്കി ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ച് കീഴാറ്റൂര്‍വഴി പുതിയ ബൈപ്പാസ് നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

സമരത്തിൽ നിന്ന് പിൻമാറണം
പദ്ധതിക്കെതിരെ സിപിഎം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ കീഴിലുളള മൂന്ന് ബ്രാഞ്ച് കമ്മറ്റികള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ 2016 ഒക്ടോബര്‍ 27-ന് വിളിച്ചു ചേര്‍ത്ത സംയുക്ത ബ്രാഞ്ച് കമ്മറ്റികളുടെ യോഗത്തില്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറണമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വയൽകിളികൾ
അറുപത് മീറ്റര്‍ വീതിയില്‍ നാല് വരിപ്പാത വരുന്നതോടെ കീഴാറ്റൂർ എന്ന ഗ്രാമം തന്നെ ഇല്ലാതാവും, 250 ഏക്കറോളം നെല്‍പ്പാടവും ഇതിനൊപ്പം അപ്രത്യക്ഷമാകും. വയല്‍ക്കിളികള്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

പാർട്ടി അംഗങ്ങളും സമരത്തിൽ?
സമരം ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുളള ഗൂഢനീക്കമാണെന്നാണ് സിപിഎം വാദം. അതേസമയം വയൽക്കിളികൾ എന്ന സംഘടനയിൽ പാര്‍ട്ടി അംഗങ്ങളും വര്‍ഗബഹുജന സംഘടനാ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മന്ത്രിയുടെ നേതൃത്വത്തിൽ യോഗം
സംഭവം ചർച്ച ചെയ്യാൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍റെ ഓഫീസില്‍ 29-നാണ് പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്. മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിക്കാവുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications