'ഗോള്‍വാള്‍ക്കര്‍ മുന്നോട്ട് വെച്ച പദ്ധതി ലക്ഷദ്വീപിലും', ജനങ്ങളാകെ ഉണരണമെന്ന് പി ജയരാജൻ
കണ്ണൂർ: ഒരു ജനതയുടെ സംസ്കാരത്തേയും ജീവിതത്തേയും അടിച്ചമര്‍ത്താനുള്ള നീക്കത്തിനാണ് ലക്ഷദ്വീപില്‍ തുടക്കം കുറിച്ചിട്ടുള്ളതെന്ന് സിപിഎം നേതാവ് പി ജയരാജൻ. അവിടെ മോദിയുടെ അനുയായി പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്തതോടെയാണ് ലക്ഷദ്വീപിനെ നശിപ്പിക്കാനുള്ള ശ്രമം തുടങ്ങിയത്. ആര്‍ എസ് എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ മുന്നോട്ട് വെച്ച പദ്ധതിയാണ് അവിടെയും നടപ്പാക്കുന്നത് എന്ന് പി ജയരാജൻ.
'അതായത് ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന മതരാഷ്ട്ര സംസ്കാരത്തോട് യോജിക്കാത്തവരെയെല്ലാം രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന രീതി!
ലക്ഷദ്വീപിലെ പ്രധാന ഭക്ഷണയിനമായ ബീഫ് നിരോധിച്ചു. അഭിപ്രായ സ്വാതന്ത്ര്യം വിലക്കി. ഇന്ത്യയില്‍ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള പ്രദേശമായ ദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കി. ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഗുജറാത്തില്‍ മദ്യനിരോധനത്തിന്‍റെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ ദ്വീപിലെത്തിയപ്പോള്‍ നിരോധനം നീക്കി'.

'മീൻപിടിച്ച് ഉപജീവനം നടത്തിയിരുന്ന ലക്ഷദ്വീപിലെ ബോട്ടുകളും മീൻപിടിത്ത ഉപകരണങ്ങളും സാമഗ്രികളും സൂക്ഷിച്ചിരുന്ന ഷെഡുകളും അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദേശപ്രകാരം പൊളിച്ചുനീക്കി.സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ടൂറിസം വകുപ്പിൽ നിന്നു മാത്രം പുറത്തായത് 190 പേരാണ്. ദ്വീപുഭരണവിഭാഗത്തിലെ തദ്ദേശവാസികളായ വകുപ്പുതലവന്മാരെ ഒറ്റയടിക്ക് നീക്കി. സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. 38 അങ്കണവാടികൾ അടച്ചുപൂട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്ക് രണ്ടിൽകൂടുതൽ കുട്ടികൾ പാടില്ലെന്ന വിചിത്ര ഉത്തരവുമിറക്കി'.
Recommended Video
'അങ്ങനെ ഇന്ത്യയിലെ മറ്റ് പല പ്രദേശങ്ങളില്‍ നിന്നും ഭിന്നമായി സമാധാനത്തോടെ കഴിഞ്ഞിരുന്ന ദ്വീപ് നിവാസികളില്‍ അശാന്തിയുടെ വിത്ത് വിതച്ചിരിക്കുന്നു. ലക്ഷദ്വീപ് ഒരു മോശം സ്ഥലം ആണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ എല്ലാ രാജ്യ സ്നേഹികളും രംഗത്തു വരണം. പ്രഫുല്‍ പട്ടേല്‍ എന്ന ഏകാധിപതിയെ അവിടെ നിന്ന് ഓടിക്കുന്നത് വരെ പ്രധിഷേധം ആളിപ്പടരണം. ആര്‍ എസ് എസ് ബിജെപി വിഭാവനം ചെയ്യുന്ന പൗരത്വ രജിസ്ട്രെഷന്‍റെ പരീക്ഷണശാലയാക്കാനുള്ള ശ്രമമാണോ നടക്കുന്നത് എന്ന സംശയമടക്കം ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ ജനങ്ങളാകെ ഉണരണം. കോവിഡെന്ന മഹാമാരിക്കെതിരെ ജനങ്ങളെയാകെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിന് പകരം ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയേ തീരൂ'.












Click it and Unblock the Notifications