'ഇപ്പോൾ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിൽ ഗൂഢാലോചന കാണുന്നത് ദോഷൈകദൃക്കുകൾ';ബിജെപി ജില്ലാ അധ്യക്ഷൻ
പാലക്കാട് തിരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റിയിരിക്കകുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. നേരത്തേ നവംബർ 13 നായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. രഥോത്സവ ദിവസം ആയതിനാൽ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് നേരത്തേ തന്നെ രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്മീഷൻ ഈ ആവശ്യത്തോട് പ്രതികരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇത്തരത്തിൽ തിരഞ്ഞെടുപ്പ് മാറ്റിയതിൽ യു ഡി എഫ് നേതൃത്വം സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പരാതി നല്‍കിയപ്പോള്‍ തന്നെ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്നില്‍ മാറ്റിയതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. കല്‍പ്പാത്തി രഥോത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് യു ഡി എഫ് ആവശ്യപ്പെട്ടത്. അതുകൊണ്ടു തന്നെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടത്. യു ഡി എഫ് നിര്‍ദ്ദേശം സ്വീകരിച്ചില്ലെന്നാണ് കരുതിയത്', സതീശൻ പറഞ്ഞു. അതേസമയം നാളെ തിരഞ്ഞെടുപ്പ് നടത്തിയാലും യു ഡി എഫ് അതിന് തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് ഇപ്പോൾ മാറ്റിയതിൽ സംശയം പ്രകടിപ്പിക്കുന്നവർ ദോഷൈകദൃക്കുകളാണെന്നായിരുന്നു ബി ജെ പി ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് ഇലക്ഷൻ കമ്മീഷന്‍റെ വിവേചനാധികാരമാണെന്നും തീരുമാനത്തെ ബി ജെ പി സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
'വളരെ ജെനുവിൻ ആയ ആവശ്യമായിരുന്നു തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നത്. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതൊക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരമല്ലേ. അതിൽ ഗൂഢാലോചനയൊന്നും കാണേണ്ട കാര്യമില്ല. നല്ലൊരു തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ബി ജെ പി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. കാരണം രഥോത്സവ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്നത് 17 ബൂത്തുകളെയാണ് നേരിട്ട് ബാധിക്കുക. അതുകൊണ്ട് തന്നെ വളരെ നല്ല രീതിയിൽ വോട്ടെടുപ്പ് നടക്കണമെങ്കിൽ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ടത് ആവശ്യമായിരുന്നു', അദ്ദേഹം വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിയെ സി പി എമ്മും സ്വാഗതം ചെയ്തു. എന്നാൽ വോട്ടെടുപ്പ് മാറ്റുന്നത് സംബന്ധിച്ച തീരുമാനം നേരത്തെ എടുക്കമായിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. വോട്ടെണ്ണൽ തീയതിയിലും മാറ്റമുണ്ടായിരിക്കില്ല. നവംബര്‍ 23ന് തന്നെയായിരിക്കും ഫലം പ്രഖ്യാപിക്കുക.












Click it and Unblock the Notifications