പാലാരിവട്ടം അഴിമതി കേസ്; പുതിയ വഴിത്തിരിവ്, കൂടുതൽതെളിവുകൾ... അന്വേഷണം മുഹമ്മദ് ഹനീഷിലേക്ക്!!
കൊച്ചി: പാലാരിവട്ടം മേൽപ്പാല അഴിമതി കേസ് പുതിയ വഴിത്തിരിവിലേക്ക്. ഗൂഢാലോചന കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂടുതൽ തെളിവുകൾ ലഭിച്ചു. ഇതോടെ ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് സംഘം തീരുമാനിച്ചു. പാലാരിവട്ടം പാലം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ സംഘത്തലവന്‍ അശോക് കുമാറിനെ മാറ്റി പുതിയ അന്വേഷണ സംഘം വന്നതോടെ അന്വേഷണം വീണ്ടും സജീവമായി.
കേസില്‍ നേരത്തെ അറസ്റ്റിലായ എം ടി തങ്കച്ചന്‍റെ ആര്‍ബിഡിസികെയിലെ നിയമനവും ചട്ടങ്ങല്‍ കാറ്റില്‍പ്പറത്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കരാറുകാരനുള്ള വായ്പ , ടെണ്ടര്‍ എന്നിവയിലാണ് പ്രധാനമായും ക്രമക്കേട് നടന്നതെന്നാണ് വിജിലന്‍സ് ആദ്യം ക.ണ്ടെത്തിയത്. എന്നാൽ പാലം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള ഭൂമി എറ്റെടുക്കുന്ന ടെണ്ടർ നടപടി തൊട്ട് എല്ലാത്തിലും അഴിമതി നടന്നുവെന്നതിന്റെ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

സ്വകാര്യ വ്യക്തികളുടെ താൽപ്പര്യം സംരക്ഷിച്ചു
സ്വകാര്യവ്യക്തികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് റോഡിന്റെ അലൈന്‍മെന്‍റില്‍ വരെ മാറ്റം വരുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് വിജിലസ് നൽകുന്ന സൂചനകൾ. കരാര്‍ നല്‍കുന്പോള്‍ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്പറേഷന്‍റെ എംഡി ആയിരുന്നു മുഹമമദ് ഹനീഷ്. അദ്ദേഹത്തിന് മേൽനോട്ടത്തിൽ പിഴവുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തിയരുന്നത്.

മുഹമ്മദ് ഹനീഷ് സംശയ നിഴലിൽ
എന്നാൽ വിശദമായ അന്വേഷണത്തില്‍ മുഹമ്മദ് ഹനീഷിനെ സംശയത്തിന്റെ നിഴലിലാക്കുന്ന ചില മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസില്‍ ആദ്യം അറസ്റ്റിലായ ആര്‍ബിഡിസികെ അഡീഷണല്‍ ജനറല്‍ മാനേജര്‍ എംടി തങ്കച്ചനെ ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമിച്ചതെന്ന കാര്യവും വിജിലൻസിന് മനസിലായിട്ടുണ്ട്. ഇതിന്റെ തെളിവുകൾ വിജിലൻസിന് ലഭിച്ചെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

നിയമനം നേരിട്ട്
പത്രപരസ്യം നല്‍കി ബോര്‍ഡ് അഭിമുഖം നടത്തിയാണ് ആര്‍ബിഡിസകെയിലെ മറ്റ് കരാര്‍ നിയമനങ്ങളെല്ലാം നടത്തിയിരിക്കുന്നത്. എന്നാൽ പി ഡബ്ല്യൂഡി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച തങ്കച്ചനെ മുന്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം നേരിട്ട് നടത്തുകയായിരുന്നുവെന്നാണ് വിജിലസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് ഹനീഷിനെതിരെ കൂടുതൽ അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്.

ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം
അതേസമയം മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി എന്ന തരത്തിൽ നേരത്തെ വാർത്തൾ വന്നിരുന്നു. വികെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാംഘട്ട ചോദ്യംചെയ്യൽ അടക്കമുള്ള വിശദമായ അന്വേഷണം ഇതുവരെ നടത്താനായിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നൽകിയിരുന്നു. ഒക്ടോബർ 22 നാണു ആഭ്യന്തര വകുപ്പിന് കത്ത് നൽകിയത്. എന്നാൽ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

നിയമനാധികാരിയുടെ മുൻകൂർ അനുമതി
ഇതുവരെയും അപേക്ഷയിൽ ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തില്ല. എന്തുകൊണ്ടാണ് അനുമതി വൈകുന്നതെന്ന് നേരത്തെ കേരള ഹൈക്കോടതി ചോദിച്ചിരുന്നു. വിജിലൻസിനോട് ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിൽ വരുത്തിയ 2018ലെ ഭേതഗതി പ്രകാരമുള്ള അന്വേഷണം നടത്താനാണ് വിജിലൻസിന്റെ നീക്കം. മുൻമന്ത്രിയെ പ്രതി ചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ വേണമെങ്കിൽ നിയമനാധികാരിയുടെ മുൻകൂർ അനുമതി വേണമെന്നാണ് ഭേദഗതി.












Click it and Unblock the Notifications