മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തിൽനിന്നും പ്രളയബാധിതർക്ക് താങ്ങായി മാറിയ ജോഷി!
പത്തനംതിട്ട: വറ്റാത്ത കുറെയധികം മനുഷ്യരുണ്ടെന്ന് നമുക്ക് മുന്നിൽ പ്രളയം തെളിയിച്ചു. ആർത്തലച്ചെത്തിയ മഴയിലും, കനത്ത ഉരുൾപ്പൊട്ടലിലുമൊക്കെ മരണത്തെ മുഖാമുഖം കണ്ട് രക്ഷാപ്രവർത്തനത്തിറങ്ങിയവർ പലർക്കും ദൈവം തന്നെയായി. ജില്ലയെ പ്രളയം മുഴുവനായും കവർന്നപ്പോൾ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധിയാളുകളാണ് ഒരിക്കൽ പോലും പരിചയമില്ലാത്തവർക്ക് വേണ്ടി കൈയ്യും മെയ്യും മറന്ന് ഓടിയെത്തിയത്.
ഈരാറ്റുപേട്ട അരുവിത്തുറയിൽ താമസിക്കുന്ന ജോഷി മാത്യുവും അക്കൂട്ടത്തിൽപ്പെട്ടയാളാണ്. പത്തനംതിട്ടയെ പ്രളയം പൂർണമായും വിഴുങ്ങിയെന്ന് ചാനലിലൂടെ അറിഞ്ഞ ദിവസം ജില്ലയിലെത്തി രക്ഷാപ്രവർത്തനം നടത്താൻ ആഗ്രഹിച്ചുവെങ്കിലും വെള്ളം വഴി മുടക്കിയതിനാൽ എത്താൻ സാധിച്ചില്ല. അങ്ങനെയാണ് ശുചീകരണ പ്രവർത്തനത്തിലെങ്കിലും പങ്കാളിയാകണമെന്ന് ജോഷി ആഗ്രഹിച്ചത്.

2000 ത്തിൽ മലയാറ്റൂർ പള്ളിയിലേക്ക് പോകുംവഴി പെരുമ്പാവൂർ വച്ച് ജോഷിയും കുടുംബവും സഞ്ചരിച്ച വാഹനം ലോറിയിലിടിച്ച് അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന പത്ത് പേരും മരണത്തെ മുഖാമുഖം കണ്ടെങ്കിലും മരണം ഒരു വിളിപാട് അകലെ മാറിപ്പോയി. അപകടസമയത്ത് ആരെന്ന് പോലും അറിയാത്ത ഒരുപാട് അപരിചിതർ ജോഷിക്കും കുടുംബത്തിനും തുണയായി. സാരമായ പരിക്കുകളോടെ അവർ രക്ഷപ്പെട്ടു.
ഈ സംഭവമാണ് ജോഷിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പ്രോ ഡോമിനോ ഫൗണ്ടേഷൻ എന്ന ട്രസ്റ്റ് രൂപീകരിച്ച് ആതുരസേവനത്തിന് വഴിയിൽ അന്ന് മുതൽ ജോഷി പങ്കാളിയായി. വെള്ളം ഇറങ്ങിയ ദിവസം മുതൽ ശുചീകരണപ്രവർത്തനങ്ങൾക്കായി ജോഷിയും മകനും പത്തനംതിട്ടയിലുണ്ടായിരുന്നു. പിന്നാലെ ജോഷിയുടെ ട്രസ്റ്റ് അംഗങ്ങളും എത്തി. ആരുടേയും സഹായമോ പൈസയോ ചോദിക്കാതെ തന്റെ വണ്ടിയിൽ വലിയ രണ്ട് മോട്ടോറുകളുമായി എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പത്ത് മുതൽ പതിനഞ്ച് വരെയുള്ള സംഘമായാണ് 22 മുതൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തിക്കൊണ്ടിരുന്നത്.
വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം അടിച്ച് വീടുകൾ ശുചിയാക്കി കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നത് വരെയുള്ള ജോലികളാണ് ജോഷി ചെയ്യുന്നത്. ഇതുവരെ ഇരുപത്തിനാല് വീടുകൾ ജോഷിയുടെ നേതൃത്വത്തിൽ പൂർണമായും സൗജന്യമായി വൃത്തിയാക്കി. ഈ മാസം മൂന്ന് മുതൽ വീട്ടിലേക്ക് പോകാതെ ജില്ലയിൽ തന്നെ താമസിച്ചാണ് കിണറുകൾ വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഹരിതകേരളവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജോഷി തന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ഇപ്പോൾ മോട്ടോറുകളിൽ നിറയ്ക്കാനുള്ള ഇന്ധനം ഹരിതകേരളത്തിന്റെ ഫണ്ടിൽ നിന്നാണ് ലഭിക്കുന്നതെന്ന് ജോഷി പറഞ്ഞു.












Click it and Unblock the Notifications