ഇത് കാലത്തിന്റെ നീതി.. പിടി ചാക്കോയെ തേജോവധം ചെയ്തവർക്ക് കാലം കാത്ത് വെച്ചത് സരിതയുടെ വെളിപ്പെടുത്തൽ
കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോണ്‍ഗ്രസ്സിനെയും യുഡിഎഫിനേയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് മാത്രമല്ല ദേശീയ തലത്തിലും കോണ്‍ഗ്രസ്സ് പ്രതിസന്ധിയിലാണ്. അഴിമതി മാത്രമല്ല, ബലാത്സംഗക്കുറ്റവും ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് മേലെയുണ്ട്. കോണ്‍ഗ്രസ്സ് നേതാവായിരുന്ന പിടി ചാക്കോയെ തേജോവധം ചെയ്തവര്‍ക്കുള്ള മറുപടിയാണ് ഇതെന്നാണ് ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോര്‍ജിന്റെ പ്രതികരണം. ഫേസ്ബുക്കിലാണ് പിസി ജോര്‍ജ് കുറിപ്പെഴുതിയിരിക്കുന്നത്.
ദിലീപിനൊപ്പമെന്ന് അടിവരയിട്ട് ഇന്നസെന്റ്.. എന്നിട്ടും ജയിലിൽ പോയി കാണാത്തതിന് കാരണമുണ്ട്!
പിസി ജോർജിന്റെ കുറിപ്പ് ഇങ്ങനെയാണ്: 63 വർഷം മുൻപ് പി.ടി. ചാക്കോ എന്ന കോൺഗ്രസ്സ് നേതാവ് തന്നെക്കാൾ 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു വനിതാ കെ.പി.സി.സി. മെമ്പറോടൊപ്പം കാറിൽ യാത്ര ചെയ്തു. അതിന്റെ പേരിൽ അന്നത്തെ കോൺഗ്രസ്സിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു, അവഹേളിച്ചു. "പീച്ചി സംഭവമെന്ന്" പേരിട്ട് നാണംകെടുത്തി. നാടിനും കർഷകർക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞ് വെച്ച അദ്ദേഹത്തെ ഹീനമായി രഷ്ട്രീയമൃഗങ്ങൾ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യൻ ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തിൽ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവർ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നിൽ അപമാന ഭാരത്താൽ തല ഉയർത്താൻ കഴിയാതെ മാളത്തിൽ ഒളിച്ചിരിക്കുന്നു. ഹാ കഷ്ടം!! വിധിയാണിത്. ദൈവഹിതവും, ശാപവും തടുത്തു നിർത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവെയ്ക്കുന്ന നീതിയും. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും..''