ബാറുകളിൽ അതിഗംഭീര 'പ്രവേശനോത്സവം'! ആവേശം മൂത്ത് പടക്കം പൊട്ടിച്ചവരെ പോലീസ് പൊക്കി,ശിങ്കാരി മേളവും
രണ്ടെണ്ണം അടിച്ച് കൊട്ടിക്കയറിയ ശിങ്കാരി മേളത്തിനൊപ്പം ചുവടുവെച്ചാണ് പലരും ആദ്യ ദിനം ആഘോഷിച്ചത്.
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ജൂലായ് രണ്ട് ഞായറാഴ്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ച ബാറുകളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. ചെണ്ട മേളം സംഘടിപ്പിച്ചും പടക്കം പൊട്ടിച്ചുമെല്ലാമാണ് ബാറുകൾ തുറന്നത് ആഘോഷിച്ചത്.
77 ബാറുകളാണ് ജൂലായ് രണ്ട് മുതൽ തുറന്നത്. ആവശ്യത്തിന് സ്റ്റോക്ക് ലഭിക്കാത്തതിനാൽ ആദ്യ ദിവസം പല ബാറുകൾക്കും പ്രവർത്തിക്കാനായില്ല. ഞായറാഴ്ച പ്രവർത്തനം ആരംഭിക്കാൻ കഴിയാതിരുന്ന ബാറുകൾ എത്രയും പെട്ടെന്ന് സ്റ്റോക്ക് എത്തിച്ച് ചൊവ്വാഴ്ചയ്ക്കകം പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

തിരുവനന്തപുരത്ത് തുറന്ന ബാറുകളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ശിങ്കാരി മേളവും ആനയുമായെല്ലാമാണ് ബാറുകൾ ഉപഭോക്താക്കളെ സ്വീകരിച്ചത്. ഇനി മുതൽ ബീവറേജിൽ വരി നിൽക്കാതെ രണ്ടെണ്ണം വീശാമെന്നതിന്റെ സന്തോഷത്തിലായിരുന്നു മിക്കവരും. രണ്ടെണ്ണം അടിച്ച് കൊട്ടിക്കയറിയ ശിങ്കാരി മേളത്തിനൊപ്പം ചുവടുവെച്ചാണ് പലരും ആദ്യ ദിനം ആഘോഷിച്ചത്.
അതേസമയം, കൊല്ലത്തെ ബാറിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രവേശനോത്സവം ആഘോഷിച്ചവരെ പോലീസ് പിടികൂടി. നഗരത്തിലെ ബാറിന് മുന്നിൽ രാവിലെ പടക്കം പൊട്ടിച്ച ഒരു സംഘമാളുകളെയാണ് പോലീസ് പിടികൂടിയത്. രാവിലെ 11 മണിക്ക് ബാർ തുറന്ന സമയത്തായിരുന്നു ഇവർ പടക്കം പൊട്ടിച്ചത്. കൊല്ലത്തെ ബാറിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മോരു വെള്ളം നൽകിയാണ് കോൺഗ്രസ് പ്രവർത്തകർ പുതിയ മദ്യനയത്തിനെതിരെ പ്രതിഷേധിച്ചത്.
ഏറ്റവും കൂടുതൽ ബാറുകളുള്ള എറണാകുളത്ത് ആവശ്യത്തിന് സ്റ്റോക്ക് എത്താത് കാരണം പല ബാറുകളും ആദ്യ ദിവസം തുറന്നില്ല. വടക്കൻ കേരളത്തിലും പുതുതായി ലൈസൻസ് ലഭിച്ച ബാറുകൾ ഞായറാഴ്ച തുറന്നെങ്കിലും ആഘോഷ പരിപാടികളില്ലായിരുന്നു. കോഴിക്കോട് ബീച്ച് ഹോട്ടലിലടക്കം രാവിലെ മുതൽ ആളുകളെത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്ക് എത്തിച്ച് കച്ചവടം പൊടിപൊടിക്കാമെന്നാണ് ബാറുടമകളുടെ പ്രതീക്ഷ.












Click it and Unblock the Notifications