മുല്ലപ്പള്ളിയും ആന്റോ ആന്റണിയും ബിജുവും പുലിക്കുട്ടികൾ !! ഇന്നസെന്റ് അത്ര പോര!!
ഹാജറിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് 89 ശതമാനം ഹാജർ ഉള്ള ആലത്തൂർ എംപി പികെ ബിജുവും 87 ശതമാനം ഹാജരുള്ള ഇടുക്കി എംപി ജോയ്സ് ജോർജുമാണ്.
ദില്ലി: ലോക്സഭയിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളത്തിൽ നിന്നുളള എംപിമാരിൽ മുന്നിൽ മുല്ലപ്പള്ളി രാമചന്ദ്രനും ആൻറോ ആന്റണിയും പികെ ബിജുവും. ഹാജര്‍ നിലയിലാണ് മുല്ലപ്പള്ളി ഒന്നാമതെത്തിയിരിക്കുന്നത്. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന 14ാം ലോക്സഭയിൽ 92 ശതമാനം ഹാജരാണ് മുല്ലപ്പള്ളിക്കുള്ളത്. സഭയിൽ 467 ചോദ്യങ്ങൾ ചോദിച്ചിട്ടുമുണ്ട്. 61 ചർച്ചകളിൽ പങ്കെടുത്ത മുല്ലപ്പള്ളി പത്ത് സ്വകാര്യ ബില്ലുകളും അവതരിപ്പിച്ചിട്ടുണ്ട്.
ഹാജറിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് 89 ശതമാനം ഹാജർ ഉള്ള ആലത്തൂർ എംപി പികെ ബിജുവും 87 ശതമാനം ഹാജരുള്ള ഇടുക്കി എംപി ജോയ്സ് ജോർജുമാണ്. ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതിന്റെ ക്രെഡിറ്റ് പത്തനംതിട്ടയിൽ നിന്നുള്ള എംപി ആന്റോ ആന്റണിക്കാണ്. 487 ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചിട്ടുള്ളത്. മുല്ലപ്പള്ളിയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. 413 ചോദ്യം ചോദിച്ച കൊടിക്കുന്നിൽ സുരേഷിനാണ് മൂന്നാം സ്ഥാനം.
ചർച്ചകളിൽ പങ്കെടുക്കുന്നതിൽ മിടുക്കനായ എംപി പികെ ബിജുവാണ്. 232 ചർച്ചകളിലാണ് ബിജു പങ്കെടുത്തിട്ടുള്ളത്. 207 ചർച്ചകളിൽ പങ്കെടുത്ത എൻകെ പ്രേമചന്ദ്രൻ രണ്ടാം സ്ഥാനത്തും 202 ചർച്ചകളിൽ പങ്കെടുത്ത ജോയ്സ് ജോർജ് മൂന്നാം സ്ഥാനത്തുമുണ്ട്.
സ്വകാര്യ ബില്ലുകളുടെ അവതരണത്തിൽ കോഴിക്കോട് എംപി എംകെ രാഘവനാണ് മുന്നിൽ. 15 സ്വകാര്യ ബില്ലുകളാണ് അദ്ദേഹം സഭയിൽ അവതരിപ്പിച്ചിട്ടുള്ളത്. അതേസമയം 11 കേരള എംപിമാർ ഒരു സ്വകാര്യ ബില്ലു പോലും അവതരിപ്പിച്ചിട്ടില്ല.
അതേസമയം അന്തരിച്ച എംപി ഇ അഹമ്മദും സെലിബ്രിറ്റി എംപി ഇന്നസെന്റുും വയനാട് എംപി എംകെ ഷാനവാസും നിരാശപ്പെടുത്തി. 70 ശതമാനത്തിലും താഴെയാണ് ഇവരുടെ ഹാജർ. ചോദ്യങ്ങൾ ചോദിക്കുന്നതിലും ഇവർ പിന്നിലാണ്. ഏറ്റവും കുറവ് ചർച്ചകളിൽ പങ്കെടുത്തവർ അഹമ്മദും ഇന്നസെന്റും കെവി തോമസുമാണ്.
തൊട്ടു മുമ്പുള്ള ലോക്സഭയിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് എംപി പിടി തോമസ് ആയിരുന്നു. അഞ്ച് വർഷം നീണ്ട സഭാ കാലയളവിൽ 96 ശതമാനം ഹാജരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. 128 ചർച്ചകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. 502 ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിട്ടുണ്ട്. എംപി ഫണ്ട് ചിലവാക്കുന്നതിലും അദ്ദേഹം തന്നെയായിരുന്നു മുന്നിൽ.
നിയമനിര്‍മ്മാണസഭകളിലെ അംഗങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കുന്ന പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് എന്ന സന്നദ്ധസംഘടന പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.