അരുംകൊല ചെയ്തിട്ടും സിപിഎമ്മിന്റെ വിരോധം അവസാനിച്ചിട്ടില്ല, സർക്കാർ ഘാതകരുടെ പക്ഷത്തെന്ന് ചെന്നിത്തല
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയ സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്ത്. കൃപേഷിനോടും, ശരത് ലാലിനോടുമുള്ള സിപിഎമ്മിന്റെ വിരോധം അവരെ അരുംകൊല ചെയ്തിട്ടും അവസാനിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആ ചെറുപ്പക്കാരുടെ ഘാതകരുടെ പക്ഷത്താണ് കേരളസര്‍ക്കാര്‍ തുടക്കം മുതല്‍ നിലകൊണ്ടിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.

സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് പെരിയ കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ഡയറിയും അനുബന്ധ രേഖകളും സിബിഐക്കു ഇതുവരെ കൈമാറിയിട്ടില്ല. നിയമപോരാട്ടം സുപ്രീംകോടതിയില്‍ എത്തിച്ചു, കേരളത്തിന്റെ പൊതുഖജനാവില്‍ നിന്നും കോടികള്‍ കൊലപാതകികള്‍ക്കായി ചിലവഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബത്തിനു സ്വഭാവിക നീതി പോലും നിഷേധിക്കുന്ന ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന്് ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയ സര്‍ക്കാരിന്റെ നടപടി കേരളത്തിന്റെ നെഞ്ചുതകര്‍ത്തെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ സര്‍ക്കാരില്‍ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. ഒന്നരവര്‍ഷമായി മക്കളെ നഷ്ടപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നിലവിളിക്കുകയാണ്. അതു വീണ്ടും കൊട്ടിയടക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് ഡയറി സി.ബി.ഐക്ക് നല്‍കാന്‍ ഇതുവരെ കേരള പോലീസ് തയ്യാറാകാത്തത് സി.പി.എം ഉന്നതരുടെ ഇടപെടലുകളെ തുടര്‍ന്നാണ്.പോലീസിന്റെ ഈ നടപടി കോടതിയലക്ഷ്യവും അന്വേഷണം അട്ടിമറിക്കുന്നതുമാണ്. എന്നും വേട്ടക്കാര്‍ക്ക് ഒപ്പം നിന്നപാര്‍ട്ടിയാണ് സിപിഎമ്മെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.












Click it and Unblock the Notifications