പെട്രോൾ, ഡീസൽ സെസ്; ബജറ്റിലെ തീരുമാനം തിരിച്ചടിയാകുമെന്ന് ഇപി ജയരാജൻ
പെട്രോൾ - ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്
തിരുവനന്തപുര: ബജറ്റിലെ പെട്രോൾ, ഡീസൽ സെസിൽ പ്രതികരിച്ച് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു. മനോരമ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാട്ടിൽ ഇന്ധന വിലകൂടുകയും അതിർത്തി സംസ്ഥാനങ്ങളിൽ വില കുറയുകയും ചെയ്താൽ അത് ഇവിടുത്തെ കച്ചവടം കുറയ്ക്കുകയും മറ്റിടങ്ങളിലെ കച്ചവടം കൂട്ടുകയും ചെയ്യും. ഇക്കാര്യം സർക്കാർ ആലോചിക്കുകയും ഉചിതമയാ നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
'നികുതി ചുമത്താതെ ഈ ഒരു സാഹചര്യത്തിൽ ഒരു സർക്കാരിനും മുന്നോട്ട് പോകാൻ സാധിക്കില്ല. എന്നാൽ ചുമത്തപ്പെടുന്ന നികുതി ജനങ്ങൾക്ക് പ്രയാസകരമാകരുത്. സ്വന്തം നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി നികുതി കൊടുക്കണം എന്ന ബോധത്തിലേക്ക് ജനങ്ങളെ ചിന്തിപ്പിക്കാനേ പാടുള്ളൂ. ആ നിലപാടാണ് ബജറ്റിൽ ആകെ സ്വീകരിച്ചിട്ടുള്ളത്.
കേരളത്തിന്റെ അതിർത്തി സംസ്ഥാനമായ കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഇന്ധന വിലയിൽ വ്യത്യാസം ഉണ്ടാകും. അങ്ങനെ വരുമ്പോൾ ചില സ്വാഭാവിക പ്രശ്നങ്ങൾ ഉണ്ടാകും. അക്കാര്യം പരിഹരിക്കേണ്ടത് സർക്കാരാണ് . അത് സർക്കാർ പരിഹരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന് മാഹിയിൽ വില കൂടിയാൽ ഇവിടുത്തെ കച്ചവടം കുറയുകയും മാഹിയിലെ കച്ചവടം കൂടുകയും ചെയ്യും. അത് എങ്ങനെ പരിഹരിക്കുമെന്നത് സർക്കാർ നല്ല രീതിയിൽ ആലോചിക്കണം.
ബജറ്റ് സംബന്ധിച്ച് ആർക്കും വിമർശിക്കാം. വിമർശനങ്ങളിൽ അവയുടെ ഉള്ളടക്കം പരിശോധിച്ച് തീർച്ചയായും സർക്കാർ നടപടി സ്വീകരിക്കും', ഇപി ജയരാജൻ വ്യക്തമാക്കി. .
പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതമാണ് ബജറ്റിൽ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. ഒരു ലീറ്റർ പെട്രോൾ നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിനു 25 പൈസയാണ് സെസ്സായി ഈടാക്കുന്നത്. ഇത് കൂടാതെയാണ് അപ്പോൾ 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചത്. പെട്രോൾ - ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം പെട്രോളിനും ഡീസലിനും കൂടാതെ മദ്യത്തിന് ഏർപ്പെടുത്തിയ നികുതികളും കൂട്ടിയിട്ടുണ്ട്. 500 രൂപ മുതല്‍ വിലയുള്ള മദ്യങ്ങള്‍ക്കാണ് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തുക. ഭൂമിയുടെ ന്യായവില 20 ശതമാനമായും വൈദ്യുതി തീരുവ അഞ്ച് ശതമാനമായും ഉയർത്തിയിട്ടുണ്ട്.
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരള ജനതയെ അടിമുടി കൊള്ളയടിക്കാന്‍ മടിയില്ലാത്ത സര്‍ക്കാര്‍; ബജറ്റിനെതിരെ കെസി വേണുഗോപാല്‍
ആലപ്പുഴ സിപിഎമ്മില്‍ വിവാദം കെട്ടടുങ്ങുന്നില്ല; നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പരാതി