ചില്ലറക്ക് വേണ്ടി വഴക്കിടേണ്ട; കെഎസ്ആര്‍ടിസിയില്‍ ഫോണ്‍പേ; കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നു
ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു ശതമാനം ബസുകളിൽ നടപ്പാക്കണം എന്നാണ് മന്ത്രിയുടെ നിർദേശം.
തിരുവനന്തപുരം: ബസ്സിൽ പോകുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രശ്നം ആണ് ചില്ലറ ഇല്ലാത്തത്. ഇക്കാരണത്തിന്റെ പേരിൽ വഴക്ക് പോലും നടക്കാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമാകാൻ പോവുകയാണ്.
കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റിന് ഫോൺപേ വഴി പണം നൽകാനുള്ള സംവിധാനം ഒരുമാസത്തിനകം നടപ്പിലാവും എന്ന് റിപ്പോർട്ട്. കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. സ്വിഫ്റ്റിലും ഡീലക്സ് മുതൽ മുകളിലേക്ക് ശ്രേണിയിൽപ്പെട്ട ബസുകളിലും ഫോൺപേ വഴി പണം നൽകാം.
ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു ശതമാനം ബസുകളിൽ നടപ്പാക്കണം എന്നാണ് മന്ത്രിയുടെ നിർദേശം.അതുകൊണ്ട് ആയിരുന്നു സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യ ഉദ്ഘാടനം മാറ്റിവച്ചത്. മുഴുവൻ സർവീസുകളിലേക്കും ഘട്ടംഘട്ടമായി പദ്ധതി വ്യാപിപ്പിക്കും. ഇതിലൂടെ പണമിടപാടുകൾ എളുപ്പമാക്കുന്നതിനൊപ്പം കളക്ഷൻ സുതാര്യമാക്കാനും കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നു.
ഓടുന്ന ബസുകളിലെ ഓൺലൈൻ പണമിടപാടിലെ പരിമിതികളും, കെ.എസ്.ആർ.ടി.സി അക്കൗണ്ടിംഗ് സംവിധാനവും ആയുള്ള പൊരുത്തക്കേടുകളുമാണ് ഈ സംവിധാനം ഏർപ്പെടുത്താൻ തടസ്സമായത്. ബസിനുള്ളിൽ പതിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റിന്റെ പണം സ്വീകരിക്കാനായിരുന്നു തീരുമാനം. ഓരോ ബസിലെയും വരുമാനം ഡ്യൂട്ടി കഴിയുമ്പോൾ കണ്ടക്ടർ ഡിപ്പോകളിൽ അടയ്ക്കുന്നതാണ് ഇപ്പോഴുള്ള രീതി.
ബാത്ത്റൂമിൽ പോകുന്നതും കുളിക്കുന്നതും വരെ ഒരുമിച്ച്, ഒരുമിച്ച് ഗർഭിണി ആവണം; ഇരട്ടകളുടെ ആഗ്രഹം
ഓൺലൈനിൽ പണം സ്വീകരിക്കുമ്പോൾ ഇത് കണ്ടക്ടറുടെ കണക്കിൽ ഉൾപ്പെടുത്തേണ്ടി വരും. ഇതിനായി കേന്ദ്രീകൃത അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാനും തുക ലഭിക്കുന്ന വിവരം കണ്ടക്ടറെ അറിയിക്കാനും തീരുമാനം ഉണ്ടായി. എന്നാൽ വിവരം കൈമാറുന്നത് പ്രതിസന്ധി തന്നെയായിരുന്നു. ടിക്കറ്റ് മെഷീനിലേക്ക് സന്ദേശം അയക്കാൻ സാധ്യം അല്ല. കണ്ടക്ടറുടെ മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് അയയ്ക്കുകയാണ് മറ്റൊരു മാർഗം. ഇതിന് കണ്ടക്ടർമാരുടെ വിവരങ്ങൾ ഓൺലൈനിൽ ഉൾപ്പെടുത്തണം.
ബസ് പുറപ്പെടുന്നതിന് മുമ്പ് കണ്ടക്ടറെ മാറ്റേണ്ടി വന്നാൽ ഓൺലൈനിൽ നൽകിയ മൊബൈൽ നമ്പരും മാറ്റണം. സാങ്കേതികപ്രശ്നം കാരണം എസ്.എം.എസ് വൈകിയാൽ പ്രശ്നങ്ങൾക്കും കാരണമാവും. കടകളിലേതു പോലെ പണമിടപാട് വിവരം അറിയിക്കാൻ ബസിൽ സ്പീക്കർ പിടിപ്പിക്കുന്നതും പ്രായോഗികമല്ല. 3800 ൽ അധികം ബസുകളാണ് സർവീസിൽ ഉള്ളത്. ഏത് ബസിൽനിന്നുള്ള പണമിടപാടാണെന്നും തിരിച്ചറിയാനാവില്ല. ക്യൂ ആർ കോഡിൽ ക്രമക്കേട് കാണിച്ച് പണം തട്ടിയ സംഭവങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാലേ ഫോൺപേ സംവിധാനം സജ്ജമാകൂ എന്നായിരുന്നു ഈ പദ്ധതി വൈകാൻ കാരണമായി അന്ന് പറഞ്ഞിരുന്നത്