'ഇരിക്കുന്ന കസേരയെക്കുറിച്ച് നല്ല ഓര്‍മ്മയുണ്ട്'; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം; മുഖ്യമന്ത്രിക്കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറാൻ പിണറായി ശ്രമിക്കണമെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിക്കുന്ന കസേരയെക്കുറിച്ച് നല്ല ഓര്‍മ്മയുണ്ട്, അല്ലായിരുന്നെങ്കില്‍ പല കാര്യങ്ങളും എനിക്ക് അങ്ങോട്ട് പറയാനുണ്ടായിരുന്നെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഞാൻ ഇരിക്കുന്ന കസേരയെ കുറിച്ച് നല്ല ബോധ്യമുണ്ട്. അല്ലേങ്കിൽ ഞാൻ അങ്ങോട്ട് അങ്ങോട്ട് പല കാര്യങ്ങളും പറയും. ഈ പരിമിതിക്ക് അകത്ത് നിന്ന് കൊണ്ട് മാത്രമേ ഞാൻ സംസാരിക്കുന്നുള്ളൂവെന്നും പിണറായി പറഞ്ഞു.
അതിഥി തൊഴിലാളികൾക്ക് മടക്കത്തിനുളള ടിക്കറ്റ് തുക നൽകാനുള്ള കോൺഗ്രസ് തീരുമാനത്തെ മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. കെപിസിസി ചെലവ് വഹിച്ചാൽ എന്താകുമെന്ന് ആളുകൾക്ക് ബോധ്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പറഞ്ഞത്. ഇതിനെതിരെയായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം.
അതിഥി തൊഴിലാളികൾക്ക് മടക്കത്തിനുളള ടിക്കറ്റ് തുക നൽകാനുള്ള കോൺഗ്രസ് തീരുമാനത്തെ തികഞ്ഞ പരിഹാസത്തോടെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് അദ്ദേഹം എപ്പോഴും ഉപയോഗിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ നേതാവിന് അത് ചേരുമായിരിക്കും. എന്നാൽ അദ്ദേഹമിപ്പോൾ മുഖ്യമന്ത്രിയാണ്.മഹാരഥന്മാരായ നിരവധി മുഖ്യമന്ത്രിമാര്‍ ഇരുന്ന കസേരയാണ് അത്. ആ കസേരയുടെ മഹത്വം മനസ്സിലാക്കിയെങ്കിലും മാന്യമായി പെരുമാറണം, മുല്ലപ്പള്ളി പറഞ്ഞു.
സായാഹ്ന പത്രസമ്മേളനങ്ങളില്‍ ഇന്ന് ആരെയാണ് രാഷ്ട്രീയമായിട്ട് ആക്രമിക്കേണ്ടതെന്ന് തികഞ്ഞ തയ്യാറെടുപ്പുമായിട്ടാണ് മുഖ്യമന്ത്രി വരുന്നത്. എഴുതിത്തയ്യാറാക്കിയ പദാവലി ഉപയോഗിച്ച് അവരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് നാമെല്ലാം കണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്തെ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സര്‍ക്കാരിന്‍റെ ധൂര്‍ത്താണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അതിഥി തൊഴിലാളികള്‍ക്കുള്ള പണം നല്‍കാനെത്തിയ കോൺഗ്രസുകാരോട് തിരുവനന്തപുരം കളക്ടറും തികച്ചും മോശമായാണ് പെരുമാറിയത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിലും കളക്ടർ തുക വാങ്ങിയില്ല. എന്തുകൊണ്ട് തുക വാങ്ങുന്നില്ല എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.