തീവ്രവാദ ഭീഷണി; കനത്ത ജാഗ്രതയില്‍ തെക്കെ ഇന്ത്യ, തൃശ്ശൂരില്‍ അജ്ഞാത ബോട്ടുകള്‍ കണ്ടെത്തിയെന്ന് വിവരം
ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ലഷ്കര്‍ ഇ ത്വയിബ തീവ്രവാദികള്‍ ബോട്ട് മാര്‍ഗം തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളമുള്‍പ്പടേയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത തുടരുന്നു. രഹസ്യാനേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്.
അതിനിടെ തൃശ്സൂരില്‍ കടലില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടർന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തി. കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയിൽ മൂന്ന് ബോട്ടുകൾ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങള്‍ കയ്പമംഗലം പോലീസില്‍ വിവരം അറിയിച്ചത്. രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഇന്നലെ വൈകീട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്കോ ബീച്ച് മുതല്‍ ബോട്ടുകള്‍ കണ്ടതെന്നാണ് തീരദേശ സംരക്ഷണ സമിതി അംഗങ്ങള്‍ പോലീസിനോട് പറഞ്ഞത്. ഫിഷറീഷ് വകുപ്പിന്‍റെ ബോട്ട് തെരച്ചില്‍ നടത്തുന്നത് കണ്ട് ബോട്ടുകള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്ന് കയ്പമംഗലം പൊലീസും അഴീക്കോട് കോസ്റ്റൽ പൊലീസുമാണ് തീരദേശ മേഖലയില്‍ തിരച്ചില്‍ നടത്തിയത്.












Click it and Unblock the Notifications