നിരീക്ഷണത്തിന് ഡ്രോണുകള്‍ പറക്കും... കോഴിക്കോടും കണ്ണൂരും അടക്കം അഞ്ച് ജില്ലകളില്‍ നിയന്ത്രണം കടക്കും
കോഴിക്കോട്: കൊവിഡ് വ്യാപനം കേരളത്തില്‍ അതി രൂക്ഷമായി തുടരുകയാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം ആണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.45 എത്തി നില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുകയാണ് പോലീസ്. അഞ്ച് ജില്ലകളില്‍ ആണ് പരിശോധന ശക്തമാക്കുന്നത്. പലയിടത്തും ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ല എന്ന ആക്ഷേപമുണ്ട്. വിശദാംശങ്ങള്‍...

അഞ്ച് ജില്ലകള്‍
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, കോട്ടയം എന്നീ ജില്ലകളില്‍ ആണ് പോലീസ് പരിശോധന ശക്തമാക്കുന്നത്. ഇതിന് വേണ്ട നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും നിരീക്ഷണത്തിനായി ഉപയോഗിക്കും.

വ്യാപനം രൂക്ഷം
ഏപ്രില്‍ 20 ന് കേരളത്തില്‍ 19,577 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍ ആണ് - മൊത്തം 3,212 പേര്‍ക്ക്. കോഴിക്കോട് ജില്ലയില്‍ 2,341 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

എന്തൊക്കെ നിയന്ത്രണങ്ങള്‍
വ്യാപാര സ്ഥാപനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ രണ്ട് ദിവസത്തേക്ക് അടപ്പിക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം പോലീസ് നിരീക്ഷണത്തില്‍ വരും.

വാഹന യാത്ര
ഓട്ടോറിക്ഷകളില്‍ രണ്ട് യാത്രക്കാര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ അനുവാദമുള്ളു. ഡ്രൈവറെ കൂടാതെയാണിത്. ടാക്‌സി കാറുകളില്‍ ഡ്രൈവറെ കൂടാതെ പരമാവധി മൂന്ന് പേര്‍ക്കാണ് സഞ്ചരിക്കാന്‍ അനുവാദമുള്ളത്. സ്വകാര്യ വാഹനങ്ങളില്‍ ഒരേ കുടുംബത്തിലുള്ളവരെങ്കില്‍ വാഹനത്തിന്റെ ശേഷിയനുസരിച്ച് സഞ്ചരിക്കാം.

രാത്രി കര്‍ഫ്യു
രാത്രി ഒമ്പത് മണിക്ക് ശേഷം ഉള്ള യാത്രകള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രയാകാം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാകൂ എന്നാണ് ചട്ടം. ജോലിയുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവശ്യ സര്‍വ്വീസുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഐടി ജീവനക്കാര്‍ക്കും എല്ലാം ഇതില്‍ ഇളവുണ്ട്. എന്നാല്‍ പോലീസ് ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കാണിക്കണം.

എന്തുഗുണം എന്ന് ചോദ്യം
രാത്രി കർഫ്യു ഏർപ്പെടുത്തുന്നതുകൊണ്ട് കൊവിഡ് പ്രതിരോധത്തിൽ എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന ചോദ്യവും ഇതേ സമയം ഉയരുന്നുണ്ട്. വൻ നഗരങ്ങളിലെ പോലെ വർണാഭവും തിരക്കുനിറഞ്ഞതും ആയ 'രാത്രി ജീവിതം' കേരളത്തിന്റെ ഭാഗമല്ല എന്നത് യാഥാർത്ഥ്യമാണ്. അങ്ങനെയെങ്കിൽ എന്തിനാണ് മറ്റ് സ്ഥലങ്ങളെ അനുകരിച്ച് ഇത്തരം നിയന്ത്രണങ്ങൾ എന്നാണ് ചോദ്യം.
എന്നാൽ രാത്രി നിയന്ത്രണം, സമൂഹത്തിനുള്ള ഒരു മുന്നറിയിപ്പാണെന്നും അതിനെ അത്തരത്തിലാണ് സമീപിക്കേണ്ടത് എന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.












Click it and Unblock the Notifications