'കുരുടന്‍ ആനയെ കണ്ടത് പോലെ': പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശത്തില്‍ സിഎ റഊഫ്
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐയും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. പാലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ച്ചകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം. സഞ്ജിത്തിന്റെ ഭാര്യയായിരുന്നു ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി കോടതി തള്ളി.
എന്നാല്‍ ഇപ്പോഴിതാ ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റഊഫ്. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ നടത്തിയ പരാമര്‍ശങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് സി റഊഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. കുരുടന്‍ ആനയെ കണ്ടത് പോലെയാണ് മിക്ക മാധ്യമങ്ങളും പ്രസ്തുത സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറിപ്പ് ഇങ്ങനെ,
പോപുലര്‍ ഫ്രണ്ടിനെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശം ആഘോഷിക്കും മുമ്പ്. പാലക്കാട് ജില്ലയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കേസ് അന്വേഷണം സിബിഐക്ക് വിടണം എന്ന് ആവശ്യപ്പെട്ട് അയാളുടെ ഭാര്യ കേരള ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹരജി തീര്‍പ്പാക്കിയ ശേഷം കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല എന്ന് കോടതി വിധിപറയുകയും ചെയ്തു.
പ്രസ്തുത വിധിയില്‍ പരാമര്‍ശിക്കുന്ന ഒരു ഭാഗത്ത് എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്ന പരാമര്‍ശം ഉണ്ടെന്നും ഇവ നിരോധിത സംഘടനകള്‍ ആണെന്നും പറഞ്ഞ് വലിയ ആഘോഷമാണ് നടക്കുന്നത്. കുരുടന്‍ ആനയെ കണ്ടത് പോലെയാണ് മിക്ക മാധ്യമങ്ങളും പ്രസ്തുത സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിധിയുടെ പകര്‍പ്പ് പൊതു ഇടത്തില്‍ ലഭ്യമാണ് എന്നിരിക്കെയാണ് ഊഹാപോഹങ്ങള്‍ ഒരു സംഘടനക്കെതിരായ വാര്‍ത്തയായി നല്‍കുന്നത്. പ്രസ്തുത ഹൈക്കോടതി പരാമര്‍ശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്രകാരമാണ്.
ഷഹനയുടെ വീട്ടിലെത്തിയ പൊലീസ് അമ്പരപ്പില്‍; കഞ്ചാവ് മുതല്‍ എംഡിഎംഎ വരെ, ഞെട്ടിക്കുന്ന വിവരങ്ങള്‍
1. സംജിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഭാര്യ നല്‍കിയ പ്രസ്തുത ഹരജിയില്‍ വാദം കേള്‍ക്കുന്ന ഒരു ഘട്ടത്തിലും പോപുലര്‍ ഫ്രണ്ടിന്റെയോ എസ്ഡിപിഐ യുടെയോ ഭാഗം കോടതി കേട്ടിട്ടില്ല. അതിനര്‍ത്ഥം ഈ കേസില്‍ പ്രസ്തുത സംഘടനകള്‍ക്ക് ബന്ധമില്ലെന്ന് കോടതി തന്നെ വിലയിരുത്തി എന്നാണ്.
2. സംജിത്തിന്റെ ഭാര്യയുടെ പേരില്‍ ആര്‍എസ്എസും ആര്‍എസ്എസ് വല്‍ക്കരിച്ച പൊലീസിന് വേണ്ടി സര്‍ക്കാരുമാണ് ഈ ഹരജിയില്‍ കോടതിയില്‍ കഥകള്‍ അവതരിപ്പിച്ചതും വാദം നടത്തിയതും.
3. പ്രസ്തുത വാദത്തില്‍ ഇരുപക്ഷവും ഹാജരാക്കിയത് പോപുലര്‍ ഫ്രണ്ടിനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജങ്ങളാണ്. ഒരു കേസില്‍ കോടതിയുടെ മുമ്പാകെ വരുന്ന വിവരങ്ങള്‍ വെച്ചാണ് കോടതി ജഡ്ജ്മെന്റ് തയ്യാറാക്കുക. അതുപ്രകാരമാവണം സംജിത്ത് കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച ജഡ്ജ്മെന്റും തയ്യാറാക്കിയത്.
4. പ്രസ്തുത ജഡ്ജ്മെന്റില്‍ 26 ആമത്തെ പോയിന്റില്‍ വിശദീകരിക്കുന്നത് എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും തീവ്ര സ്വഭാവമുള്ള സംഘടനകളാണ് എങ്കിലും ഇവ നിരോധിത സംഘടനകള്‍ അല്ല എന്നാണ്.
5. ഒരു വിഭാഗത്തെ കുറിച്ച് പരാമര്‍ശം നടത്തുമ്പോള്‍ നീതി നിര്‍വഹണത്തിന്റെ പ്രാഥമിക പാഠമാണ് ആരോപിക്കപ്പെടുന്നവരുടെ ഭാഗം കേള്‍ക്കുക എന്നത്. ഈ കേസില്‍ അത്തരം ഒരു കാര്യം ഉണ്ടായിട്ടില്ല. അഥവാ സ്വാഭാവിക നീതിയുടെ മാനദണ്ഡം വെച്ചു തന്നെ ഈ പരാമര്‍ശം നിലനില്‍ക്കാത്ത ഒന്നാണ്.
6. പോപുലര്‍ ഫ്രണ്ട് നിരോധിത സംഘടനയല്ല എന്ന കോടതി പരാമര്‍ശം മറച്ചുവെച്ചു കൊണ്ടാണ് ചില മാധ്യമങ്ങള്‍ പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും നിരോധിത സംഘടനകള്‍ എന്ന് കോടതി പറഞ്ഞതായി വാര്‍ത്തകള്‍ നല്‍കിയത്. മറ്റു ചിലരാവട്ടെ ഈ ഭാഗം സൗകര്യപൂര്‍വ്വം മറച്ചു വെക്കുകയും ചെയ്തു.
7. പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ ആരോപിക്കപ്പെട്ട കൊലപാതക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍, സംഘനക്കെതിരായ പ്രസ്തുത പരാമര്‍ശം ഉണ്ടായിരിക്കെ തന്നെ ഈ ഹരജി തള്ളുകയാണ് കോടതി ചെയ്തത് എന്നത് കൂടി മനസ്സിലാക്കണം. അഥവാ ഈ കേസിന്റെ മെറിറ്റില്‍ പോപുലര്‍ ഫ്രാണ്ടോ എസ്ഡിപിഐയോ പ്രാധാന്യമുള്ള ഒന്നല്ല എന്ന് തന്നെയാണ് ഈ വിധി നല്‍കുന്ന സന്ദേശം. അതേ സമയം ഹരജിക്കാരും സര്‍ക്കാരും സംഘടനക്കെതിരെ ഉന്നയിച്ച ആരോപണം അതേപടി വിധിയില്‍ കൂട്ടിച്ചേര്‍ക്കുകയും കോടതി ചെയ്തു.
8. നീതി നിര്‍വഹണത്തിന്റെ സ്വാഭാവിക രീതിയായ, ആരോപണ വിധേയരെ കേള്‍ക്കുക എന്നത് പാലിക്കാതെയുള്ള കോടതി പരാമര്‍ശം അന്യായവും നീതിയുക്തമല്ലാത്തതുമാണ്. ഈ പരാമര്‍ശത്തിനെതിരെ, അത് നീക്കം ചെയ്യാന്‍ കോടതിയെ തന്നെ സമീപിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഇനിയുള്ള വഴി. ഒരു സംഘടന എന്ന നിലക്ക് പോപുലര്‍ ഫ്രണ്ട് അതിന്റെ നിയമവശം വിദഗ്ധരുമായി ആലോചിച്ച് മുമ്പോട്ട് പോകും.
9. അതിന് മുമ്പ് തന്നെ സംഘടനയെ ആക്ഷേപിക്കുന്ന വാര്‍ത്തകള്‍ ആഘോഷിക്കുന്നവര്‍ പോപുലര്‍ ഫ്രണ്ടിന്റെ അന്ത്യം കാണാന്‍ ആഗ്രഹിക്കുന്ന ദുഷ്ട ശക്തികളാണ്. ഇക്കാര്യത്തിലും അവര്‍ നിരാശരാകേണ്ടി വരും. നിര്‍മ്മാണാത്മകമായ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി പോപുലര്‍ ഫ്രണ്ട് കൂടുതല്‍ സജീവമായി തന്നെ ഇവിടെയുണ്ടാകും.